ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിനും മറ്റു സംസ്ഥാനങ്ങള്‍ക്കും ലഭിച്ച അതേ തുക കേരളത്തിനും ലഭിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. കേരളത്തിന് 2,400 കോടി രൂപ റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ ട്രഷറികളില്‍ നിന്ന് നാലായിരവും പതിനായിരവും ആണ് നല്കുന്നതെങ്കില് കേരളത്തില്‍ എല്ലായിടത്തും 24,000 രൂപ വീതം നല്‍കിയെന്നും തോമസ് ഐസക് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങലില്‍ വെറും നാലായിരം രൂപ വീതമാണ് ശമ്പളമായി നല്‍കിയത്. ഇത്തരം കാര്യങ്ങള്‍ രമേശ് ചെന്നിത്തല അന്വേഷിക്കാതെ ബിജെപിയുടെ ബി ടീമായി മാറരുത്, ട്രഷറികളില്‍ ഭീതി പരത്തിയ ധനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തിയ തോമസ് ഐസക് പറഞ്ഞു.
മോദിയുടെ നോട്ടു നിരോധനം ദേശീയ ദുരന്തമാണ്. എന്നിട്ടും എന്തിനാണ് ബിജെപിക്കൊപ്പം ചെന്നിത്തല നില്‍ക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമായി എന്നതിന്റെ സൂചനകളാണിത്. ചെന്നിത്തല സ്വീകരിച്ചിരിക്കുന്ന നിലപാട് ബിജെപിയുടേതാണ്. നോട്ട് നിരോധനത്തെപ്പറ്റി യാതൊന്നും കോണ്‍ഗ്രസിനറിയില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: