തിരുവനന്തപുരം: വന്‍കിട തോട്ട ഭൂമി കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സത്യവാങ്മൂലം സമര്പ്പിക്കാതെയുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി, പോസ്സ് എന്റര്‍പ്രൈസസ്, ബ്രൈമൂര്‍ എന്നിവ ഭൂമി കൈയേറിയ കേസുകളിലാണ് എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് അനുകൂലമായി സ്റ്റേ കിട്ടയതും സ്റ്റേ നീട്ടിയതും. കേസ് സമര്‍ത്ഥമായി വാദിക്കുന്നതിന് പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കാതിരിക്കുന്നതും ഈ കേസുകളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ഇത് മനഃപൂര്‍വം വരുത്തിവച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേക ശ്രദ്ധചെലുത്തണമെന്നും കേസ് ഫലപ്രദമായി നടത്തുന്നതിനും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനും, നിലവില്‍ തോട്ടം ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്ന സ്റ്റേ വെക്കേറ്റ് ചെയ്തുകിട്ടുന്നതിനും സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതിരിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന് കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: