സ്വന്തം ലേഖകന്‍
ഇരിക്കൂര്‍: സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ഓടി കൊണ്ടിരിക്കുകയായിരുന്ന ജീപ്പ് പാഞ്ഞുകയറി സഹപാഠികളായ പത്ത് കുരുന്നുകള്‍ മരണപ്പെട്ട സംഭവത്തിന് നാളെ എട്ട് വയസ്സ്. 2008 ഡിസംബര്‍ 4ന് വൈകുന്നേരം 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ആറു വര്‍ഷം പിന്നിടുമ്പോഴും മരിച്ച പിഞ്ചോമനകളുടെ മാതാപിതാക്കള്‍ നീതിക്കു വേണ്ടിയുളള കാത്തിരിപ്പു തുടരുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അപകടവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിചാരണയ്‌ക്ക് പോലും എടുത്തില്ല. ഇരിക്കൂര്‍ പെരുമണ്ണ് നാരായണ വിലാസം സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അതിവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ജീപ്പിടിച്ച് മരിച്ചത്.
പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തിനിരയായത്. അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരിക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്.
ദുരന്തത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ രാവിലെ 9.30 ന് ഇരിക്കൂര്‍ പെരുമണ്ണിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സ്‌ക്കൂളില്‍ അനുസ്മരണ പരിപാടിയും നടക്കും.നാട്ടുകാരും വിവിധ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.
കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്‌ക്കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട് . 10 പിഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെയും സംസ്‌കരിച്ച ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ എന്ന നാട്ടുകാരന്‍ തികച്ചും സൗജന്യമായി നല്‍കിയ സ്ഥലത്ത് 20 ലക്ഷം രൂപ ചെലവിലാണ് സ്മാരകം പണിതിട്ടുളളത്. 5 ലക്ഷം രൂപ മരിച്ചകുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതല്ലാതെ മറ്റൊരു നീതിയും പിഞ്ചോമനകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
പെരുമണ്ണ് ദുരന്ത ദുരിതാശ്വാസ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെയും നേതൃത്വത്തിലായിരുന്നു സ്മാരക നിര്‍മ്മാണം. സംസ്ഥാനത്ത് നടന്ന അപൂര്‍വ്വം അപകടങ്ങളില്‍ ഒന്നായിരുന്നു പെരുമണ്ണ് അപകടം. 2010 നവംബര്‍ 12 ന് കേസന്വേഷിക്കുന്ന പോലീസ് സംഘം കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സാധാരണ ഒരു പെറ്റികേസിന്റെ ലാഘവ ത്തോടെ സമര്‍പ്പിച്ച കേസ് ഇതുവരെ വിചാരണ ആരംഭിക്കാത്തതില്‍ നാട്ടുകാരും മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും കടുത്ത നിരാശയിലാണ്.അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ക്കെതിരെ പോലും നടപടിയെടുക്കാഞ്ഞതും സംഭവം നടന്നയുടന്‍ അറസ്റ്റിലായ ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പോലീസിന്റെ കുറ്റകരമായ അനാസ്ഥ കാരണം ജയില്‍ മോചിതനായതും ഏറേ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസിന്റെ നടത്തിപ്പിനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ വിചാരണ തുടങ്ങാത്തതിനാല്‍ ഇതുവരെ നിയമനം നടന്നിട്ടില്ല. കേസില്‍ കോടിതിയുടെ ഉദാസീനതയാണ് വിചാരണ നീണ്ടുപോകാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട ഇന്‍ഷൂന്‍സായി ആറ് ലക്ഷം രൂപ വീതം നല്‍കാന്‍ തലശ്ശേരി എംഎസിടി കോടതി ഉത്തരവായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് പത്ത് കുട്ടികളില്‍ എട്ടുപേരുടെ രക്ഷിതാക്കഖള്‍ക്ക് ആറ് ലക്ഷം രൂപവീതം നല്‍കേണ്ടത്. പരിക്ക് പറ്റിയവരുടെ കേസ് തെളിവെടുപ്പിനും വിധി പറയാനുമായി ഫെബ്രുവരി മാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പിഞ്ചോമനകള്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി പീഠത്തില്‍ നിന്നും ഭരണ കൂടത്തില്‍ നിന്നും ഇനിയെന്ന് നീതികിട്ടുമെന്നാണ് അപകടത്തില്‍പ്പെട്ട നാട്ടുകാരും കുടുംബക്കാരും പരസ്പരം ചോദിക്കുന്നത്. തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് വിചാരണ ആരംഭിക്കേണ്ടത്.
















