കണ്ണൂര്‍: ദേശീയ-സംസ്ഥാനപാതക്കരികിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് മാഹിയില്‍ പ്രവര്‍ത്തിക്കുന്ന പകുതിയോളം വില്‍പ്പനശാലകളെ സാരമായി ബാധിക്കും. പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ ഒരൊറ്റ മദ്യശാലകളും പാടില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതുപ്രകാരം മാഹിയില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം മദ്യവില്‍പ്പനശാലകളില്‍ പകുതിയും പൂട്ടേണ്ടിവരും. ഏതാണ്ട് 60 വില്‍പ്പനശാലകള്‍ മാഹിയിലെ ദേശീയപാതയോട് ചേര്‍ന്നുളള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ ദൂരപരിധിക്ക് പുറത്തായതിനാല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കും. കേരളത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ബാറുകള്‍ അടച്ചിട്ടതോടെ കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ നിന്ന് മദ്യത്തിനായി മാഹിയില്‍ എത്തുന്നവരുടെ എണ്ണം ഇരട്ടിയായിരുന്നു. ഇതിനാല്‍ത്തന്നെ വന്‍ മദ്യക്കച്ചവടമാണ് മാഹിയില്‍ കഴിഞ്ഞ കുറച്ചുകാലമായി നടന്നുവരുന്നത്. കോടതിയുടെ പുതിയ തീരുമാനം മദ്യവ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയാകും. പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും മാര്‍ച്ച് 31 നുള്ളില്‍ ഇത്തരത്തിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്നുമാണ് ഉത്തരവുണ്ടായിരിക്കുന്നത്.
ജില്ലയിലും പുതിയ ഉത്തരവിന്റെ മറവില്‍ പകുതിയിലധികം മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടിവരും. സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക മദ്യശാലകളും ജില്ലയിലെ ടൗണുകളിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടേണ്ടിവരും. മാത്രമല്ല, ബിയര്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 2017 മാര്‍ച്ച് 31 ഓടെ താഴിടേണ്ടിവരും.
















