കൊല്ലം: കേവലം ചുരുങ്ങിയ കാലം കൊണ്ട് കൊല്ലത്തിന്റെ ജനഹൃദയം കവര്‍ന്ന കുട്ടികൗണ്‍സിലറെ ഓര്‍ക്കുമ്പോള്‍ കണ്ണീര്‍ പൊഴിക്കാത്തതായി ആരും ഉണ്ടാകില്ല. അത് സൂചിപ്പിക്കുന്നതായിരുന്നു കോകിലയുടെയും അച്ഛന്റെയും അനുസ്മരണയോഗം. പുതുതലമുറയ്‌ക്ക് മുന്നില്‍ വയ്‌ക്കാവുന്ന മറ്റൊരു പാഠം. ധീരതയുടെയും സൗമ്യതയുടെയും സമര്‍പ്പണത്തിന്റെയും പാഠം.
ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത ഒരു ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്നും നഗരം മുക്തി നേടുന്നതിന് മുമ്പുള്ള അനുസ്മരണയോഗം വികാരത്തിന്റെ നേര്‍സാക്ഷ്യമാകുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ കോകിലയെ അടുത്തറിയാവുന്നവരും സഹപ്രവര്‍ത്തകരായ കൗണ്‍സിലര്‍മാരും രാഷ്‌ട്രീയസാമൂഹ്യരംഗങ്ങളിലെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ടൗണ്‍ ഹാള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. കോര്‍പ്പറേഷനിലെ കുഞ്ഞനുജത്തിയുടെ വിയോഗം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെന്ന് മേയര്‍ വി.രാജേന്ദ്രബാബു.
വിശാലമായ കാഴ്ചപ്പാടുള്ള നല്ല മനസിന്റെ ഉടമയായിരുന്നു കോകില. തെരഞ്ഞെടുപ്പ് വേളയില്‍ കണ്ടുമുട്ടി പിന്നീട് വളര്‍ന്നതായിരുന്നു ആ സൗഹൃദം. മകളെ പോലെയായിരുന്നു. ചുരുങ്ങിയ സമയത്തിനുകം കൃത്യതയോടെ പ്രശ്‌നങ്ങള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന കോകിലയുടെ പ്രസംഗം കൗതുകത്തോടെയാണ് ഞങ്ങളെല്ലാവരും ശ്രവിക്കുന്നത്. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരിയായി എപ്പോഴും ജനപക്ഷത്തു നിന്നു. വിയോഗം കോര്‍പ്പറേഷന് തീരാനഷ്ടമാണ് കോകിലയിലൂടെയാണ് അച്ഛന്‍ സുനില്‍കുമാറിനെയും പരിചയപ്പെടുന്നത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി ആദ്യം അനുസ്മരണ പ്രഭാഷണം നടത്തിയ മേയര്‍ പറഞ്ഞു.
രണ്ടുമൂന്ന് തവണ മാത്രമാണ് കോകില തന്റെ ഓഫീസിലെത്തിയിട്ടുള്ളത്. സഹപ്രവര്‍ത്തകയായി അഞ്ചരമാസക്കാലം പ്രവര്‍ത്തിച്ചു. നിറപുഞ്ചിരിയുമായി ഒരു വാനമ്പാടിയെ പോലെ കോര്‍പ്പറേഷനില്‍ പറന്നുനടക്കുന്ന കോകിലയെ കൗതുകത്തോടെയും ഇഷ്ടത്തോടെയുമാണ് കാണുന്നതെന്ന് എംഎല്‍എ എ.നൗഷാദ് പറഞ്ഞു. ഒരു ജനപ്രതിനിധിയായി കുറഞ്ഞു നാളുകള്‍ കൊണ്ട് വലിയ ജനസ്വാധീനം മറ്റൊരാള്‍ക്കും ഉണ്ടാകില്ല. ഹൃദയമുള്ളവര്‍ക്ക് സഹിക്കാന്‍ കഴിയില്ല കോകിലയുടെ വിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപ്രതിനിധി ജനങ്ങളുടെ മുന്നില്‍ എങ്ങനെയാകണമെന്നതിന്റെ ഉദാഹരണം. കോകിലയുടെ പ്രവൃത്തികളും വ്യക്തിത്വവും മറ്റുള്ളവര്‍ക്ക് പാഠമാണ്. കോകിലയുടെ വിയോഗം നഗരത്തിനും കോകില പ്രതിനിധീകരിച്ച രാഷ്‌ട്രീയ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്. ജനപ്രതിനിധി എല്ലാവരുടെയും ആളാണ് കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്നയാള്‍ അതായിരുന്നു കോകില. നന്നായി പ്രസംഗിക്കും. വേദി മനസ്സിലാക്കി വിഷയം അവതരിപ്പക്കുന്ന എളിമയുടെ പ്രതീകം. അവസാനമായി പന്മനയില്‍ ഒരു പരിപാടിക്കാണ് കാണുന്നത്. കല്യാണത്തിന് വിളിക്കാന്‍ ഞാനെത്തുമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. ഇനി കോകിലയില്ലയെന്ന് വിശ്വസിക്കാന്‍ വയ്യ. എല്ലാവരുടെയും മനസ്സില്‍ നിറദീപമായി നിലകൊള്ളും-വികാരനിര്‍ഭരമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ കോകിലയെ അനുസ്മരിച്ചപ്പോള്‍ സദസും വിതുമ്പി. ചുരുങ്ങിയ നാള്‍ കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. 23-ാം വയസില്‍ ബിജെപി
സംസ്ഥാന സമിതിയംഗമായ പ്രതിഭ. ഒരു കൗണ്‍സിലര്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഉദാഹാരണം. നഷ്ടം സഹിക്കാനാകില്ലെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പറഞ്ഞു. കോകിലയുടെ വിയോഗം നികത്താനാകാത്ത ഒന്നാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് പി.ജര്‍മിയാസ് പറഞ്ഞു. കോകിലയുടെ കുടുംബ സഹായനിധി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവും സ്വീകരിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.പ്രതാപന്‍, മുന്‍ മേയര്‍ ഹണിബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ്, എ.എന്‍.രാജന്‍ബാബു, എ.യൂനുസ്‌കുഞ്ഞ്, അഡ്വ.ഫിലിപ്പ് കെ.തോമസ്, തടത്തിവിള രാധാകൃഷ്ണന്‍, ഫാ.നൈനാന്‍കുട്ടി, പ്രസ്‌ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, ഡോ.ബി.എ.രാജാകൃഷ്ണന്‍, എ.കെ. ഹഫീസ്, കെ.കെ.ഷിജു, അഡ്വ.ആര്‍.രാജേന്ദ്രന്‍, അനില്‍കുമാര്‍, വിശ്വജിത്ത്, രേഷ്മബാബു, ഡോ.ബാബുലാല്‍, പരിമണം ശശി, അഡ്വ.ജി.ഗോപകുമാര്‍, വി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
















