കണ്ണൂര്‍: പിണറായി വാളാങ്കിച്ചാലില്‍ കള്ളുഷാപ്പിലെ സംഘര്‍ഷത്തിനിടയില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അഞ്ചരക്കണ്ടി, വേങ്ങാട്, പടുവിലായി മേഖലയില്‍ സിപിഎം അഴിഞ്ഞാട്ടം. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടന്നു. അക്രമത്തില്‍ വീട്ടമ്മയ്ക്കും ഗൃഹനാഥനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഘപരിവാര്‍ സംഘടനകളുടെ കാര്യാലയങ്ങളായി പ്രവര്‍ത്തിക്കുന്ന ചാമ്പാട്, അഞ്ചരക്കണ്ടി എന്നിവിങ്ങളിലെ വിവേകാനന്ദ സേവാകേന്ദ്രങ്ങള്‍ പൂര്‍ണമായും സിപിഎം സംഘം അടിച്ചുതകര്‍ത്തു. വാളാങ്കിച്ചാലിലെ ബിജെപി പ്രവര്‍ത്തകനായ സുരേന്ദ്രന്റെ വീട് തകര്‍ത്ത സംഘം ഇദ്ദേഹത്തിന്റെ ഹോട്ടലും തീവെച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്ത്തകന് നവജിത്തിന്റെ വീട് തകര്‍ത്ത സംഘം നവജിത്തിന്റെ മാതാപിതാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു.
അക്രമത്തില്‍ പരിക്കേറ്റ ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും സിപിഎം സംഘം അക്രമിച്ചു. ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയംഗം അഞ്ചരക്കണ്ടിയിലെ കെ.കെ. സുധീറിന്റെ ടൈലറിങ്ങ് ഷോപ്പിന് നേരെയും അക്രമം നടന്നു. ഷോപ്പിന്റെ ബോര്‍ഡുകളും ഓടുകളും അക്രമികള്‍ തകര്‍ത്തു.
പടുവിലായിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം സംഘം കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ സാക്ഷി പറഞ്ഞ ഷാജി എന്നയാളുടെ വീടും അക്രമികള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു.
ശങ്കരനെല്ലൂരിലും രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു.
സംഘപരിവാര്‍ പ്രവര്‍ത്തകരായ പടുവിലായിലിലെ രാഹുല്‍, വിഷ്ണുപ്രസാദ്, രൂപേഷ്, സജേഷ് തുടങ്ങിയവരുടെ വീടുകളും സിപിഎം സംഘം മുഴുവനായും തകര്‍ത്തു. പോലീസ് നോക്കിനില്‍ക്കേയാണ് വീടുകള്‍ക്ക് നേരെ അക്രമം നടന്നത്. കീരിയോട് സ്കൂളിന് സമീപമുള്ള ആര്‍എസ്എസ് പ്രവര്ത്തകന് വിവേകിന്റെ വീടും ഊര്‍പ്പള്ളിയിലെ അഭിലാഷ് എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫര്‍ണിച്ചര്‍ കടയും അക്രമികള്‍ തകര്‍ത്തു.
സിപിഎം പ്രവര്‍ത്തകനും വാളാങ്കിച്ചാല്‍ ലോക്കല്‍ കമ്മറ്റിയംഗവും കളളുഷാപ്പ് തൊഴിലാളിയുമായ മോഹനന് തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് ഷാപ്പില് വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
അക്രമസംഭവങ്ങള്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കൂത്തുപറമ്പ് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: