കോട്ടയം: വികസിതമെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും വികസന നടപടികള്‍ക്ക് വേഗതയില്ലാതെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. പുതിയ ബസ് സ്‌റ്റേഷന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ദുരിതത്തിലായിരിക്കുന്നത് യാത്രക്കാരാണ്.
അയ്യപ്പന്മാരുടെ തിരക്ക് അനുഭവപ്പെടുന്ന ബസ്‌സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ പൊടിശല്യം അസഹനീയമാണ്. ഇത് യാത്രക്കാര്‍ക്കൊപ്പം ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നു.
ശരിയായ ഗാരേജിന്റെ അഭാവവും, മതിയായ സ്‌പെയര്‍ പാര്‍ട്‌സുകളും സ്ഥലപരിമിതിയും മൂലം അറ്റകുറ്റപ്പണികളും കാര്യമായി നടക്കാറില്ല. ഏകദേശം 13ലക്ഷത്തോളം രൂപ പ്രതിദിനം കളക്ഷന്‍ ലഭിച്ചിരുന്ന ഈ ഡിപ്പോയുടെ വരുമാനം ഇന്ന് 10ലക്ഷത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. എംഎല്‍എ ഫണ്ടില്‍നിന്നും ലഭിച്ച പണം വിനിയോഗിച്ച് ഭാഗികമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സ്റ്റാന്‍ഡിന്റെ പരിമിതികള്‍ ഏറെയാണ്. അറ്റകുറ്റപ്പണികളുടെ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും മുതിരാത്തതും സ്റ്റാന്‍ഡിന്റെ വികസനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
യുഡിഎഫ് ഭരണകാലത്ത് 30കോടി രൂപ മുതല്‍മുടക്കി പുതിയ ബസ്‌സ്‌റ്റേഷനും, ഷോപ്പിങ് കോംപ്ലക്‌സും പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലുകള്‍ ഭരണമാറ്റത്തോടെ തകിടം മറിഞ്ഞു. വളരെയധികം ജനസാന്നിധ്യം നിറഞ്ഞ പൊതുസ്ഥലമായിട്ടുകൂടി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യം പരിമിതമാണ്. ശുചിമുറിയില്‍ നിന്നുള്ള മലിനജലവും മറ്റും സ്റ്റാന്‍ഡിലെ കുഴികളില്‍ നിറയുന്ന അവസ്ഥയാണ്.
ഡിപ്പോയിലെ ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ഏകദേശം 16മണിക്കൂറോളം തുടര്‍ച്ചയായ ജോലിയും യഥാസമയം ശമ്പളം ലഭിക്കാത്തതും ജീവനക്കാരെ കുഴക്കുന്ന വിഷയങ്ങളാണ്. എങ്കിലും സര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
















