ഹുവാന്‍ മാനുവല്‍ സാന്റോസ് (65). സമ്പന്ന കച്ചവടക്കാരന്‍ കൊളംബിയയുടെ 32-ാം പ്രസിഡന്റ്. 2010 ല്‍ പ്രസിഡന്റാകും മുമ്പ്, പ്രതിരോധ മന്ത്രിയായിരുന്നു. പഠിച്ചത് സാമ്പത്തിക ശാസ്ത്രം. പത്രപ്രവര്‍ത്തകനായി. എല്‍ ടീമ്പോ എന്ന പത്രത്തിലെ കൂടുതല്‍ ഓഹരിയും സാന്റോ കുടുംബത്തിനായിരുന്നു. പത്രം മറ്റൊരു ഉടമയ്‌ക്ക് കൈമാറുമ്പോള്‍ അദ്ദേഹം ഡെപ്യൂട്ടി എഡിറ്ററും ഡയറക്ടറുമായിരുന്നു.
ബിരുദം കഴിഞ്ഞയുടന്‍ കൊളംബിയയിലെ കാപ്പിയുല്‍പ്പാദകരുടെ സംഘടനയുടെ സാമ്പത്തികോപദേഷ്ടാവായി. ലണ്ടനിലെ അന്താരാഷ്‌ട്ര കാപ്പി ഉല്‍പ്പാദക സംഘടനാ യോഗത്തില്‍ പങ്കെടുത്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ ചേര്‍ന്നു.
1991 ല്‍ കൊളംബിയ പ്രസിഡന്റ് സാര്‍ ഗവീറിയ ട്രിജില്ലോ, സാന്റോസിനെ വിദേശ വാണിജ്യ മന്ത്രിയായി നിയോഗിച്ചു. കൊളംബിയയുടെ വാണിജ്യ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു. 2000 ല്‍, അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രസ് പാസ്ട്രാന അരാംഗോ ധനമന്ത്രിയാക്കി.
അല്‍വാറോ ഉറീബ് വെലേസ് പ്രസിഡന്റായിരിക്കെയാണ് സാന്റോസ് ഭരണതലത്തില്‍ പ്രമുഖനായത്. 2005 ല്‍ സോഷ്യല്‍ പാര്‍ട്ടി ഓഫ് നാഷണല്‍ യൂണിറ്റി (യു പാര്‍ട്ടി) രൂപീകരിച്ചു. പ്രസിഡന്റ് ഉറീബിന്റെ പിന്തുണയുണ്ടായിരുന്നു. ഭരണഘടനയുള്‍പ്പെടെ പരിഷ്‌കരിച്ചു. ഉറീബ് രണ്ടാം വട്ടവും, 2006 ല്‍, തെരഞ്ഞെടുക്കപ്പെട്ടു. സാന്റോസ് പ്രതിരോധ മന്ത്രിയായി. തുടര്‍ന്ന് കൊളംബിയയിലെ ഇടതുപക്ഷ വിമത ഗറില്ലകളുടെ സംഘടന, റവലൂഷണറി ആംഡ് റിസര്‍വ് ഓഫ് കൊളംബിയ (എഫ്എആര്‍സി) ക്കെതിരെ കര്‍ക്കശ നിലപാടെടുത്തു.
2010 ജൂണ്‍ 20 ന്, തെരഞ്ഞെടുപ്പിലൂടെ സാന്റോസ് പ്രസിഡന്റായി. രണ്ടുമാസത്തിനകം, ആഗസ്റ്റ് ഏഴിന്, വെനസ്വേലയുമായി നയതന്ത്ര ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടു. ഇത് അദ്ദേഹത്തെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാക്കി.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഫാര്‍ക്കുമായി (എഫ്എആര്‍സി) സമാധാനചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. 2012 ആഗസ്റ്റ് 27 നായിരുന്നു ചര്‍ച്ച. മുന്‍ സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കും പറ്റിയ പിഴവ് സമാധാന ചര്‍ച്ചകളുടെ വേളയില്‍ ഗറില്ലകള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിയതായിരുന്നുവെന്ന് സാന്റോസ് തിരിച്ചറിഞ്ഞു. ചര്‍ച്ചയും പ്രതിരോധവും ഒരേ സമയം അദ്ദേഹം നടത്തി.
സ്വരാജ്യത്തും ലോകമാകെയും സമാധാനം സാധ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് 2012 ല്‍, ഷാലോം സമ്മാനത്തിന് അര്‍ഹനായി. ലോക ജൂതകോണ്‍ഗ്രസിന്റെ ഭാഗമായ ലാറ്റിന്‍ അമേരിക്കന്‍ ശാഖയില്‍നിന്ന് സാമ്മാനം വാങ്ങുമ്പോള്‍, സാന്റോസ് പറഞ്ഞു: ”ഇവിടെയും, അവിടെ ഇസ്രായേലിലുമുള്ള ജനങ്ങള്‍ പതിറ്റാണ്ടുകളായി സമാധാനം കാംക്ഷിക്കുന്നവരാണ്.”
ഇക്കഴിഞ്ഞ സപ്തംബറിലാണ് ഫാര്‍ക്കുമായുള്ള സമ്പൂര്‍ണ്ണ സമാധാന കരാര്‍ പ്രഖ്യാപിച്ചതും ഒപ്പുവെച്ചതും.
ഒപ്പിടല്‍ ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറി, ശ്രീ ശ്രീ രവിശങ്കര്‍, വത്തിക്കാന്‍ ആഭ്യന്തര സെക്രട്ടറി പീത്രോ പരോളിന്‍, ക്യൂബ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ തുടങ്ങി ലോകനേതാക്കള്‍ പങ്കെടുത്തു. കരാര്‍ പ്രകാരം ഗറില്ലാ സംഘടനയുടെ ഉപരോധങ്ങള്‍ നീക്കി, ഫാര്‍ക്കിനെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് അനുവദിച്ചു. അവര്‍ക്ക് 2018 ലെ പ്രസിഡന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാം.
1964 മുതല്‍ നടന്നിട്ടുള്ള കൊളംബിയന്‍ ആഭ്യന്തരയുദ്ധത്തില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അരലക്ഷത്തോളം പേരെ കാണാതായി. 68 ലക്ഷം പേരാണ് നാടുവിട്ടത്.
കരാര്‍ തിരികെകൊണ്ടുവന്നത് രാജ്യത്തിന്റെയും ജനതയുടെയും മാത്രം സമാധാനമല്ലായിരുന്നു, ലോക സമാധാനമായിരുന്നു. അതാണ് നോബല്‍ സമ്മാനത്തിന് ഹുവാന്‍ മാനുവല്‍ സാന്റോസിനെ അര്‍ഹനാക്കിയതും.
















