കൊല്‍ക്കത്ത: ടാറ്റായുടെ നാനോ കാര്‍ ഫാക്ടറിക്കുവേണ്ടി സിംഗൂരില്‍ സ്ഥലമെടുത്ത നടപടി ഇനി പ്രസക്തമല്ലെന്ന ഇടതുനേതാവ് ഹനന്‍ മുള്ളയുടെ പ്രസ്താവന ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാക്കി. അഖിലേന്ത്യാ കിസാന്‍ സഭാ നേതാവു കൂടിയായ മൊള്ളയെ ചോദ്യം ചെയ്ത് സിപിഐയും അഖിലേന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കും രംഗത്തെത്തി. അതേസമയം, ആര്‍എസ്പി അനുകൂലിച്ചു.
കര്‍ഷകര്‍ക്ക് ഭൂമി മടക്കി നല്‍കുന്ന പരിപാടി ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍, മുള്ളയുടെ പ്രസ്താവന യുക്തിരഹിതമെന്ന് വിമര്‍ശകര്‍ പറയുന്നു.കഴിഞ്ഞ മാസമാണ് ഭൂമി ബലമായി ഏറ്റെടുത്ത അന്നത്തെ ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയതും ഭൂമി കര്‍ഷകര്‍ക്ക് മടക്കി നല്‍കാന്‍ ഉത്തരവിട്ടതും.
വരുന്ന കര്‍ഷക സമരവും ഭൂമി ഏറ്റെടുക്കലും തമ്മില്‍ ബന്ധമില്ലെന്നും മുള്ള പറഞ്ഞു. അത് ചത്ത വിഷയമാണ്. അതിന് ഇപ്പോഴത്തെ കര്‍ഷക സമരവുമായി ബന്ധമില്ല. സിംഗൂര്‍ കാര്യത്തില്‍ പാര്‍ട്ടിയുടെ പഴയ നിലപാടില്‍ കോടതി കൂടുതലായി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. ഭൂമി ഏറ്റെടുത്ത നടപടിയില്‍ വീഴ്ചവന്നതായി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തന്നെ സമ്മതിച്ചിരുന്നു. കനത്ത വില നല്‍കേണ്ടിവന്നതായും അന്ന് പറഞ്ഞിരുന്നു.
കിസാന്‍ സഭ നവംബര്‍ പത്തിന് സമരം തുടങ്ങും. ദല്‍ഹിയില്‍ വലിയ പ്രകടനത്തോടെയാണ് സമാപനം- മൊള്ള പറഞ്ഞു. മുള്ളയുടെ പ്രസ്താവന മുന്നണിയെ ബാധിക്കുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ബാരുണ്‍ മുഖര്‍ജി പറഞ്ഞു. അര്‍ത്ഥരഹിതമായ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.
















