എന്താണ് ധർമ്മം? ധർമ്മത്തെപ്പറ്റി മഹാഭാരതത്തിൽ ഇങ്ങനെയൊരു നിർവചനമുണ്ട്. ”ധാരണാർദ്ധർമ്മമിത്യാഹുഃ, ധർമ്മോ ധാരയതേ പ്രജാഃ, യത്സ്യാദ്ധാരണ സംയുക്തം, സ ധർമ്മ ഇതി നിശ്ചയഃ (കർണപർവം 69-5). അതായത് ധാരണം ചെയ്യുന്നത് ധർമ്മം. ആരുടെ ധാരണം? പ്രജകളുടെ. അതിനാൽ ധാരണത്തോടുകൂടി ജീവരക്ഷ ചെയ്യുന്ന പ്രവൃത്തിയേതോ, അത് ധർമ്മം എന്ന് ശാസ്ത്രസിദ്ധാന്തം.
ധർമ്മത്തെ രണ്ടായി തരംതിരിക്കാം. കാലികം, സനാതനം. ഓരോ കാലത്ത് ചെയ്യേണ്ടുന്ന ധർമ്മങ്ങളെ കാലിക ധർമ്മങ്ങളെന്നു പറയാം. ഉദാഹരണത്തിന് വൈശാഖം, കാർത്തികം മുതലായ മാസങ്ങളഇൽ അനുഷ്ഠിക്കേണ്ടുന്ന ധർമങ്ങൾ അഥവാ വ്രതങ്ങളുണ്ട്. അവ അക്കാലത്ത് ചെയ്താൽ കൂടുതൽ ഫലപ്രദമാകുന്നു. ജലദാനം, ഛത്രദാനം, ഏകാദശ്യുപവാസം തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഒരുകാലത്തും മാറ്റമില്ലാതെ അനുഷ്ഠിക്കേണ്ടുന്ന ധർമ്മങ്ങളാണ് സനാതനധർമ്മങ്ങൾ. സത്യം, അഹിംസ, അക്രോധം, അപരിഗ്രഹം മുതലായവയാണവ. ഇവയെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ എത്രയോ മഹാന്മാരെ പുരാണേതിഹാസങ്ങളിൽ വർണിച്ചിട്ടുണ്ട്. സത്യമെന്ന് പറയുമ്പോൾ ഹരിശ്ചന്ദ്രൻ, ശ്രീരാമൻ തുടങ്ങിയ മഹാന്മാരാണ് അനുസ്മരിക്കപ്പെടുക. അനേകം വിഷമതകൾ സഹിച്ചും അവരതിനെ പരിപാലിച്ച് ജന്മസാഫല്യം നേടി. അഹിംസക്ക് ഉദാഹരണീയരാണ് ബുദ്ധനും ദിലീപനും മറ്റും. അക്രോധമനുഷ്ഠിച്ചുകാണിച്ചു വസിഷ്ഠപ്രഭൃതികൾ. അപരിഗ്രഹമെന്ന ഗുണത്താൽ, ആത്മപ്രശംസകൊണ്ട് അധഃപതിച്ച യയാതിക്ക് വീണ്ടും സ്വർഗം ലഭിച്ച കഥ മത്സ്യപുരാണത്തിൽ വിസ്തരിച്ചിട്ടുണ്ട്. ധർമംകൊണ്ടു നേടുന്ന പ്രധാന പ്രയോജനം മോക്ഷമാണ്. അർത്ഥകാമങ്ങൾ ഇതിൽനിന്ന് വ്യതിചലിക്കാതെ സമ്പാദിക്കണം.
ഇവിടെ ധർമത്തെപ്പറ്റി പെട്ടെന്ന് തോന്നാവുന്ന അർത്ഥം സഹായം, ദാനം, ഉപകാരം എന്നൊക്കെയാണ്. യഥാർത്ഥത്തിൽ ഇതിലും എത്രയോ അപ്പുറമാണ് ധർമ്മപദത്തിന്റെ അർത്ഥവൈപുല്യം. സ്വർണത്തെ സ്വർണമായി കണക്കാക്കുന്നതും, അമൂല്യമെന്നു കരുതുന്നതും അതിന്റെ തേയ്‌മാനക്കുറവുകൊണ്ടും ശോഭിക്കുക എന്ന ഗുണംകൊണ്ടും മറ്റുമാണ്. ഏതു ഗുണംകൊണ്ടാണോ സ്വർണം സ്വർണമാകുന്നത്, അതാണ് അതിന്റെ ധർമ്മം.
ഏത് വിശിഷ്ടസ്വഭാവംകൊണ്ടാണോ മനുഷ്യർ മനുഷ്യനെന്ന പേരിനർഹനാകുന്നത്, അതാണ് മനുഷ്യധർമ്മം. ഇവിടെ വ്യക്തി എന്ന നിലയ്‌ക്ക് തന്നിലുള്ള ഉത്തരവാദിത്വം, കുടുംബബന്ധങ്ങളുടെ പേരിൽ മറ്റുള്ളവർ തന്നിലർപ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും, സാമൂഹ്യജീവിത എന്നതിന്റെ പേരിൽ മറ്റു ജനങ്ങളോടുള്ള പെരുമാറ്റവും പ്രവർത്തനങ്ങളും, രാഷ്‌ട്രപൗരൻ എന്ന നിലയ്‌ക്ക് സ്വന്തം രാഷ്‌ട്രത്തോടുള്ള ബാധ്യതകളും, ബ്രഹ്മാണ്ഡത്തിലെ അംഗമെന്ന നിലയ്‌ക്ക് ഈശ്വരനോടുള്ള സ്വാംശീഭാവവും ഒക്കെത്തന്നെ ഓരോ വ്യക്തിയുടെയും ധർമങ്ങളാണ്. ഈ ധർമ്മങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ സംശയിക്കേണ്ട, അയാൾ മനുഷ്യപദത്തിനർഹനല്ല. സ്വധർമം നിരാകരിക്കാൻ ഒരിക്കലും പാടുള്ളതല്ല. അഥവാ അങ്ങനെ സംഭവിച്ചാൽ അതിന്റെ മഹാപാപം അതിഭയങ്കരമായിരിക്കും. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ അത് നമ്മെത്തേടി എത്തുകയും ചെയ്യും.
കുരുക്ഷേത്രത്തിൽ തളർന്നുപോയ അർജ്ജുനനോട് ധർമ്മാനുഷ്ഠാനത്തിനെപ്പറ്റി ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത് ഇപ്രകാരമാണ്: ഒരു വ്യക്തിയെന്ന നിലയ്‌ക്ക് അർജ്ജുനൻ കുടുംബാംഗങ്ങളെ രക്ഷിക്കേണ്ടവനുമാണ്. ക്ഷത്രിയനെന്ന നിലയ്‌ക്ക് രാജ്യരക്ഷ നോക്കേണ്ടവനാണ്. ഈ മൂന്ന് അവസ്ഥയിലും അർജ്ജുനന്റേത് ധർമ്മയുദ്ധമാണ്; അസ്വർഗ്ഗ്യകരമാണ്. കർമ്മവിലോപം ധർമ്മവിലോപമാണ്. അത് മനുഷ്യനെ മൃഗമാക്കുകയോ ചെയ്യുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥ എന്താണ്? ധാർമികബോധം കലികാലമായ ഇന്ന് എത്രമാത്രം അധഃപതിച്ചുവെന്നു പരിശോധിക്കുന്ത് നന്നായിരിക്കും.
അച്ഛനമ്മമാരെ വാർദ്ധക്യകാലത്ത് വൃദ്ധസദനത്തിലോ, ക്ഷേത്രപരിസരത്തോ നടതള്ളിവിടുന്ന മക്കൾ, സ്വത്തിനുവേണ്ടി സഹോദരന്മാരുടെ കഴുത്ത് ഞെരിക്കുന്ന കൂടെപ്പിറപ്പുകൾ, കൊലപാതകത്തിൽക്കൂടി പ്രതികാരം ചെയ്യുന്നവർ, രാജഭണ്ഡാരത്തിൽ കയ്യിട്ടുവാരി സ്വത്തു സമ്പാദിക്കുന്നവർ, കൈക്കൂലി വാങ്ങാൻവേണ്ടി മാത്രം ജോലിക്കായി വരുന്ന ഉദ്യോഗസ്ഥവൃന്ദങ്ങൾ, കളവും പരദൂഷണവും അസൂയയും അപവാദവും പറഞ്ഞുപരത്തി വിനോദിക്കുന്നവർ, സ്ത്രീപീഡു പരിഷകൾ, പെൺവാണിഭക്കാർ, വായു മലിനീകരിക്കുന്നവർ, നിയമം കാറ്റിൽ പറത്തുന്ന നിയമപാലകന്മാർ, പലവ്യഞ്ജനവും പച്ചക്കറിയും വിഷലിപ്തമാക്കുന്നവർ, ഉപ്പുതൊട്ട് കർപ്പൂരംവരെ മായം ചേർത്ത് മടിശ്ശീല വീർപ്പിക്കുന്നവർ, വെള്ളം ദുഷിപ്പിക്കുന്നവർ, കാടുവെട്ടി നാടാക്കുന്നവർ, കാടുവെട്ടി നാടാക്കുന്നവർ, സർക്കാർ ഭൂമി കയ്യേറുന്നവർ എന്നുവേണ്ട ഏതുരംഗത്തേക്ക് നോക്കിയാലും അധർമ്മമേ കാണാനുള്ളൂ. ചെയ്യരുതാത്തതേ ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ഈ കാലഘട്ടത്തെ നമ്മൾ കലികാലം എന്നു പറയുന്നത്.
മനുഷ്യന്റെ മഹത്വമോ അവന്റെ ധാർമ്മികപരിവേഷമോ ഈശ്വരനോടുള്ള അടുപ്പമോ സ്വയം മറന്ന്, മതത്തിന്റെ പേരിലും ജാതിയുടെ പേരിലും അന്യോന്യം ആക്രമിക്കുകയും നിഷ്‌കളങ്കരായ ജനങ്ങളെ അധികാരത്തിനുവേണ്ടി കൊന്നുമുടിക്കുകയും ചെയ്യുന്ന ഇവിടെ മനുഷ്യരില്ല! മൃഗങ്ങളില്ല! കാരണം മനുഷ്യൻ മൃഗങ്ങൡലും താഴ്ന്നവനായിരിക്കുന്നു. മൃഗങ്ങൾ ഭക്ഷണത്തിനുവേണ്ടി മാത്രമേ മറ്റൊരു ജന്തുവിനെ കൊല്ലാറുള്ളൂ. മനുഷ്യൻ ഭക്ഷണത്തിനുവേണ്ടിയല്ല, വികാരത്തിനുവേണ്ടിയാണ് കൊലകൾ നടത്തുന്നത്. ഈ ധാർമ്മിക അധഃപതനത്തിന് ഇരയാവാത്ത ആളുകളുണ്ടെങ്കിൽ അവർ അവഹേളിക്കപ്പെടുന്നു; അപമാനിക്കപ്പെടുന്നു.
സ്വധർമ്മാനുഷ്ഠാനം സ്വയം ആലോചിച്ച് കണ്ടെത്തി അനുഷ്ഠിക്കേണ്ടതാണ്. പ്രേരണയോ നിർബന്ധമോ അതിന്റെ പിന്നിലുണ്ടാകരുത്. അത്തരമൊരു ധാർമ്മിക മനഃസ്ഥിതി ഓരോ വ്യക്തിയിലും വളർത്തിയെടുക്കണമെങ്കിൽ വേദകാലം മുതൽ ഇന്നുവരെ തുടർന്നുപോരുന്ന ആദ്ധ്യാത്മികചിന്താധാരയിലേക്ക് എത്തിച്ചേരാൻ നമുക്ക് കഴിയണം. ദുഷ്ടന്മാർക്ക് എന്തുകൊണ്ട് ദോഷം മാത്രം ചെയ്യാൻ തോന്നുന്നു എന്ന ചോദ്യത്തിന് അവരുടെ മുജ്ജന്മപാപങ്ങൾ അവരെ കൂടുതൽ കൂടുതൽ ദ്രോഹകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നാണ് ഉത്തരം. ഈശ്വരാരാധന പിന്തുടരാൻ നമുക്കു കിട്ടുന്ന ബോധവും മുജ്ജന്മങ്ങളിലെ സുകൃതംകൊണ്ടുതന്നെ. ഒരു കാരണവശാലും ധർമ്മം കൈവെടിയരുത്. കാരണം മോക്ഷമാർഗത്തിലേക്കുള്ള കൈത്തിരിയാണ് ധർമ്മപരിപാലനം.
















