ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്താമെന്ന ആഴ്സണലിന്റെ മോഹം പൊലിഞ്ഞു. ടോട്ടനം ഹോട്സ്പറിനോട് സമനിലയില്‍ കുരുങ്ങി പീരങ്കിപ്പട (1-1). 11 കൡകളില്‍ 24 പോയിന്റുമായി മൂന്നാമത് ആഴ്സണല്‍. ചെല്‍സി (25), മാഞ്ചസ്റ്റര്‍ സിറ്റി (24) ആദ്യ സ്ഥാനങ്ങളില്‍.
എമിറേറ്റ്സില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ ആഴ്സണലിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 42ാം മിനിറ്റില്‍ വിമ്മറുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയെങ്കിലും, 51ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ ഒപ്പമെത്തി ടോട്ടനം. കഴിഞ്ഞ ദിവസം എവര്‍ട്ടണിനെ 5-0ന് തുരത്തിയാണ് ചെല്‍സി പട്ടികയില്‍ മുന്നില്‍ക്കയറിയത്. മാഞ്ചസ്റ്റര്‍ സിറ്റി, മിഡില്‍സ്ബറോയോട് സമനിലയില്‍ കുരുങ്ങിയതും (1-1) നീലപ്പടയ്ക്ക് തുണയായി.
എദന് ഹസാര്‍ഡിന്റെ ഇരട്ട ഗോളും മാര്‍ക്കോസ് അലൊന്‍സൊ, ഡീഗൊ കോസ്റ്റ, പെഡ്രൊ എന്നിവരുടെ ഗോളുകളുമാണ് ചെല്‍സിക്ക് വന്‍ ജയമൊരുക്കിയത്. മിഡില്സിനെതിരെ 43ാം മിനിറ്റില്‍ സെര്‍ജിയൊ അഗ്വെയ്റൊയിലൂടെ മുന്നിലെത്തിയ സിറ്റി, കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ മാര്‍ട്ടെന്‍ ഡി റൂണ് നേടിയ ഗോളില്‍ സമനില വഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: