മാവേലിക്കര: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പിടികൂടുന്ന കഞ്ചാവു കേസുകളില്‍ തുടര്‍ അന്വേഷണം നടത്താതെ എക്‌സൈസ് കേസ് ഒതുക്കുന്നു. വന്‍ ശൃംഖലയിലെ അവസാന കണ്ണികള്‍ മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്. ഇതും എക്‌സൈസ്-കഞ്ചാവു മാഫിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപമുണ്ട്.
ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ കഞ്ചാവുമായി എത്തിയ ഇരുപതോളം പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇപ്പോള്‍ പിടികൂടുന്ന കേസുകളിലെ പ്രതികളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ എത്തിയവര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവുമായി എത്തുന്നതെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ വിദ്യാഭ്യാസ മേഖലയെയും കാര്യമായി ബാധിക്കുന്നു. വിദ്യാലയങ്ങളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നവെന്ന തെറ്റായ ധാരണ ഇതിലൂടെ സമൂഹത്തില്‍ പ്രചരിക്കുന്നു.
കഞ്ചാവുമായി പിടിയിലാകുന്നവരെ വിശദമായി ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ ഉറവിടത്തേയും കൈമാറ്റം ചെയ്യാന്‍ എത്തിയ കേന്ദ്രവും മനസ്സിലാകും. ഇതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാമെന്നും ഇവര്‍ കണ്ണടയ്‌ക്കുകയാണെന്നും ആക്ഷേപമുണ്ട്.
മാവേലിക്കരയില്‍ കഞ്ചാവ് ലോബിയുടെ പ്രധാന ആള്‍ക്കാര്‍ പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ, കഞ്ചാവ് വില്‍പ്പന തടയാനോ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. പല ഓഫീസുകളിലും പടി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെന്നും ഇവര്‍ എക്‌സൈസ് നീക്കങ്ങള്‍ മുന്‍കൂട്ടി കഞ്ചാവു ലോബികള്‍ക്ക് ചോര്‍ത്തി നല്‍കുന്നു.
ജില്ലയിലെ പ്രധാന കഞ്ചാവ് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മാഫിയ സംഘത്തില്‍പ്പെട്ടവര്‍ കൃത്യമായി ചില കേന്ദ്രങ്ങളില്‍ യഥേഷ്ടം കഞ്ചാവ് കൈമാറ്റം നടത്തുന്നു. ഇക്കാര്യങ്ങളെ കുറിച്ച് നാട്ടുകാര്‍ വിവരം നല്‍കിയാല്‍, സമയത്ത് അറിയിച്ചാല്‍ തങ്ങള്‍ എത്തിക്കൊള്ളാമെന്ന വിചിത്രമായ മറുപടിയാകും ലഭിക്കുക.
വലിയ കേസുകളില്‍ പോലും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തുടര്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പിടിയിലാകുന്ന പ്രതികളുടെ മേല്‍ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുന്നതോടെ ഉത്തരവാദിത്വം തീര്‍ന്ന മട്ടിലാണ് ഉദ്യോഗസ്ഥര്‍.
















