കണ്ണൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമത്തിന് പരിഹാരം കണ്ടുതുടങ്ങിയെങ്കിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ജനങ്ങളെ വട്ടംകറക്കുന്നതായി പരാതി. കഴിഞ്ഞ 3 ദിവസങ്ങളിലായി ബാങ്ക് അവധിയായതോടെ ജില്ലയില്‍ നോട്ട് ക്ഷാമം രൂക്ഷമായിരുന്നു. ചൊവ്വാഴ്ചയും ഇന്നലെയും ഒട്ടുമിക്ക ബാങ്കുകളിലും നോട്ടുകള്‍ വിതരണത്തിനായി എത്തിയെങ്കിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടപാടുകാര്‍ക്ക് ഇവ നല്‍കാതെ വട്ടംകറക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.നോട്ടുകള്‍ കിട്ടാതാവുന്നതിന് പിന്നില്‍ ബാങ്ക് ജീവനക്കാരുടെ കളിയാണെന്ന് മനസ്സിലാക്കിയ ഇടപാടുകാര്‍ പല സ്ഥലങ്ങളിലും ബാങ്ക് അധികൃതര്‍ക്കെതിരെ തിരിഞ്ഞതോടെ ഇന്നലെ ഒട്ടുമിക്ക ബാങ്കുകളിലും നോട്ട് വിതരണം ഉണ്ടായിരുന്നു.
രണ്ടായിരം രൂപയുടെ നോട്ടുകളാണ് പല ബാങ്കുകളില്‍ നിന്നും വിതരണം ചെയ്യുന്നത്. 500, 100, 50 തുടങ്ങിയ ചെറിയ നോട്ടുകള്‍ കിട്ടാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത്തരം ചെറിയ നോട്ടുകള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ സ്വന്തം താല്‍പര്യക്കാര്‍ക്ക് യഥേഷ്ടം നല്‍കുന്നതായും പരാതിയുണ്ട്. സാധാരണ ഇടപാടുകാര്‍ക്ക് 24000 രൂപയില്‍ കൂടുതല്‍ നല്‍കുന്നില്ലെങ്കിലും സ്വന്തക്കാര്‍ക്ക് കൂടുതല്‍ തുക നല്‍കുന്നതായും പരാതിയുണ്ട്.
ജില്ലയിലെ പല എടിഎമ്മകളിലും ആവശ്യത്തിനുള്ള പണം നിറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ മെനക്കെടുന്നില്ല. മാസങ്ങളോളമായി അടച്ചിട്ട എടിഎമ്മുകള്‍ മലയോര മേഖലകളില്‍ നിരവധിയുണ്ട്. പുത്തന്‍ തലമുറ ബാങ്കുകള്‍ യഥേഷ്ടം പണം വിതരണം ചെയുന്നുമുണ്ട്. ഇത്തരം ബാങ്കുകള്‍ പ്രത്യേക ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിച്ച് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുമുണ്ട്. ഡല്‍ഹിയിലും മുംബെയിലും മറ്റും ഇത്തരം ബാങ്കുകളുടെ ശാഖകളിലൂട 1000, 500 രൂപ നോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്തത് അധികൃതര്‍ കണ്ടെത്തിയതോടെ ഇവിടെയും ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
കേരളത്തിലെ ഇടത് വലത് മുന്നണികളില്‍പ്പെട്ട ബാങ്ക് ജീവനക്കാര്‍ പരസ്യമായി രാഷ്‌ട്രീയം കളിക്കുന്നു എന്ന് ഇടപാടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് ജില്ലയിലെ പല ബ്രാഞ്ചുകളിലും ഇടപാടുകരുമായി വാക്കേേറ്റത്തിന് കാരണമായത്. കേളകം ഫെഡറല്‍ ബേങ്കില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷാവസ്ഥയുമുണ്ടായിരുന്നു. ഇടപാടുകാരെ ഭയന്ന് ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചാല്‍ പൊതുമേഖലാ ബാങ്കുകളുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിലര്‍.
















