
സ്‌ഫോടനം നടന്നത് ഇരിട്ടി മുഴക്കുന്നും പാനൂര്‍ ചെണ്ടയാട്ടും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎം കേന്ദ്രങ്ങളായ ഇരിട്ടി മുഴക്കുന്ന്, പാനൂര്‍ ചെണ്ടയാട് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ പതിനൊന്നുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാനൂര്‍ ചെണ്ടയാട് കിഴക്കുവയലില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ പതിനൊന്നുകാരനാണ് പരിക്കേറ്റത്. ചെണ്ടയാട് മൂഴിവയലില്‍ താമസിക്കുന്ന കടവത്തൂരിലെ വിപി.ചന്ദ്രന്റെ മകന്‍ ദേവനന്ദിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ദേവനന്ദിന്റെ ഇരുകാലുകള്‍ക്കും കണ്ണിനുമാണ് പരിക്ക്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ചന്ദ്രന്റെ ഭാര്യാ സഹോദരി അക്ഷയ നിവാസില്‍ ബിന്ദുവിന്റെ ഉടമസ്ഥതയിലുളള പൂട്ടിയിട്ട വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പുറംചുമരിനോട് ചേര്‍ന്ന് പുകയിലാത്ത അടുപ്പിനായി ഇഷ്ടിക കൊണ്ട് കെട്ടിയ സ്ഥലത്ത് സഞ്ചിയില്‍ സൂക്ഷിച്ച ബോംബ് കുട്ടി അബദ്ധത്തില്‍ തട്ടിതാഴെയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഉടന്‍ തലശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കണ്ണിന്റെ പരിക്ക് സാരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നും പൊട്ടാതെ കിടന്ന മൂന്ന് നാടന്‍ബോംബുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തലശേരി ഡിവൈഎസ്പി പ്രിന്‍സ്എബ്രഹാം, പാനൂര്‍ സിഐ കെഎസ്.ഷാജി, എസ്‌ഐ രാജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.തലശേരിയില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് പുകകുഴലില്‍ സൂക്ഷിച്ച പൊട്ടാതെ കിടന്ന ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. ബോംബുകള്‍ ഉഗ്രസ്‌ഫോടന ശേഷിയുളളതും പുതിയതായി നിര്‍മ്മിച്ചതുമാണെന്ന് പോലീസ് പറഞ്ഞു.
സിപിഎം ശക്തികേന്ദ്രമായ കിഴക്കുവയല്‍ ഭാഗത്തെ അടച്ചിട്ട വീടു കേന്ദ്രീകരിച്ച് ആയുധനിര്‍മ്മാണം നടക്കാറുണ്ട്. ഇതിനാല്‍ ഈ വീട് വാടകയ്‌ക്ക് നല്‍കാനായി പ്രവൃത്തി നടക്കുന്നതിനിടയാണ് സ്‌ഫോടനം ഉണ്ടാകുന്നതും കുട്ടിക്ക് പരിക്കേല്‍ക്കുന്നതും.
ചെണ്ടയാട് സ്‌ഫോടനത്തില്‍ കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മൂഴിവയല്‍ പ്രദേശം സിപിഎം ക്രിമിനലുകളുടെ ആയുധശേഖരം നടക്കുന്ന പ്രദേശമാണ്.പാനൂര്‍ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. നിരപരാധികളായ കുട്ടികളടക്കമാണ് ഇരകളാകുന്നതെന്നും അതിനാല്‍ത്തന്നെ ഇതു സൂക്ഷിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ധനഞ്ജയന്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ചന്ദ്രന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു.
















