കൊല്ലം: മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന മുള വളര്‍ത്തലിന് മുഖ്യസ്ഥാനം നല്‍കണമെന്ന് ചരിത്രകാരന്‍ ചേരിയില്‍ സുകുമാരന്‍നായര്‍ പറഞ്ഞു. ലോക മുളദിനാഘോഷത്തോടനുബന്ധിച്ച് കേരള അഗ്രികള്‍ച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചേരിയില്‍ ഫാമില്‍ നടന്ന മുളക്കൂട്ടത്തെ ആദരിക്കല്‍ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് കൊല്ലം മുളകളുടെ നാടായിരുന്നു. ഇവിടെ ധാരാളം മുളംകാടുകള്‍ ഉണ്ടായിരുന്നു. കൊല്ലം കൊട്ടാരം, കുതിരലായം, കുതിരകള്‍ക്ക് ഭക്ഷണം സൂക്ഷിച്ചിരുന്ന മുതിരപറമ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം മുളംകാടുകളുടെ കോട്ടയായിരുന്നു. ഇവയുടെ എല്ലാം മധ്യേയാണ് മുളങ്കാടകം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഡച്ചുകാര്‍ 1661 ഡിസംബര്‍ എട്ടിനു നടത്തിയ ആക്രമണത്തില്‍ ഭീകരമായ ശബ്ദത്തോടെ മുളങ്കാടുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ച സംഭവം ഡച്ചു സേനാനായകനായിരുന്ന ന്യൂ ഹോഫ് വിവരിച്ചിട്ടുണ്ട്. മുളങ്കാടുകള്‍ക്ക് തീയിടാന്‍ നേതൃത്വം നല്‍കിയ പിക്കാര്‍ഡ് എന്ന ഡച്ചു കമാന്ററെപ്പറ്റിയും പറയുന്നുണ്ട്. ജലയാനങ്ങള്‍ തുഴഞ്ഞ് പോകാന്‍ പറ്റിയ മുളകള്‍ക്ക് അക്കാലത്ത് വിദേശകമ്പോളമുണ്ടായിരുന്നു. കോടിക്കണക്കിന് വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡും വ്യവസായ ശാലകള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡും വലിച്ചെടുത്ത് വായു ശുദ്ധീകരിക്കുന്നതില്‍ മുളയുടെ പങ്ക് വലുതാണ്. അണുബോംബ് വര്‍ഷിച്ചതിന് ശേഷം മണ്ണിന്റെ മാലിന്യങ്ങള്‍ കുറയ്‌ക്കുന്നതിന് ജപ്പാനില്‍ മുളകള്‍ നട്ടുവളര്‍ത്തുകയാണ് ചെയ്തത്. ലോകത്തില്‍ ഏറ്റവും കുടുതല്‍ മുള ഉപഭോക്താക്കളുള്ളത് ജപ്പാനിലാണ്. മുളയുടെ ജന്മദേശം ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും വലിയ മുള വിളയുന്നത് കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ്. ഏറ്റവും കൂടുതല്‍ മുളംകൃഷിയുള്ള രാജ്യം ചൈനയാണ്. മുളംകൃഷിയില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്‌ക്കാണ്.
ചൈനയില്‍ മുന്നൂറ് ഇനം മുളകളും, ഇന്ത്യയില്‍ ഇരുന്നൂറ് ഇനം മുളകളും കൃഷി ചെയ്തു വരുന്നു. കേരളത്തില്‍ മുള കൃഷി വ്യാപിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡോ.സി.പി.രാധാകൃഷ്ണന്‍ ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംപി പി.രാജേന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍ ഉളിയക്കോവില്‍, വടക്കേവിള ശശി, അമ്പാടി സുരേന്ദ്രന്‍, കുരീപ്പുഴ സിറില്‍, കൊട്ടിയം രാജേന്ദ്രന്‍, രാമമോഹനന്‍ നായര്‍, എസ്.നടരാജന്‍, ജയചന്ദ്രന്‍, വാളത്തുംഗല്‍ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















