ആലപ്പുഴ: നിരവധി നിവേദനങ്ങളും നിരാഹാരസമരങ്ങളും നടത്തിയിട്ടും അധികൃതര്‍ കണ്ണു തുറന്നില്ല. ഒടുവില്‍ കോടതി വിധിയും വന്നു. എന്നിട്ടും ജോലി നല്‍കാന്‍ ബന്ധപ്പെട്ടവകുപ്പുകള്‍ തയ്യാറായില്ല. ആലപ്പുഴ മുഹമ്മ കുന്നുംപുറത്ത് ചന്ദ്രബാബു എന്ന വികലാംഗന്റെ അവസ്ഥയാണിത്. വീണ്ടും സമരത്തിനൊരുങ്ങുകയാണ് ചന്ദ്രബാബു തന്റെ ഉപജീവിതത്തിനുവേണ്ടി.
2001 മുതല്‍ 2004 വരെ പാര്‍ട് ടൈം സ്വീപ്പറായി ജോലി നോക്കിയിരുന്ന ചന്ദ്രബാബുവിന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ജോലി നിഷേധിച്ചു. ഇതേതുടര്‍ന്ന് ചന്ദ്രബാബു കളക്ടര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ ഇയാള്‍ക്ക് ജോലി നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കളക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിലപാട് എടുത്തു. തുടര്‍ന്ന് ചന്ദ്രബാബു ഹൈക്കോടതിയെ സമീപിച്ചു. ഇവിടെയും ഇയാള്‍ക്ക് അനുകൂലവിധി ലഭിച്ചു. എന്നാല്‍ ചന്ദ്രബാബുവിന് ജോലി നല്‍കുന്നതില്‍ കോടതിയെപ്പോലും അധികൃതര്‍ മാനിക്കുന്നില്ല. തോറ്റ് പിന്മാറാന്‍ തയ്യറാകാതെ ചന്ദ്രബാബു കോടതി അലക്ഷ്യത്തിന് കേസ് ഫയല്‍ചെയ്തു. ഒടുവില്‍ 89 ദിവസം ജോലി നല്‍കിയിട്ട് ചന്ദ്രബാബുവിനെ വീണ്ടും പിരിച്ചുവിട്ടു.
കോടതി ഉത്തരവ് നിലനില്‍ക്കെ മെഡിക്കല്‍ കോളേജ് അധികൃതര്‍ രണ്ടു പിന്‍വാതില്‍ നിയമനം നടത്തിയാണ് കോടതിയെ അപമാനിച്ചത്. ചന്ദ്രബാബു വിഷയത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഇടപെട്ട് നിയമനം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. ആറു വര്‍ഷം കഴഞ്ഞിട്ടും തനിക്ക് നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് വീണ്ടും സമര മുഖത്തേക്കിറങ്ങുകയാണെന്ന് ചന്ദ്രബാബു അറിയിച്ചു.
















