ഭാരതം ഋഷിമാരുടെ നാടാണ്. ദർശനമുള്ളവരാണ് ഋഷിമാർ. (ഋഷി: കില ദർശനാത്) ജീവിതത്തെക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ കാഴ്ചപ്പാടുള്ളവരാണ് ഋഷിമാർ. അവർ കണ്ടെത്തിയ സത്യം. ആത്യന്തികവും പാരമാർത്ഥികവുമായസത്യമാണ്. ആധുനിക പരീക്ഷണശാലയിൽ പരീക്ഷിച്ചറിഞ്ഞ ആപേക്ഷിക സത്യമല്ല. ഈ സത്യസ്വരൂപനായ ഈശ്വരനെകുറിച്ച് ചിന്തിക്കുന്നവർ സത്തുക്കളാണ്. മറ്റുള്ളവർ അസത്തുക്കളും. ഈ ജനങ്ങൾ എവിടെ ഒത്തുചേരുന്നുവോ അവിടെ പുണ്യഭൂമിയാണ്. വിഭിന്ന ദർശനങ്ങളുള്ളവരാണെങ്കിലും ഏകമായ സത്യം സാക്ഷാത്ക്കരിക്കുവാൻ ഒന്നിച്ചുചേരുന്ന അവരുടെ ചിന്തയും വാക്കും മനസ്സും ഒന്നുതന്നെയാകും. ഈ എൈക്യമാണ് സത്‌സംഗംകൊണ്ട് നേടേണ്ടതെന്നാണ് വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസപുരാണങ്ങളുമെല്ലാം പ്രഖ്യാപിക്കുന്നു. ഋഗ്വദത്തിലെ അവസാനത്തെ മന്ത്രത്തിൽ ഋഷി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സംഗഛധ്വം സംവദധ്വം
സംവോ മനാംസിജാനതാം.
ദേവാഭാഗം യഥാപൂർവേ
സംജാനാന ഉപാസതേ!
ഹേ മനുഷ്യരെ ഒന്നിച്ചു നടക്കുവിൻ, ഒന്നിച്ചു സംസാരിക്കുവിൻ, നിങ്ങളുടെ മനസ്സുകൾ ഒന്നായിത്തീരട്ടേ.പരസ്പരം വിരോധമില്ലാതെ ഏകോദ്ദശ്യത്തോടെ ഒന്നിച്ചു ജീവിക്കുവിൻ. ദേവന്മാർ അവരുടെ ഭവിർ ഭാഗം സ്വീകരിച്ചുകൊണ്ട് ഏകാത്മതയോടെ ഒന്നായിത്തീർന്ന് അഗ്ന്യുപാസനം ചെയ്യുന്നു.പരസ്പര വിരോധമില്ലാതെ വാക്കുകൾ സംസാരിക്കുവാൻ കഴിയട്ടേ. പല മനോഭാവങ്ങളാണെങ്കിലും വിരോധമില്ലാതെ അതിനെ ഒന്നിപ്പിക്കുവാൻ കഴിയട്ടേ. ഈ ഉദ്ഗ്രഥനാത്മക ചിന്തയാണ് സത്‌സംഗത്തിന്റെ മഹിമ. ഒന്നിച്ചുചേർന്ന് ആശയങ്ങൾ പങ്കുവച്ച് ഒരേമനസ്സായിത്തീർന്നാൽ ജീവിതം ധന്യമാകും.
”സമാനോ മന്ത്രസ്സമിതിസ്സമാനി” എന്ന ചിന്തകൾ എന്നായിത്തീരുവാനും ”സമാനം മനസ്സഹചിത്തമേഷാം”എന്ന് അന്തക്കരണങ്ങളുടെ സമാനത്വവുമായി വൈദിക ഋഷിമാർ പ്രാർത്ഥിക്കുന്നു.
മനുഷ്യരുടെ സങ്കൽപ്പങ്ങളും ചിന്തകളും വ്യാപാരങ്ങളും വാക്കുകളും എല്ലാം ഒന്നായിത്തീർന്നു പ്രവർത്തിച്ചെങ്കിലേ വിദ്വേഷരഹിതമായ ഒരുജീവിതം ഉണ്ടാകൂ. അതിനുവേണ്ടിയാണ് സത്സംഗാനുഷ്ഠാനം.”യഥാവസ്സുസുസഹാസതി” എന്നുകൂടി ചേർച്ചയുടെ ആവശ്യകത ഉദ്‌ബോധിപ്പിക്കുന്നു. ഋക്കിൽ മാത്രമല്ല എല്ലാവേദങ്ങളിലും ഒന്നിച്ചുകൂടിച്ചേരുവാനുള്ള മനുഷ്യരുടെ ഈ ത്വര പ്രകടമാണ്. ഒരുരാജ്യത്തിലെ ആബാലവൃദ്ധം ജനങ്ങളും. ഈ വൈദിക സൂക്തത്തിന്റെ പൊരുൾ അന്വർത്ഥമാക്കിയാൽ ഒരോ കുടും ബവും ഓരോരാജ്യവും സമ്പന്നമാവും.
ആശയങ്ങളും ചിന്തകളും വാക്കുകളും പരസ്പരവിരുദ്ധമായാൽ ഒരിക്കലും ഉത്കൃഷ്ടമുണ്ടാവുകയില്ല. ഈ സമാനത, ഒന്നായിത്തീരൽ, ഈ ഐക്യത ഭാരതീയ സംസ്‌ക്കാരത്തിന്റെ കാതലാണ്. ഈ സത്സംഗത്തിന്റെ കൂട്ടായ്‌മയിൽനിന്നും ഉരുത്തിരിയുന്ന ആശയങ്ങളാണ് ഭാരതീയരുടെ ആദ്ധ്യാത്മികവും ആധി ഭൗതീകവുമായ ഉയർച്ചക്ക് ആസ്പദം. വേദോപനിത്തുക്കളിലും ഇതിഹാസ പുരാണങ്ങളിലും ആദ്ധ്യാത്മികമായ ഈ ഐക്യത്തിന്റെ ധ്വനികേൾക്കാം. ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രയോഗത്തിലും ഈ സത്തായ കൂട്ടായ്‌മയുടെ ഫലം നമുക്ക്കണ്ടറിയാം. അഷ്ടാദശ വിദ്യകളും ഈ ഏകലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. പ്രപഞ്ച സൃഷ്ടിയിൽ ഈശ്വരനുപോലും ഈ സത്തുകളുടെ സംഗമംകൊണ്ടുമാത്രമേ ശ്രേഷ്ഠമായ സൃഷ്ഠികൾ ഉണ്ടാകൂ. ഈ സത്‌സംഗമഹിമ അറിഞ്ഞ് ജീവിതത്തിലാചരിക്കുവാൻ ഹിന്ദു മതം നമ്മേ പഠിപ്പിക്കുന്നു.
















