കണ്ണൂര്‍: എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം കെഎസ്ആര്‍ടിസിയില്‍ ശബളം മുടങ്ങുന്നത് തുടര്‍ക്കഥയാവുന്നു. ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും തുടര്‍ച്ചയായി എല്ലാ മാസവും വൈകുമ്പോഴും കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളുടെ കുത്തക അവകാശപ്പെടുന്ന സിഐടിയുവിന്റെ മൗനം തൊഴിലാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാവുന്നു.
ഏറ്റവും ഒടുവില്‍ നവംബര്‍ മാസത്തെ ശബളം ഡിസംബര്‍ മാസം 12 ദിവസം പിന്നിടുമ്പോഴും നല്‍കാത്ത സംഭവത്തില്‍ പോലും സിഐടിയു ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റ് തൊഴിലാളി സംഘടനകള്‍ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടും സിഐടിയു നേതൃത്വം ഇക്കാര്യത്തില്‍ തികഞ്ഞ മൗനത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ ആറുമാസത്തില്‍ ഒരൊറ്റ മാസം പോലും ഒന്നാം തീയ്യതിയോ മാസത്തെ അവസാന ദിവസങ്ങളിലോ ശമ്പളം ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് പ്രഖ്യാപിക്കുകയും യുഡിഎഫിന്റെ കെഎസ്ആര്‍ടിസിയിലെ തൊഴിലാളി വിരോധ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ നയിക്കുകയും ചെയ്ത സിഐടിയു നേതൃത്വം എല്‍ഡിഎഫ് ഭരണത്തില്‍ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. സിഐടിയു നേതൃത്വത്തിന്റെ നിലപാടില്‍ യൂനിയനില്‍പ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
യുഡിഎഫ് ഭരണത്തില്‍ 5 വര്‍ഷത്തില്‍ പെന്ഷന് പലപ്പോഴും മുടങ്ങിയിരുന്നുവെങ്കിലും രണ്ടുമാസം മാത്രമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നോട്ട് അസാധുവാക്കിയ നടപടിയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് പറഞ്ഞൊഴിയാന്‍ ആവാത്ത സ്ഥിതിയിലാണ് സിഐടിയു നേതൃത്വവും സംസ്ഥാന സര്‍ക്കാരും. കാരണം കെഎസ്ആര്‍ടിസിയുടെ കൈവശം ശബള വിതരണത്തിനായി ചില്ലിക്കാശില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്.
പല മാസങ്ങളിലും കെഎസ്ആര്‍ടിസിയുടെ സംസ്ഥാനത്തെ പല ഡിപ്പോകളും ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും പണയപ്പെടുത്തി വായ്പ സംഘടിപ്പിച്ചാണ് ശബള വിതരണം നടത്താറുളളത്. എന്നാല്‍ കേരളത്തിലെ മിക്കവാറും ഡിപ്പോകളുടേയും രേഖകള്‍ പല ധനകാര്യ സ്ഥാപനങ്ങളിലായി പണയപ്പെടുത്തി കഴിഞ്ഞതോടെ ഇത്തവണ ഇതും സാധ്യമല്ലാതാവുകയായിരുന്നു.
മാത്രമല്ല ബാങ്കുകള്‍ വായ്പ നല്കാന് മടിച്ചു നില്ക്കുന്നതും ശബള വിതരണത്തിന് തടസ്സമായിരിക്കുകയാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ പണം നല്കി സഹായിക്കാറുണ്ട്. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ പണം നല്‍കാനും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: