കണ്ണൂര്‍: മുന്‍മന്ത്രി എം.വി.രാഘവന്റെ ~രണ്ടാം ചരമവാര്‍ഷിക ദിനാചരണ പരിപാടിയുടെ ഉദ്ഘാടകന്‍ സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്. സിഎംപി അരവിന്ദാക്ഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എംവിആറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ പരിപാടിയുടെ ഉദ്ഘാടകനായാണ് പിണറായി വിജയന് പങ്കെടുക്കുന്നത്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് നടക്കുന്ന ചരമവാര്‍ഷിക ദിനാചരണ പരിപാടിയില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടകനാകുന്നത് പാര്‍ട്ടിക്കുളളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ച സജീവമായി. എല്ഡിഎഫിനോടൊപ്പമുളള അരവിന്ദാക്ഷന് വിഭാഗം നടത്തുന്ന അനുസ്മരണ പരിപാടിയില്‍ പിണറായിയെ കൂടാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും സിപിഐ നേതാക്കളും ഉള്‍പ്പെടെയുളള നിരവധി ഇടത് നേതാക്കളും സംബന്ധിക്കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിനും അഞ്ച് സഖാക്കളുടെ മരണത്തിനും ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി ജീവിതാവസാനം വരെ സിപിഎമ്മും പോഷകസംഘടനയായ ഡിവൈഎഫ്ഐയും വേട്ടയാടി കൊലയാളിയായും പാര്‍ട്ടിയുടെ വര്ഗ്ഗശത്രുവായും പ്രഖ്യാപിച്ചിരുന്ന എം.വി.രാഘവന്റെ രണ്ടാം ചരമ വാര്‍ഷികാചരണത്തിന് പിണറായി ഉദ്ഘാടകനും രാഘവനെ ജീവിതാവസാനംവരെ വേട്ടയാടാന്‍ നേതൃത്വം നല്കിയ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളളവര്‍ പ്രാസംഗികരുമായി എത്തുന്നത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് വ്യക്താമാക്കുന്നതായി. മുഖ്യശത്രുവും വര്‍ഗ്ഗശത്രുവുമായി മുദ്രകുത്തപ്പെട്ട എംവിആര്‍ മരണപ്പെട്ടതോടെ പാര്‍ട്ടിക്കു സ്വീകാര്യനായി മാറുകയായിരുന്നു. കഴിഞ്ഞ തവണ ഒന്നാം വാര്‍ഷിക ദിനാചരണ ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
പയ്യാമ്പലത്ത് എം.വി.ആറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ നാളെ 9 മണിക്ക് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും.
10 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എംവിആര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും സെമിനാറും നടക്കും. സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര്.അരവിന്ദാക്ഷന് അധ്യക്ഷത വഹിക്കും. സി.പി.ജോണ്‍ വിഭാഗത്തിന്റെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: