തിരുവനന്തപുരം: തിരുവനന്തപുരത്തെ അദ്ധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ ബാങ്കിങ് വഴി 56,000 രൂപ കവര്‍ന്ന സംഭവത്തിലെ അന്വേഷണം വഴിമുട്ടി. തുടര്‍ച്ചയായുള്ള അവധിയില്‍ ബാങ്കില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാകാതെ വന്നതോടെയാണ് അന്വേഷണം നിലച്ചത്. നീറമണ്‍കര എന്‍എസ്എസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ പി. അശ്വതിയുടെ പട്ടം മരപ്പാലം എസ്ബിടി ശാഖയിലെ അക്കൗണ്ടില്‍നിന്നാണ് ഓണ്‍ലൈനിലൂടെ പണം പിന്‍വലിച്ചത്.
വെള്ളിയാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ആറ് ഏഴ്, എട്ട് തീയതികളില്‍ പണം പിന്‍വലിച്ചതായി സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നടക്കം പണം പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പണം തട്ടിയെടുത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, എടിഎം കാര്‍ഡ് നമ്പരോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ തേടി ആരും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അശ്വതി പറയുന്നു.
തലസ്ഥാനത്തെ ഹൈടെക് എടിഎം തട്ടിപ്പുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റൊമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്റെ നാല് കൂട്ടാളികള്‍ വിദേശത്തേക്കു കടന്നിട്ടുണ്ട്. ഇവര്‍ ചൈനയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നു. ബാങ്കിന്റെ സോഫ്റ്റ്വെയര് തകരാറാണോയെന്നും അന്വേഷണ പരിധിയില്‍. അശ്വതിക്ക് പണം മടക്കി നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: