ഇടുക്കി/കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചതിനെത്തുടര്‍ന്ന് കാഞ്ചിയര്‍ പള്ളിക്കവലയില്‍ ഉണ്ടായ സംഘര്‍ഷം ഇന്നലെയും തുടര്‍ന്നു. പെന്തക്കോസ്ത് പാസ്റ്റര്‍ ബേബിച്ചന്‍ പേഴുംകണ്ടത്ത് വാങ്ങിയ വസ്തുവിലാണ് കോവില്‍മല പാണാത്തോട് തങ്കച്ചന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ രഹസ്യമായി സംസ്‌കരിച്ചത്.
ഇവിടെ മൃതദേഹം മറവ് ചെയ്ത് ശ്മശാനമാക്കാനുള്ള പെന്തക്കോസ്ത് വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനവിഭാഗം പ്രതിഷേധമായി രംഗത്തെത്തിയത്. കോവില്‍മലയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം 12 കിലോ മീറ്റര്‍ അകലെ കാഞ്ചിയാര്‍ പള്ളിക്കവലയില്‍ സംസ്‌ക്കരിച്ചത് ജനങ്ങള്‍ ചോദ്യം ചെയ്തു. മൃതദേഹം സംസ്‌കരിച്ചയിടം പെന്തക്കോസ്തുകാരുടെ ശ്മശാനമാക്കാനുള്ള നീക്കമാണെന്നാരോപിച്ചാണ് ജനങ്ങള്‍ സംഘടിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ പ്രതിധേഷക്കാര്‍ റോഡ് ഉപരോധിച്ചു.
മണിക്കൂറുകളോളം ഉപരോധം നീണ്ടുനിന്നതോടെ ഇടുക്കി ആര്‍ഡിഒ സ്ഥലത്തെത്തി ഇരുവിഭാഗം പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാതെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭക്കാര്‍ ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാഭരണകൂടം മൃതദേഹം പുറത്തെടുത്ത് കട്ടപ്പന പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ഇതോടെയാണ് രണ്ട് ദിവസമായി കാഞ്ചിയാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷത്തിന് വിരാമമായത്.
















