കൊച്ചി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തില്‍, കടകംപള്ളി സുരേന്ദ്രനും ഡോ.ടി.എന്‍. സീമയും കൊമ്പുകോര്‍ത്തു.സുരേന്ദ്രന് കഴക്കൂട്ടത്തു ജയിക്കുകയും സീമ വട്ടിയൂര്‍ക്കാവില്‍ ദയനീയമായി മൂന്നാംസ്ഥാനത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു, ഇത്. കെ. മുരളീധരനും (51322) ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും (43700) പിന്നാലെയാണ്, സീമ മൂന്നാംസ്ഥാനത്തു തളച്ചിടപ്പെട്ടത്. ജയവും തോല്‍വിയും ചര്‍ച്ചയായപ്പോള്‍, സീമയുടെ തോല്‍വിയെപ്പറ്റി സുരേന്ദ്രന് പറഞ്ഞത്, ജയിക്കണമെങ്കില്‍ രണ്ടുമൂന്നുവര്‍ഷം മുന്‍പേ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങണം എന്നാണ്.
”രണ്ടുമൂന്നു വര്‍ഷം മുന്‍പേ സ്ഥാനാര്‍ത്ഥിയാകും എന്നറിഞ്ഞിരുന്നെങ്കില്‍ പ്രവര്‍ത്തിക്കാമായിരുന്നു,” സീമ തിരിച്ചടിച്ചു. ജില്ലാ സെക്രട്ടറിയായ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിത്വം പണ്ടേ തീരുമാനിച്ചിരുന്നു, എന്നു ധ്വനി. ‘അങ്ങനെ പറഞ്ഞതു നന്നായി’ എന്ന്, ചര്‍ച്ചയ്ക്കുശേഷം, പിണറായി വിജയന്, സീമയെ അഭിനന്ദിച്ചു. വിജയന്റെ കേരളയാത്രകളിലെ സ്ഥിരം സഞ്ചാരിയാണ്, സീമ. ഇപ്പോള്‍, പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റി പൂര്‍ത്തീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍, വട്ടിയൂര്‍ക്കാവില്‍, സിപിഎം അവസാനം മുരളീധരനു വോട്ടുമറിച്ചതിനെപ്പറ്റി പരാമര്‍ശമില്ല. സീമയുടെ ഊന്നല്‍ അവിടെയായിരുന്നു. അവലോകനത്തില്‍ പറയുന്നത്, ”നല്ല സ്വീകാര്യത സീമ നേടിയിട്ടും, മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു പരിശോധിച്ചേ തീരൂ” എന്നാണ്. ഒരന്വേഷണം ഇതേപ്പറ്റി നടക്കുന്നുണ്ട്.
സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നത്, ബിജെപിക്കു വട്ടിയൂര്‍ക്കാവില്‍ വലിയ വളര്‍ച്ചയുണ്ടായി എന്നാണ്. മുന്‍ തെരഞ്ഞെടുപ്പിലെക്കാള്‍, 30,206 വോട്ട് കൂടുതല്‍ ബിജെപിക്കു കിട്ടി. 13 മേഖലകളില്‍ ഒന്നിലും ഇടതു മുന്നണിക്കു മേല്‍ക്കൈ കിട്ടിയില്ല.സ്വീകാര്യത കിട്ടുമ്പോള്‍ സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നത് എന്തുകൊണ്ട് എന്നു റിപ്പോര്‍ട്ടില്‍ ഇല്ല. സീമയുടേതുപോലെ തന്നെ, സിപിഎമ്മില്‍ അന്തഛിദ്രത്തിനു വഴിവച്ചതാണ്, നേമം ഫലം. ഒ. രാജഗോപാല്‍ (67813) ബിജെപിക്ക് അക്കൗണ്ട് തുറന്നുകൊടുത്ത നേമത്ത്, വി.ശിവന്‍കുട്ടി (59142) തോറ്റതിന്റെ ഉള്ളുകള്ളികളിലേക്കും സിപിഎം റിപ്പോര്‍ട്ട് കടന്നിട്ടില്ല. വി.എസ്. ശിവകുമാര്‍ ജയിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ അദ്ദേഹത്തിനു സിപിഎം വോട്ടുമറിച്ചതും ശിവകുമാര്‍ വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് വോട്ടുകള്‍ ശിവന്‍കുട്ടിക്കു കിട്ടാതിരുന്നതും, അണികള്‍ക്കിടയില്‍ ചര്‍ച്ചയാണ്.
രാജഗോപാലിനു ജയിക്കാനായത്, യുഡിഎഫ് വോട്ടു മറിഞ്ഞതുകൊണ്ടു മാത്രമല്ല എന്നു സിപിഎം റിപ്പോര്‍ട്ട് സമ്മതിക്കുന്നു. പാര്‍ട്ടിക്ക് അടിത്തറ നഷ്ടപ്പെട്ടതാണ് കാരണം എന്നാണ് വിലയിരുത്തല്‍. 26 വാര്‍ഡില്‍ പത്തിടത്തു മേല്‍ക്കൈ കിട്ടിയെങ്കിലും, ലീഡ് ചെറുതായിരുന്നു. 50 ബൂത്തില്‍ മാത്രം ഇടതുമുന്നണിക്കു ലീഡുണ്ടായി. മൂന്നില്‍ രണ്ടു ബൂത്തിലും ബിജെപിക്കു മേല്‍ക്കൈ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: