തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന വോള്‍വോ സ്കാനിയ ബസ് സര്‍വ്വീസുകള്‍ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കെഎസ്ടിഇ സംഘ് ആരോപിച്ചു.
മതിയായ ഡ്രൈവര്‍മാരെ നിയമിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് നടന്നുവരുന്നത്. രണ്ടു ഡ്രൈവര്‍ വേണമെന്നിരിക്കെ ഒരു ഡ്രൈവറെ വച്ച് ഡിപ്പോകളില്‍ നിന്നും മാറ്റി കയറ്റുന്ന രീതിയാണ് നടക്കുന്നത്. ബാംഗ്ലൂര്‍, മൈസൂര്‍, മൂകാംബിക തുടങ്ങിയ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സൂകളില് തൃശ്ശൂരില്‍ നിന്നും ഡ്രൈവര്‍മാരെ മാറ്റികയറ്റുന്നു. പലപ്പോഴും ഗതാഗതക്കുരക്ക് കാരണം ബസ്സുകള്‍ കൃത്യസമയത്ത് എത്തിച്ചേരാറില്ല.
ഇതിനാല്‍ ഡ്രൈവര്‍മാരെ യഥാസമയം മാറ്റികയറ്റാന് സാധിക്കാതെ വരുന്നു. സര്‍വ്വീസിലുള്ള ബസ് വരുന്നതു വരെ ബസ് സ്റ്റേഷനുകളില്‍ സ്കാനിയ ബസ്സുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. മണിക്കൂറുകള്‍ കാത്ത് കിടക്കേണ്ടി വരുന്നതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ട്രാവല്‍സിനെ ആശ്രയിക്കുന്നു. മോട്ടാര്‍ വാഹന നിയമപ്രകാരം ദീര്‍ഘദൂര ബസ്സുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയമിക്കണമെന്നുണ്ട്.
വിശ്രമമില്ലാതെ ഡ്രൈവര്‍മാര്‍ ജോലിനോക്കുന്നതിനാല് അപകടവും വര്‍ദ്ധിക്കുന്നു. മതിയായ ഡ്രൈവര്‍മാരെ നിയമിച്ചില്ലെങ്കില്‍ ജോലി ബഹിഷ്ക്കരണ സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടിഇ സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: