ദുര്‍ഭരണവും അഴിമതിയും നേതൃത്വമില്ലായ്‌മയുംമൂലം ദേശീയതലത്തില്‍ കോണ്‍ഗ്രസ് മണ്ണടിഞ്ഞു. യുപിഎ മന്ത്രിസഭയ്‌ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് മുമ്പെങ്ങുമില്ലാത്ത ജീര്‍ണതയിലേക്കാണ് പതിച്ചത്. നയവും പരിപാടിയും നടപടികളുമെല്ലാം അഴിമതിക്കുവേണ്ടിയാക്കി. യുപിഎയുടെ അഞ്ചുവര്‍ഷംകൊണ്ട് പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതിയാണ് വെളിച്ചത്തായത്.
ഇനിയും പുറംലോകം അറിയാത്തവ ഉണ്ടാകാം. നൂറ്റിമുപ്പത് കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഇനിയെന്തെങ്കിലും രാജ്യത്തിനായി ചെയ്യാനില്ല. രാജ്യമെമ്പാടും ഒരുമിച്ചുനിന്ന് പൊരുതിയ സ്വാതന്ത്ര്യസമരം സ്വന്തം എക്കൗണ്ടിലാക്കുകയും മഹാത്മാഗാന്ധിയുടെ അവകാശികളെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുമാത്രമാണ് ഇത്രയും കാലം നില്‍ക്കാനും ഏറെക്കാലം രാജ്യം ഭരിക്കാനും അവസരം ലഭിച്ചത്. ഏതാനുംപേരെ ഏതാനും കാലം കബളിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എക്കാലവും എല്ലാവരേയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തിന്റെ കാപട്യം ജനങ്ങള്‍മാത്രമല്ല കോണ്‍ഗ്രസുകാരും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് വൈകാരികമായി കോണ്‍ഗ്രസുമായി ഒട്ടിനിന്നവര്‍പോലും ആ പാര്‍ട്ടിയെ കയ്യൊഴിയുന്നത്. ദേശീയതലത്തില്‍ നേരിട്ട പരാജയം ദയനീയമായിരുന്നു. ലോക്സഭയില്‍ 425 സീറ്റ് വരെ നേടിയ കോണ്‍ഗ്രസിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞത് വെറും 44 സീറ്റാണ്. ഔദ്യോഗിക പ്രതിപക്ഷംപോലും ആകാന്‍ കഴിയാത്ത ദയനീയതോല്‍വി. തുടര്‍ന്ന് നടന്ന നിയസമഭാ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിനെ കൈവിട്ടു.
ഹ്രസ്വകാലം ശിവസേന- ബിജെപി സഖ്യഭരണം ഒഴിച്ചാല്‍ എക്കാലവും മഹാരാഷ്‌ട്ര കോണ്‍ഗ്രസിന് സ്വന്തമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്‌ട്ര കോണ്‍ഗ്രസിനെ കൈവിട്ടു.
ബിജെപി ശിവസേന ഭരണത്തിലാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര. ഹരിയാനയുടെ സ്ഥിതിയിലും മറിച്ചല്ല. ആദ്യമായി അവിടെ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി ഭരണത്തിലെത്തി. അരുണാചലിലെ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരില്‍ ഒരാള്‍ ഒഴികെ എല്ലാവരും എന്‍ഡിഎയിലേക്കൊഴുകി. കോണ്‍ഗ്രസായി നിന്നാല്‍ സംസ്ഥാനത്തിന് ഒരു പുരോഗതിയും ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തിയാണ് ഈ മാറ്റം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ജീവന്‍ മരണപ്പോരാട്ടമെന്ന നിലയില്‍ പദയാത്ര നടത്തിക്കൊണ്ടിരിക്കെ നേതാക്കള്‍ ബിജെപിയില്‍ ചേരുകയാണ്. അലഹാബാദ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിധി ബിജെപിക്കനുകൂലമായതും ശ്രദ്ധേയമാണ്.
ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്കുപോലും ബോദ്ധ്യപ്പെട്ടു. എല്ലാ സര്‍വേകളിലും ലഭിക്കുന്നത് കോണ്‍ഗ്രസിന് അപകട സൂചനയാണ്. കേരളമാണ് കോണ്‍ഗ്രസ് നേതൃത്ത്വത്തിന് പ്രതീക്ഷ നല്‍കിയിരുന്നത്. കേരളത്തിന്റെ സ്ഥിതി പരിശോധിച്ചാല്‍ പരിതാപകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. കോണ്‍ഗ്രസ് എന്ന് ഒറ്റവാക്കില്‍ പറയാന്‍പോലും പറ്റാത്ത ഗ്രൂപ്പുകളുടെ പോര്‍മുഖമായി കോണ്‍ഗ്രസ് മാറി. പുനഃസംഘടനയുടെ ആദ്യാക്ഷരം കുറിക്കുമ്പോഴേക്കും നേതാക്കള്‍ വാളെടുത്തുകഴിഞ്ഞു.
കെപിസിസി പ്രസിഡന്റിനെ അംഗീകരിക്കാത്ത നിയമസഭാകക്ഷി. നിയമസഭാകക്ഷിയെ അംഗീകരിക്കാത്ത സംഘടനാ സംവിധാനം. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ഞെരിഞ്ഞമര്‍ന്ന് ഘടകകക്ഷികള്‍. കോണ്‍ഗ്രസിനോട് ഇപ്പോള്‍ ഒട്ടിനില്‍ക്കുന്നത് എല്ലും തോലും അവശേഷിക്കുന്ന ചെറുപാര്‍ട്ടികള്‍മാത്രം. ആള്‍ബലമുള്ള കേരളാ കോണ്‍ഗ്രസ് മുന്നണിബന്ധം ഉപേക്ഷിച്ചു. മുസ്ലിം ലീഗ് മനസാ വെറുത്തെങ്കിലും ഗതികേടുകൊണ്ട് ഒപ്പംനില്‍ക്കുന്നു. മുമ്പെങ്ങും ഇതുപോലൊരു ദയനീയാവസ്ഥകോണ്‍ഗ്രസിന് നേരിടേണ്ടിവന്നില്ല. അതിനെ അതിജീവിക്കാന്‍ ആരംഭിച്ച അടവുകളെല്ലാം പാളി. സോളാര്‍ തട്ടിപ്പില്‍ കെട്ടുനാറിയപ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാമെന്ന വ്യാമമോഹവുമായി തുടങ്ങിയ ബാര്‍ വിലക്ക് വെളുക്കാന്‍ തേച്ചത് പാണ്ട് എന്നതായി.
യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെതണലില്‍ മിടുക്കനാകാന്‍ നോക്കിയ കെ.എം. മാണിക്ക് കെണിയൊരുക്കിയ ബാര്‍ കോഴ തിരിഞ്ഞുകൊത്തി. മാണിയെക്കാള്‍ ബാര്‍ കോഴ വേട്ടയാടിയത് എക്‌സൈസ് മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാബുവിനെ. അരഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. നിയമസഭ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയാണ്. അതൊഴിവാക്കാനാണ് സ്വാശ്രയം വിഷയമാക്കിയത്. യുഡിഎഫ് വഴങ്ങികൊടുത്തതുപോലെ എല്‍ഡിഎഫ് കോണ്‍ഗ്രസിന് വഴങ്ങി സമരം ഒഴിവാക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചു.
എന്നാല്‍ കോടിയേരി ബാലകൃഷ്ണനുമായി നേരത്തെ ഉണ്ടാക്കിയ ബാന്ധവം പിണറായി വിജയന്‍ തകര്‍ത്തു. ഇതോടെ മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസ് എന്ന ധാരണ പരക്കെ ഉയര്‍ന്നിരിക്കുകയാണ്. ഇനി എന്ത് എന്നതാണ് കാണാനിരിക്കുന്നത്.
















