മഹാഭാരതത്തിലെ പ്രത്യേകത നിറഞ്ഞ കഥാപാത്രമായ ശന്തനു മഹരാജാവ് നായാട്ടു ചെയ്തുകൊണ്ട് ഗംഗാതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അതിയായ ഒരു സുഗന്ധം രാജാവിന് അനുഭൂതമായി. ഗന്ധത്തിന്റെ ഉറവിടം തേടി ചെന്ന രാജാവിന് അതിസുന്ദരിയായ (കസ്തൂരി ഗന്ധി) ഒരു തരുണിയെ കാണാന്‍ കഴിഞ്ഞു. ഗംഗയില്‍ തോണികടത്തിക്കൊണ്ടിരുന്ന ദാശന്റെ കന്യകയായിരുന്നു ഈ സുന്ദരി. ഈ സൗന്ദര്യസര്‍വസ്വത്തില്‍ ശന്തനു അത്യന്തം ആകൃഷ്ടനായി.
സ്വര്‍ഗീയ സൗന്ദര്യത്തില്‍ ആമഗ്നനായ രാജാവ് ആ കന്യകയോട് വിവാഹാഭ്യര്‍ത്ഥ്യന നടത്തി. കന്യകക്ക് സമ്മതമാണ്. പക്ഷേ അച്ഛന്റെ അനുവാദം വേണം. അദ്ദേഹം ദാശനെ ചെന്നുകണ്ടു കാര്യം പറഞ്ഞു. ദാശന് കാര്യമറിഞ്ഞപ്പോള്‍ ബഹുസന്തോഷം. പക്ഷേ ഒരു വ്യവസ്ഥ വേണം. അവള്‍ക്കുണ്ടാകുന്ന മകന് രാജ്യഭരണാധികാരവും സിംഹാസനവും ലഭിക്കണം. ആദ്യപുത്രനായ ഗംഗാദത്തന്‍ ഉള്ളപ്പോള്‍ രാജാവിന് ഇത് വിഷമമായിത്തോന്നി. നിരുത്സാഹിയായ രാജാവ് കൊട്ടാരത്തില്‍ തിരിച്ചെത്തി വിഷാദഗ്രസ്തനായി വസിച്ചു.
അച്ഛന്റെ വിഷാദമെന്തെന്നറിയാനും അതു മാറ്റാനും ഗംഗാദത്തന്‍ അതിയായി ആഗ്രഹിച്ചു. മന്ത്രിമാര്‍ മുഖേന രാജാവ് വിഷാദകാരണം ഗംഗാദത്തനെ അറിയിച്ചു. സകല വേദശാസ്ത്രപണ്ഡിതനും യുവാവുമായ ഗംഗാദത്തന്‍ ദാശനെ ചെന്നുകണ്ട് തന്റെ പിതാവിനുവേണ്ടി, പിതാവിന്റെ അത്യുത്സാഹഭരിതവും സന്തോഷപ്രദവുമായ ജീവിതത്തിനുവേണ്ടി താന്‍ ആജീവനാന്ത ബ്രഹ്മചര്യം സ്വീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഈ ഭീഷ്മ (ഭയങ്കര) പ്രതിജ്ഞ കേട്ട് ദേവന്മാര്‍പോലും അദ്ഭുതപ്പെട്ടു. അന്നുമുതല്‍ക്കാണ് ഗംഗാദത്തന്‍ ഭീഷ്മരെന്നപേരില്‍ അറിയപ്പെട്ടത്. ദാശന്‍ സന്തുഷ്ടനായി കന്യകയെ ശന്തനുവിനു നല്‍കി. ”പുത്രന്റെ പിതൃഭക്തിയിലും ത്യാഗനിഷ്ഠയിലും അഭിനന്ദിച്ച് ആശിര്‍ഭവിച്ച് ”നീ മൃത്യുഞ്ജയനാവട്ടെ” എന്ന് പിതാവ് അനുഗ്രഹിച്ചു.
ഭീഷ്മര്‍ ഹസ്തിനപുരത്തില്‍ വസിച്ചിരുന്നതിനാല്‍ മഹാഭാരത യുദ്ധത്തില്‍ കൗരവപക്ഷത്തിന് സഹായിയായി നിന്നു. വീണ്ടും വീണ്ടും തോല്‍ക്കാനിടയാവുന്നതില്‍ ദുര്യോധനന്‍ ഭീഷ്മരുടെ ആത്മാര്‍ത്ഥതയില്‍ സംശയാലുവായി. അദ്ദേഹം പാണ്ഡവപക്ഷപാതിയാണെന്നു പറഞ്ഞു. വിവരമറിഞ്ഞു ദുഃഖിതനായ ഭീഷ്മര്‍ ഇന്ന് ശ്രീകൃഷ്ണനെക്കൊണ്ട് നിരായുധനായിരിക്കുമെന്ന പ്രതിജ്ഞ തെറ്റിച്ച് ആയുധമെടുപ്പിക്കുമെന്ന് ശപഥം ചെയ്തു. തുടര്‍ന്ന് ഭയങ്കരമായ യുദ്ധം നടന്നു. അര്‍ജ്ജുനനുപോലും പാണ്ഡവരുടെ വിജയത്തില്‍ ശങ്കയുണ്ടായി. ഇതില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഭക്തവാത്സല്യപ്രേരിതനായി, തന്റെ പ്രതിജ്ഞ തെറ്റിയാലും ഭക്തന്റെ പ്രതിജ്ഞ നിറവേറട്ടെ എന്നു നിശ്ചയിച്ച് ആയുധമെടുത്തു. സുദര്‍ശനചക്രമേന്തിയ ഭഗവാനെക്കണ്ട് തന്റെ പ്രതിജ്ഞ നിറവേറ്റിയ സന്തോഷത്തോടെ ഭീഷ്മര്‍ അസ്ത്രം പ്രയോഗിക്കാതെ നിന്ന് അര്‍ജുനശരമേറ്റ് ശരതല്പത്തില്‍ വീണു.
സൂര്യന്‍ ദക്ഷിണായനത്തിലാകയാല്‍ സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ഉടനെ ദിവംഗതനായില്ല. സദ്ഗതിക്ക് ഉത്തരായണമാണ് വേണ്ടത്. ഉത്തരായണം വന്നപ്പോള്‍ അദ്ദേഹം സ്വര്‍ഗതനായി. അത് മാഘമാസം വെളുത്തപക്ഷ അഷ്ടമിദിവസമാണ്. തന്നിമിത്തം ഉത്തരേന്ത്യക്കാര്‍ ആ പുണ്യാത്മാവായ ത്യാഗമൂര്‍ത്തിയുടെ സ്മരണക്കുവേണ്ടി ഭീഷ്മാഷ്ടമി ദിവസം വ്രതാചരണവും പൂജയും പ്രാര്‍ത്ഥനയും ഒക്കെ നടത്തുന്നു.
















