പത്തനാപുരം: വനംവകുപ്പിന്റെ പത്തനാപുരം ഡിപ്പോയില്‍ തടിലേലം നടക്കുന്നില്ല. പാഴാകുന്നത് കോടിക്കണക്കിന് രൂപയുടെ തടികള്‍. രണ്ട് വര്‍ഷമായി ലേലം മുടങ്ങിയിരിക്കുകയാണ്.
തെക്കന്‍ കേരളത്തില്‍ ഈട്ടിത്തടി ലേലം നടക്കുന്ന ഏക ഡിപ്പോ കൂടിയാണ് പത്തനാപുരം. എന്നാല്‍ ലേലം നടക്കാത്തതിനാല്‍ ഡിപ്പോയുടെ പല’ഭാഗങ്ങളിലായി തടികള്‍ കൂട്ടിയിട്ടിരിക്കുകയാണ്. പല തടികളും കൂടികിടന്ന് നശിച്ച് തുടങ്ങിയിരിക്കുന്നു. ചിതലെടുത്തും മഴ നനഞ്ഞും തടിയുടെ കൂടുതല്‍ ഭാഗവും നശിച്ചു.
വലിയ തടികള്‍ സൂക്ഷിക്കാനായി ലക്ഷങ്ങള്‍ മുടക്കി ഷെഡ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ശെന്തുരുണി,അച്ചന്‍കോവില്‍ വനമേഖലകളില്‍ നിന്നുമാണ് പത്തനാപുരം ഡിപ്പോയിലേക്ക് തടിയെത്തിക്കുന്നത്. പത്തനാപുരത്തിന് പുറമെ വാഴത്തോപ്പിലും ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ ഓണ്‍ലൈന്‍ വഴി ലേലം ആരംഭിച്ചതും പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്ന് ഡിപ്പോയിലെ തൊഴിലാളികള്‍ പറയുന്നു. മൂന്ന് ഏക്കറിലധികം സ്ഥലത്താണ് ലേലഡിപ്പോ പ്രവര്‍ത്തിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുവരെ ദിവസേന നിരവധിയാളുകള്‍ ഇവിടെ എത്തി ലേലത്തിന് തടികള്‍ വാങ്ങിയിരുന്നു.
ഇതിനിടെ നഗരഹൃദയത്തില്‍ നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള ഈ ഭൂമി വിവിധ വകുപ്പുകള്‍ തങ്ങളുടെ വികസനപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസിയുടെ ഡിപ്പോ നിര്‍മ്മാണത്തിനായി ഏറ്റെടുക്കാനായുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.
അപൂര്‍വ്വയിനം സസ്യങ്ങള്‍ വളരുന്നതും ചന്ദനമുള്‍പ്പെടെയുള്ള മരങ്ങള്‍ വളരുന്നതുമായ ഭൂമി മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയാല്‍ വനംവകുപ്പിന് വലിയ നഷ്ടം സംഭവിക്കുമെന്ന് പരാതിയുണ്ട്. ഇതിനുപുറമെ ഡമ്പിംഗ് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഇരുപതിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്. നിലവില്‍ ഈട്ടി ഷെഡ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെഎസ്ആര്‍ടിസി വികസനത്തിനായി ആവശ്യപ്പെടുന്നത്. ഇ-ടെന്‍ഡര്‍ തുടങ്ങിയിട്ടും ഇവിടെ ശരിയായ രീതിയില്‍ ലേലം നടക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഡിപ്പോ നില്‍ക്കുന്ന സ്ഥലം കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നത്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്വാഭാവിക വനപ്രദേശം നിലനിര്‍ത്തി വനംവകുപ്പിന്റെ അധീനതയില്‍ തല്‍സ്ഥിതി തുടരണമെന്ന ആവശ്യം ശക്തമാണ്.
















