മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് ഒരിക്കല്‍ പറഞ്ഞു. ”രാജ്യത്തെ രാഷ്‌ട്രീയ നേതാക്കള്‍ നിയമനിര്‍മാണ സഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് നുണ പറഞ്ഞുകൊണ്ടാണ്. അവര്‍ക്കെങ്ങനെയാണ് സത്യസന്ധരായിരിക്കാന്‍ സാധിക്കുക.” തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയും തെരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ നല്‍കുന്ന കണക്കും സത്യസന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാജ്‌പേയിയുടെ വിമര്‍ശനം. പ്രധാനമന്ത്രിയായ മറ്റൊരു ആര്‍എസ്എസ് പ്രചാരകന്‍, മോദിയുടെ കള്ളപ്പണത്തിനെതിരായ മിന്നലാക്രമണത്തില്‍ ബഹളം വെക്കുന്ന പ്രതിപക്ഷമാണ് വാജ്‌പേയിയുടെ വാക്കുകളെ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്.
ചെറുതും വലുതുമായ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷ തെറ്റിക്കാതെ സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. നടപടിയെ പ്രകീര്‍ത്തിച്ച് രാഷ്‌ട്രീയം കലര്‍ത്താത്ത ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ചില നേതാക്കള്‍ ഉയര്‍ത്തിയെങ്കിലും മുങ്ങിപ്പോയി. ഏതാനും മാസത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള നടപടിയെന്നാണ് എതിരാളികള്‍ ആദ്യം പ്രതികരിച്ചത്. ജനങ്ങളുടെ ദുരിതമൊക്കെ പ്രചരിപ്പിച്ച് തുടങ്ങിയത് പിന്നീടുള്ള ദിവസങ്ങളിലാണ്. കള്ളപ്പണവേട്ടയുടെ പിന്നില്‍ തെരഞ്ഞെടുപ്പാണെന്ന വിമര്‍ശനത്തില്‍ സത്യത്തിന്റെ അംശമുണ്ട്. അത് പ്രതിപക്ഷം ആരോപിക്കുന്നതുപോലെ വോട്ടുതട്ടാനുള്ള കസര്‍ത്തല്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന ചരിത്രപരമായതീരുമാനമാണത്.
അഞ്ച് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ഉത്തര്‍പ്രദേശും പഞ്ചാബും തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം കള്ളപ്പണമൊഴുകുന്ന സംസ്ഥാനങ്ങളാണ്. 2012ലെ തെരഞ്ഞെടുപ്പില്‍ യുപിയില്‍ 37.46 കോടിയും പഞ്ചാബില്‍ 12 കോടിയും കള്ളപ്പണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ എത്രയോ ഇരട്ടിയാണ് പിടിക്കപ്പടാതെ പോകുന്നത്. ഇത്തവണ 5000 കോടിയുടെ കള്ളപ്പണ ദുരുപയോഗമാണ് പ്രതീക്ഷിക്കുന്നത്. നോട്ടിനനുസരിച്ച് വോട്ട് എന്നാണ് ഉത്തര്‍ പ്രദേശില്‍ പ്രാദേശിക രാഷ്‌ട്രീയം പയറ്റുന്ന ബിഎസ്പിയുടെയും എസ്പിയുടെയും രാഷ്‌ട്രീയ ലൈന്‍. അഴിമതിയിലും കള്ളപ്പണത്തിലുമാണ് ഇവരുടെ നിലനില്‍പ്പ്. പണം നല്‍കി വോട്ട് വാങ്ങുന്നതാണ് തെരഞ്ഞെടുപ്പ് തന്ത്രം. നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം സാമ്പത്തിക അടിയന്തരാവസ്ഥയെന്നാണ് ബിഎസ്പി നേതാവ് മായാവതി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ബിഎസ്പിയെ സംബന്ധിച്ച് വിമര്‍ശനം ശരിയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരിച്ചടിച്ചു. ശക്തമായ വിമര്‍ശനവുമായി എസ്പിയും കോണ്‍ഗ്രസ്സും രംഗത്തുണ്ട്. പഴയ നോട്ടുകള്‍ ഗംഗയിലൊഴുകുന്നതും കൂട്ടിയിട്ട് കത്തിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
യുപിയില്‍ പ്രതീക്ഷയില്ലെങ്കിലും പഞ്ചാബില്‍ ഭരണം സ്വപ്‌നം കാണുന്നുണ്ട് കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും. സുതാര്യത വാഗ്ദാനം ചെയ്തായിരുന്നു ആപ്പിന്റെ രൂപീകരണം. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെ മുഴുവന്‍ അഴിമതിക്കാരായി മുദ്രകുത്തിയ കെജ്‌രിവാള്‍, പത്ത് രൂപയുടെ സംഭാവന പോലും അഞ്ച് മിനിട്ടിനുള്ളില്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദുരൂഹമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ സാമ്പത്തിക സമാഹരണം. സാധാരണക്കാരെ അറിയിക്കാന്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് മാത്രമല്ല, ആദായനികുതി വകുപ്പിന്റെ നോട്ടീസിനും മറുപടിയില്ല. പണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച രേഖകളും വെബ്‌സൈറ്റിലെ വിവരങ്ങളും പൊരുത്തപ്പെടുന്നതല്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പണം നല്‍കിയവരുടെ വിവരങ്ങള്‍ കമ്മിഷനെ അറിയിച്ചില്ല. തുടര്‍ന്ന് വിവരങ്ങളാവശ്യപ്പെട്ട് മൂന്ന് തവണ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. എന്നാല്‍ മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് കേജ്‌രിവാള്‍. ഇതിനിടെ വെബ്‌സൈറ്റിലെ വിവരങ്ങളും നീക്കം ചെയ്തു. ഒളിക്കാനൊന്നുമില്ലെന്നും എല്ലാം ജനങ്ങളെ അറിയിക്കുമെന്നും പ്രഖ്യാപിച്ച പാര്‍ട്ടി രാജ്യത്തെ നിയമ സംവിധാനത്തെപ്പോലും ഇരുട്ടില്‍ നിര്‍ത്തുന്ന കാഴ്ച. രാജ്യത്ത് ആഭ്യന്തര കലഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിദേശസംഘടനകളുടെ ഫണ്ട് കൈപ്പറ്റുന്നതായി കേജ്‌രിവാളിനെതിരെ ആരോപണമുണ്ട്.
കള്ളപ്പണത്തിനെതിരായ മോദിയുടെ നീക്കത്തില്‍ ആദ്യം അടിത്തറയിളകുന്ന പാര്‍ട്ടി എഎപിയായിരിക്കും. ഇതിന് പുറമെ, സ്ഥാനാര്‍ത്ഥിത്വത്തിന് പണം വാങ്ങുന്നതിനിടെ പഞ്ചാബ് അധ്യക്ഷന്‍ സുച സിംഗ് ഛൊട്ടേപുര്‍ ഒളികാമറയില്‍ കുടുങ്ങിയിരുന്നു. പഞ്ചാബില്‍ രാഷ്‌ട്രീയത്തിലില്ലാത്ത പലര്‍ക്കും കോടികള്‍ വാങ്ങി കേജ്‌രിവാള്‍ സീറ്റ് നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടാക്കി.സ്ഥാനാര്‍ത്ഥിത്വം വിറ്റ് നേടിയ കോടിക്കണക്കിന് രൂപ പാഴാകുന്നതിന്റെ അന്ധാളിപ്പുണ്ട് കേജ്‌രിവാളിന്. ഇതേ കേജ്‌രിവാളാണ് നോട്ടുകള്‍ നിരോധിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിക്കാന്‍ പത്രസമ്മേളനം വിളിച്ചത്!!
മുന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ കടുത്ത നടപടി മോദിക്ക് സ്വീകരിക്കേണ്ടി വരില്ലായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലാണ് സോണിയയും രാഹുലും. ജനങ്ങള്‍ ദുരിതത്തിലാണെന്ന് രാഹുല്‍ രോഷം കൊള്ളുന്നു. 19 മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം മുത്തശ്ശി ഇന്ദിര നിഷേധിച്ചത് രാജ്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് രാഹുല്‍ ഓര്‍ക്കണം. പ്രധാനമന്ത്രി പദം നിലനിര്‍ത്താനായിരുന്നു അത്. എന്നാല്‍ മോദി അമ്പത് ദിവസം ആവശ്യപ്പെടുന്നത് അധികാരം ഉറപ്പിക്കാനല്ല.
ഇന്ന് തള്ളുകയും നാളെ കൊള്ളുകയും ചെയ്യുന്ന ഇടത് പക്ഷത്തിന്റെ എതിര്‍പ്പിലാണെങ്കില്‍ പുതുമയില്ല. അതിര്‍ത്തിയിലെ പാക്ക് ഭീകരതയില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ രാജ്യം യുദ്ധക്കൊതി വളര്‍ത്തുന്നുവെന്ന് ആരോപിച്ച് ധര്‍ണ നടത്തുന്നവരുടെ മാനസികാവസ്ഥ അളക്കാവുന്നതേയുള്ളൂ. പ്രതിപക്ഷത്തെയാകെ സംഘടിപ്പിച്ച് നേതൃത്വം ഏറ്റെടുക്കാനിരിക്കുന്ന മമതാ ബാനര്‍ജിയുടെ സര്‍ക്കാരാകട്ടെ ശാരദ ചിട്ടി ഫണ്ട് അഴിമതിയില്‍ സിബിഐ അന്വേഷണത്തിനുള്ളിലാണ്. മന്ത്രിമാരുള്‍പ്പെടെ ഡസനോളം തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങുന്ന ഒളികാമറാ ദൃശ്യം അടുത്തിടെ പുറത്തുവന്നിരുന്നു. കള്ളനോട്ടിന്റെ തലസ്ഥാനമെന്ന ഖ്യാതിയും മമതയുടെ ബംഗാളിന് അവകാശപ്പെട്ടതാണ്. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മാള്‍ഡയില്‍ ദാരിദ്രമകറ്റാന്‍ കള്ളനോട്ട് വാഹകരായി പ്രവര്‍ത്തിക്കുകയാണ് ഗ്രാമീണര്‍.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പില്‍ റെക്കോര്‍ഡാണ്. മുപ്പതിനായിരം കോടി രൂപ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ചെലവഴിക്കപ്പെട്ടതായാണ് വിവിധ സംഘടനകളുടെ അനുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് എണ്ണായിരം കോടിയില്‍ താഴെയും. 330 കോടി രൂപയുടെ കള്ളപ്പണം കമ്മീഷന്‍ പിടിച്ചെടുത്തു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സമാഹരണത്തില്‍ ഭൂരിഭാഗവും നേരിട്ടുള്ള പണക്കൈമാറ്റമാണ്. 40 ശതമാനത്തോളം തുക മാത്രമാണ് ബാങ്കുകള്‍ വഴി ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഇത് കള്ളപ്പണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കറന്‍സി രഹിത ഇടപാടുകളും ഡിജിറ്റല്‍ ബാങ്കിങ്ങും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനുള്ളതാണ്. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കയ്‌പ് നിറഞ്ഞാലും സംശുദ്ധ രാഷ്‌ട്രീയം നിലനിര്‍ത്താനുള്ള ഒറ്റമൂലിയാണ് ഈ തീരുമാനം.
















