സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് അനിശ്ചിതമായി വൈകുന്നതു കാരണം യാത്രാദുരിതം അവസാനിക്കുന്നില്ല. പരിഹരിക്കാന്‍ രണ്ടുമാസത്തെ സമയമെടുക്കുമെന്നാണ് തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍നിന്ന് ലഭ്യമായ വിവരം. എന്നാല്‍ പ്രശ്‌നപരിഹാരം കൃത്യമായി എന്നുണ്ടാകുമെന്ന് തീര്‍ത്തുപറയാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
രാവിലെ അഞ്ചിന് തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂര്‍ക്ക് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് മുതല്‍ എല്ലാ ട്രെയിനുകളും വൈകിയാണ് പുറപ്പെടുന്നതും ഓടുന്നതും. കാരണമായി റെയില്‍വെ ചൂണ്ടിക്കാണിക്കുന്നത് പാളങ്ങളുടെ സുരക്ഷിതത്വമില്ലായ്‌മയാണ്. കേരളത്തിലെ പാളങ്ങള്‍ കാലപ്പഴക്കത്താല്‍ അപകടഭീഷണി ഉയര്‍ത്തുന്നു എന്നാണ് റെയില്‍വെ സുരക്ഷാ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചു മാത്രമേ ഓടിക്കാനാകൂ. നിശ്ചിത വേഗത്തിനപ്പുറത്തേക്ക് ഉയര്‍ന്നാല്‍ ട്രെയിനുകള്‍ പാളം തെറ്റും. അതോടെ വന്‍ദുരന്തത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുക. ആദ്യമാദ്യം പോകുന്ന ട്രെയിനുകള്‍ വേഗം കുറച്ച് ഓടിക്കുന്നതിനാല്‍ പിന്നാലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മറ്റ് ദീര്‍ഘദൂര സര്‍വീസുകളടക്കം സര്‍വീസ് ആരംഭിക്കാന്‍ വൈകുന്നു.
കേരളത്തില്‍ ദീര്‍ഘദൂര സര്‍വീസുകളുള്‍പ്പടെ ട്രെയിനുകളുടെ എണ്ണം വളരെ കൂടുതലാണ്. തിരുവനന്തപുരം ഡിവിഷനിലെ പ്രതിദിന സര്‍വീസ് ദീര്‍ഘദൂര സര്‍വീസുകളടക്കം 145നും 150 ശതമാനത്തിനും ഇടയ്‌ക്ക് വരുമെന്നാണ് കണക്ക്. കേരളത്തിന് പുറത്തേക്ക് പോകുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ക്കെല്ലാം കേരളത്തില്‍ ഒട്ടുമിക്ക സ്റ്റേഷനുകളിലും സ്റ്റോപ്പുമുണ്ട്. ഒരു ട്രെയിന്‍ ഒരു സ്റ്റേഷനില്‍ ഒരു മിനിറ്റ് നിര്‍ത്തണമെങ്കില്‍ പോലും ആറു മുതല്‍ എട്ടു മിനിറ്റ് വരെ നഷ്ടമാകും. വേഗത്തില്‍ ഓടിവരുന്ന ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തണമെങ്കില്‍ കിലോമീറ്ററുകള്‍ മുമ്പെ വേഗം കുറച്ചു തുടങ്ങണം. അതുപോലെ സ്റ്റേഷന്‍ വിട്ടാല്‍ നിശ്ചിതവേഗം കൈവരിക്കണമെങ്കിലും കിലോമീറ്ററുകള്‍ സഞ്ചിരിക്കേണ്ടിവരും. റെയില്‍വെയുടെ കണക്കനുസരിച്ച് ഇതിന് ആറു മുതല്‍ എട്ടു മിനിറ്റ് വരെ ചെലവഴിക്കേണ്ടിവരുന്നു.
ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കേരളത്തിന് പുറത്ത് സ്റ്റോപ്പുകള്‍ കുറവാണ്. മാത്രമല്ല സ്റ്റേഷനുകള്‍ തമ്മിലുള്ള അകലവും കൂടുതലാണ്. ഡബിള്‍ ലൈനായതിനാല്‍ അധികം പ്രശ്‌നങ്ങളുണ്ടാകാറില്ല. കൃത്യമായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ അപകടഭീഷണിയുമില്ല. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഇവിടെ കോട്ടയം വഴി തിരുവല്ല മുതല്‍ കുറുപ്പന്തറ വരെ സിംഗിള്‍ ലൈനായി തുടരുന്നത് സര്‍വീസിനെ കാര്യമായി ബാധിക്കുന്നു. ഈ ഭാഗത്ത് ക്രോസിംഗ് വേണ്ടിവരുന്നത് പലപ്പോഴും ഡബിള്‍ ലൈന്‍ ഉള്ള ഭാഗത്തെ ഗതാഗതത്തെ പോലും താറുമാറാക്കും. തിരുവല്ല-കുറുപ്പന്തറ ഡബിള്‍ ലൈനാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടില്ലെന്ന പരാതിയാണ് റെയില്‍വെ ഉന്നയിക്കുന്നത്.
അടുത്തകാലത്ത് തുടരെ ട്രെയിന്‍ പാളം തെറ്റല്‍ സംഭവിച്ചതിനാല്‍ റെയില്‍വെ സുരക്ഷാവിഭാഗം കര്‍ശന പരിശോധനയും നിയന്ത്രണവും തുടരുകയാണ്. കേരളത്തില്‍ പൂര്‍ണമായും വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതും, സര്‍വീസുകള്‍ നിശ്ചിത സമയത്ത് പ്രവര്‍ത്തിപ്പിക്കാന്‍ തടസ്സമായിരിക്കുന്നു. എന്നുവരെ ഈ നിയന്ത്രണം തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേടുവന്ന പാളങ്ങള്‍ പൂര്‍ണമായും മാറ്റിസ്ഥാപിക്കാന്‍ രണ്ടുമാസം വേണ്ടിവന്നേക്കാമെന്ന് തിരുവനന്തപുരം സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ സുധീഷ് ജന്മഭൂമിയോട് പറഞ്ഞു. ഇതുകഴിഞ്ഞു മാത്രമേ ട്രെയിനുകളുടെ വേഗനിയന്ത്രണം എടുത്തുകളയുകയുള്ളൂ. സീസണ്‍ ടിക്കറ്റ് യാത്രക്കാരെയാണ് ട്രെയിന്‍ വൈകല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് ചൂഷണം ചെയ്യുന്നതാകട്ടെ സ്വകാര്യ ബസ് ലോബി അടക്കമുള്ള വാഹനസര്‍വീസുകളാണ്. വൈകല്‍ ഒഴിവാക്കി ബദല്‍ സംവിധാനമേര്‍പ്പെടുത്താനും റെയില്‍വെക്ക് കഴിയുന്നില്ല. ദൈനംദിന യാത്രക്കാര്‍ ഈ വൈകല്‍ മൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
















