ആക്യുമോളി (ഇറ്റലി): ഇറ്റലിയില്‍ ബുധനാഴ്ച വെളുപ്പിനുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. ഇന്നലെ മൂന്ന് നഗരങ്ങളില്‍ ചെറുചലനങ്ങളും ഉണ്ടായി. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 368 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
ഭൂകമ്പത്തില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടപ്പുണ്ട്. ഇവരെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ദുരന്തനിവാരണ വിഭാഗം. ദുരന്ത പ്രദേശങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി സന്ദര്‍ശിച്ചു. ഏതാണ്ട് 120 പേര്‍ മരിച്ചതായും എന്നാല്‍ ഇത് പൂര്‍ണമായ കണക്കല്ലായെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 3.36നായിരുന്നു മധ്യ ഇറ്റലിയെ കശക്കിയെറിഞ്ഞ ഭൂകമ്പം. റിക്ടര്‍സ്‌ക്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. ഭൂകമ്പത്തില്‍ നഗരത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും തകര്‍ന്നടിഞ്ഞു. റോമില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ആക്യുമോളിക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം.
അമ്പ്രിയ, ലാസിയോ, ലെ മാഴ്‌സ് എന്നിവിടങ്ങളിലാണ് ദുരന്തം കൂടുതലായി ബാധിച്ചത്.

ദുരന്തത്തില്‍പ്പെട്ടവരില്‍ നിരവധിപേര്‍ റോമില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ ഒന്‍പത്മാസം പ്രായമായ ഒരു പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു, എന്നാല്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. 18 മാസം പ്രായമുള്ള കുഞ്ഞും മറ്റ് രണ്ടുകുട്ടികളും രക്ഷിതാക്കളും മരിച്ചവരില്‍പ്പെടുന്നു.
ഇറ്റലിയില്‍ 2009ലുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ മരിച്ചിരുന്നു.
















