ഈശ്വരന്‍ നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു. എന്നാല്‍ നമ്മള്‍ ഈശ്വരനെത്തേടി ലോകംമുഴുക്കെ തീര്‍ത്ഥാടനം നടത്തുന്നു. ഈശ്വരന്‍ ഹൃദയനിവാസി. ജ്ഞാനികളെല്ലാം ഇതുപറഞ്ഞുതന്നു. നമുക്ക് മനസ്സിലാകുന്നില്ല. രാഗദ്വേഷങ്ങളും കാമക്രോധാദികളും മനസ്സില്‍നിന്നു മാറ്റി ശുദ്ധീകരിച്ചാലെ ഉള്ളിലെ ഈശ്വരനെ കാണാന്‍, അനുഭവിക്കാന്‍ കഴിയുകയുള്ളൂ.
ശിശുവിന്റെ പരിശുദ്ധി, നിഷ്‌കളങ്കത, നൈര്‍മല്യം എന്നിവ നാം വീണ്ടെടുക്കണം. ആഗ്രഹങ്ങള്‍ക്ക് അതീതമായിത്തീരണം. എന്താണ് ധര്‍മം എന്നറിഞ്ഞ് അതിനോടൊപ്പം ചരിച്ചാല്‍, ധര്‍മ്മം നമുക്ക് ശക്തി പകരും. ജ്ഞാനവും പ്രകാശവും കിട്ടാനുള്ള വഴി യാചനയും പ്രാര്‍ത്ഥനയുമല്ല. ഞാന്‍ ഈ ചെറിയ ‘അഹം’ അല്ല, നിത്യമായ പ്രകാശം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് ധ്യാനിക്കുമ്പോള്‍ മാത്രമേ നമ്മള്‍ ആഗ്രങ്ങഹള്‍ക്ക് അതീതരായിത്തീരുകയുള്ളൂ. അപ്പോഴേ രോഗനിവാരണവും ആരോഗ്യവും ബലവും വേണ്ടതെല്ലാം നമുക്ക് ലഭിക്കുകയുള്ളൂ.
ആനന്ദമനുഭവിക്കുന്നവരില്‍ നിന്നുമാത്രമേ നമുക്ക് ആനന്ദം ലഭിക്കൂ. പരിമിതമായ ഒന്നിലും ആനന്ദമില്ല. പരിമിതങ്ങളില്‍നിന്ന് അല്‍പ്പം ക്ഷണിക സുഖമോ, സന്തോഷമോ, ആഹ്ലാദമോ ലഭിച്ചേക്കാം. സമഗ്രത്തില്‍നിന്നേ പരമാനന്ദം കിട്ടൂ. ഒരൗണ്‍സ് കടല്‍ത്തിരയോ, നിലാവോ, പര്‍വതമോ എടുക്കാനാവില്ല. പരിമിതത്തില്‍ സമഗ്രത ഉണ്ടാവില്ല.
ഈശ്വരനെ സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യം നിറയുക തന്നെ ചെയ്യും. പിറുപിറുക്കലുകളും അസംതൃപ്തിയും കുറ്റപ്പെടുത്തലുകളുമാണ് നമ്മെ രോഗികളാക്കുന്നത്. തുച്ഛമായ ക്ഷണിക സുഖങ്ങളെ ഇനിയെങ്കിലും കൈവിടാന്‍ ശീലിക്കണം. ആരോഗ്യനിലയില്‍ നല്ല മാറ്റം വരും. അത് അനിവാര്യം, ബാദ്ധ്യസ്ഥം!
ഭാരതത്തിലാണ് ജനിച്ചതെങ്കിലും, മൂല്യങ്ങളുടെ ഭൂമിയിലാണ് പിറന്നുവീണതെങ്കിലും നമുക്ക് ബ്രിട്ടീഷ് ഭാരതത്തെ മാത്രമേ ഇന്നും അറിയാവൂ. ബ്രിട്ടീഷ് ഇന്ത്യയല്ല, സനാതന ഭാരതം. എത്രയോ കാലമായി ഭാരതം വേദാന്തപ്രകാരമല്ല ജീവിക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങളുടെ ഭൗതിക നേട്ടത്തിനുപോലുമുള്ള കാരണം ബോധഹീനമായിട്ടെങ്കിലും വേദാന്തം പ്രയോഗത്തില്‍ കൊണ്ടുവന്നതാണ്. നിത്യജീവിതത്തിലെ കര്‍മങ്ങളില്‍ വേദാന്തത്തെ പ്രായോഗിക പ്രവൃത്തിപഥത്തിലെത്തിക്കാത്തതാണ് ഭാരതത്തിന്റെ അധഃപതനത്തിന്റെ കാരണം.
അത്യാര്‍ത്തി പിടിച്ച 90 ശതമാനം മനുഷ്യരും വെറും വിഡ്ഢികളായി മാറിയിരിക്കുന്നു. സമ്പത്തും ധനവുമുണ്ടെങ്കില്‍ എല്ലാം നേടാം എന്നു ധരിച്ചിരിക്കുന്നു. സമ്പത്തൊന്നും സമ്പത്തല്ലെന്നും വിപത്തൊന്നും വിപത്തല്ലെന്നും ഈശ്വരനെ അറിയലാണ് സമ്പത്തെന്നും ആ ശക്തിയെ വിസ്മരിച്ചഹരിക്കുന്നതാണ് വിപത്തെന്നുപോലും അറിയാതെയിരിക്കുന്നു. കുരങ്ങന്റെ മനസ്സും കഴുതയുടെ ബുദ്ധിയും പന്നിയുടെ ജീവിതരീതിയുമായി കഴിയുന്നു!
എത്ര ക്രൂരമായ വിമര്‍ശനം കേള്‍ക്കേണ്ടിവന്നാലും അസത്യത്തെ പൊളിച്ച് സത്യം തന്നെ പറയണം. സത്യത്തെ മറച്ചുവച്ച് സൗകര്യപൂര്‍വമല്ല പറയേണ്ടത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ, ധീരമായ നിലപാടെടുക്കണം. ശാസ്ത്രീയമായ ആത്മീയത ആവര്‍ത്തിച്ചു കേള്‍ക്കണം. ഗുണമേന്മയുള്ള മാറ്റം വരും. ഒരു വലിയ പാറയില്‍ വലിയ കൂടംകൊണ്ട് പല തവണയടിച്ചാലും അതിനൊരു മാറ്റവുമുണ്ടെന്ന് തോന്നില്ല. എന്നാല്‍ ഒരടിയില്‍ അത് പൊട്ടിപ്പിളരുക തന്നെ ചെയ്യും! ആദ്യത്തെ അടി മുതല്‍ പാറയിലെ കണങ്ങളില്‍ മാറ്റം ആരംഭിച്ചിരുന്നു. ഇതുതന്നെ ജ്ഞാനം കേള്‍ക്കുന്ന നമ്മിലും സംഭവിക്കുന്നത്.
പൊതുവേ നാം ധരിക്കുന്നത് ആദ്ധ്യാത്മിക ജീവിതത്തില്‍ സന്തോഷത്തിനോ വിനോദത്തിനോ സ്ഥാനമില്ലെന്നാണ്. വെറും അബദ്ധമാണത്. ദുഃഖവും വിഷാദാത്മാകതയുമൊന്നും ആത്മീയതയല്ല. നൊന്തും കരഞ്ഞും അനുഭവിക്കലാണ് ആത്മീയത. എല്ലാവര്‍ക്കും സന്തോഷം അത്യാവശ്യം. കൃഷ്ണഭഗവാന്‍ തുടങ്ങി മഹാത്മാക്കളെല്ലാം ആനന്ദമായ പുരുഷന്‍! പ്രസന്നതയും പുഞ്ചിരിയും സഹജമായ ഗാനനൃത്തങ്ങളുമാണ് ശരിയായ ആത്മീയത!
ഭൗതികതയ്‌ക്കെതിരല്ല ആത്മീയത. അത്തരം ചിന്ത ശരിക്കുള്ള തെറ്റിദ്ധാരണയാണ്. ഭൗതികതയെയും സമ്പുഷ്ടമാക്കുന്നതാണ് ആത്മീയത. പരസ്പര പൂരകം. വൃദ്ധര്‍ക്ക് സമയം കളയാന്‍ വേണ്ടി കണ്ടെത്തിയതല്ല; ജ്വലിക്കുന്ന യുവത്വത്തിന് ഉണര്‍വും പ്രചോദനവും ലഭിക്കുന്ന പ്രായോഗികതയാണ് ആത്മീയത. വിശ്വത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ‘ഞാന്‍’ എന്ന വ്യക്തിയായി സവിശേഷമായിരിക്കാം എന്ന അറിയലാണത്.
എന്തിനാണ് നമുക്ക് ആത്മീയതയും ധാര്‍മികതയുമൊക്കെ? സമൂഹം അബദ്ധധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും കടുത്തപിടിയലാണ്. മഹാത്മാക്കള്‍ അനുഭവിച്ച പരമാനന്ദം നമ്മുടെ ജീവിതത്തിലും വേണം. കൃഷ്ണനും മഹാഋഷികളും സത്യം പറഞ്ഞുതന്നു. പക്ഷേ, നാം അതല്ല പിന്തുടരുന്നത്. വിവേകബുദ്ധി ഉണരാത്ത സമൂഹം പറയുന്നതു കേള്‍ക്കാനാണ് നമുക്കിഷ്ടം. അതു കാരണമാണ് ആനന്ദം നമ്മില്‍ നിന്ന് അകന്നുനില്‍ക്കുന്നത്.
ഇച്ഛാശക്തി തളരാതെ നോക്കണം. മനസ്സ് തളരാതിരുന്നാല്‍ പ്രായവും വാര്‍ദ്ധക്യവുമൊന്നും ഒരു പ്രശ്‌നമേയല്ല. മില്‍ട്ടന്‍ അന്ധനായിരുന്നു. ബിഥോവന്‍ ബധിരനായിരുന്നു. ഹെലന്‍കെല്ലര്‍ അന്ധബധിര മൂകയായിരുന്നു. ഇവരൊക്കെ നിശ്ചയദാര്‍ഢ്യത്തോടെ വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കി. രോഗങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും വന്നുപിടികൂടാം. എന്നാല്‍ ഒരു വൈകല്യവും നമ്മെ തളര്‍ത്താന്‍ അനുവദിക്കരുത്.
”ശീര്യതേ ഇതി ശരീരഃ” നശിച്ചുകൊണ്ടിരിക്കുന്നതാണ് ശരീരം. കേന്ദ്ര നാഡീവ്യൂഹമായ തലച്ചോറിലെ പ്രധാനപ്പെട്ട കോശങ്ങളൊഴികെ ബാക്കി ശരീരകോശങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയെ ആരോഗ്യമായി നിര്‍വചിച്ചിരുന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഇപ്പോള്‍ ആത്മീയത കൂടി ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വിധി വിശ്വാസികളായി വെറുതേയിരുന്നാല്‍ പോരാ.
അങ്ങനെയിരുന്നവരൊക്കെ ഒന്നും അവശേഷിപ്പിക്കാതെ ഇവിടം വിട്ടു. സാര്‍ത്ഥകമായി ജീവിക്കാന്‍ പരിശ്രമിച്ചവര്‍ നട്ടുവളര്‍ത്തിയ സദ്ഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്നത്. നമ്മളും നല്ലതുവല്ലതും നട്ടുവളര്‍ത്തണം.
ഇത്രയും കാലം കര്‍മമൊക്കെ ചെയ്തു. വല്ലാതെ വയസ്സായി. ഇനി പൂര്‍ണമായി വിശ്രമിക്കാം. ഇത്തരം ഒരു തോന്നലുപോലും വരാന്‍ അനുവദിക്കരുത്. മരണഭയവും വേണ്ട. കാരണം ‘എന്നി’ലെ യഥാര്‍ത്ഥ ‘ഞാന്‍’മരിക്കുന്നില്ല. ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ. മരിക്കാത്ത മനസ്സ് പുതിയ ശരീരങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ ‘ഞാനി’ന്നു മരണവുമില്ല.
ഉണര്‍വോടെ, ധീരതയോടെ ഫലം ഇച്ഛിക്കാത്ത കര്‍മങ്ങള്‍ ചെയ്യാം. മഠയനും മടിയനുമല്ലാതെ, ബോധമുള്ളവരാരും വിശ്രമിക്കില്ല. സൂര്യചന്ദ്രന്മാരോ കാറ്റോ കടലോ കരളോ ഹൃദയമോ ഏതാണ് വിശ്രമിക്കുന്നത്? വെറുതേയിരിക്കുന്നതല്ല, കര്‍മകുശലതയോടെ ആസ്വദിച്ച് ആനന്ദിക്കുന്നതാണ് യഥാര്‍ത്ഥ വിശ്രമം!
















