കൊച്ചി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ അനുമതി തേടി പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജി ഈ മാസം 22നു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായിരുന്നു. സമാനസ്വഭാവമുള്ള ഹര്‍ജികള്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണെന്നും ഈ സാഹചര്യത്തില്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനു നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞൂ.
ഹര്‍ജികള്‍ സൂപ്രീംകോടതിയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. അസാധുവായ നോട്ടുകള്‍ മാറി നല്കാന് അനുമതി തേടി സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇന്ന് സുപ്രീംകോടതി പരിഗണിക്കുമെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതിയിലെ ഹര്‍ജികള്‍ മാറ്റിയത്.
അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്നും ഇതിനായി പുതിയ കറന്‍സികള്‍ തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: