പൂച്ചാക്കല്‍: വേമ്പനാട്ട് കായലില്‍ അപകടയാത്ര, മുഖം തിരിച്ച് അധികൃതര്‍. മണപ്പുറം ചെമ്മനാകരി ഫെറിയിലൂടെയുള്ള യാത്രയാണ് ഭീതി പരത്തുന്നത്. രണ്ട് വള്ളങ്ങള്‍ക്ക് മീതെ പലക നിരത്തിയ ചങ്ങാടമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. ബോട്ട് സര്‍വീസിനുള്ള അനുമതിയുടെ മറവിലാണ് കരാറുകാരന് അനധികൃതമായി ചങ്ങാടം സര്‍വീസ് നടത്തുന്നതെന്നാണ് വിമര്‍ശനം. രണ്ട് വള്ളങ്ങള്‍ക്ക് മീതെ പലക നിരത്തിയ ചങ്ങാടം ബോട്ടുമായി ബന്ധിപ്പിച്ച് ചിലയിടങ്ങളില്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തിയിരുന്നു. മണപ്പുറത്തെ ചങ്ങാടത്തില്‍ എന്ജിന് ഘടിപ്പിച്ച വള്ളങ്ങള്‍ മാത്രമാണത്രേ ഉപയോഗിക്കുന്നത്. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഇരിക്കാനുള്ള സൗകര്യവും ബോട്ടിലില്ല. വിദ്യാര്‍ത്ഥികള്‍ അടക്കം നൂറു കണക്കിന് ആളുകളാണ് ഇതുവഴി പ്രതിദിനം യാത്ര ചെയ്യുന്നത്. തൈക്കാട്ടുശ്ശേരി ഉദയനാപുരം പഞ്ചായത്തുകള്‍ സംയുക്തമായാണ് ഇവിടെ ബോട്ട് സര്‍വീസിന് അനുമതി നല്‍കിയത്. മാക്കേക്കടവ് നേരെകടവില്‍ പാലം പണി തുടങ്ങിയതോടെ അവിടെ ഉണ്ടായിരുന്ന ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിയതാണ് ഇവിടെ തിരക്കേറുവാന്‍ കാരണം. ഇരുചക്രവാഹനങ്ങളുടെ തിരക്കേറിയതോടെ കരാറുകാരന് കൊള്ളലാഭം മുന്നില്‍ കണ്ട് ചങ്ങാടം നിര്‍മിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ ഭീതിയോടെയാണ് യാത്രക്കാര്‍ ചങ്ങാടത്തില്‍ കായല്‍ മുറിച്ച് കടക്കുന്നത്. അപകടം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: