പ്രാതർ നന്ദഗൃഹേ ജാത: പുത്ര ജന്മ മഹോത്സവ:
കിംവദന്ത്യഥ കംസേന ശ്രുതാ ചാരമുഖാദപി
ജാനാതി വാസുദേവസ്യ ദാരാസ്തത്ര വസന്തി ഹി
പശവോ ദാസവർഗ്ഗശ്ച സർവ്വേ തേ നന്ദ ഗോകുലേ
നന്ദഗോപർ പുത്രനുണ്ടായതിൽ അതീവ സന്തോഷവാനായി. ഗോകുലം മുഴുവൻ അതാഘോഷിച്ചു. കംസനാണെങ്കിൽ ചാരന്മാർ വഴി വസുദേവന്റെ ഭാര്യയും പശുക്കളുമെല്ലാം ഗോകുലത്തിൽ താമസിക്കുന്നു എന്നൊരു നാട്ടുവർത്തമാനം കേട്ടിരുന്നു. അതയാളിൽ ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. നാരദർ പണ്ട് പറഞ്ഞിട്ടുള്ളതുമായി ചേർത്തു വച്ചു നോക്കുമ്പോൾ ആശങ്കയ്‌ക്ക് കാരണവുമുണ്ട്.’ഗോകുലത്തിലെ നന്ദനും മറ്റും ദേവാംശജരാണ്. അവർ നിന്റെ ശത്രുക്കളാണ്’ എന്ന് നാരദർ കംസന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതെല്ലാം മനസ്സിലിരുന്നതുകൊണ്ടാണ് കംസൻ അതീവ ക്രോധത്തോടെ ബാലവധം നടപ്പാക്കിയത്. അതിനിടയിൽ പൂതന, ബകൻ, വത്സാസുരൻ, ധേനുകൻ, പ്രലംബൻ എന്നിവരെയെല്ലാം കൃഷ്ണൻ ഒറ്റയ്‌ക്ക് വകവരുത്തി. മാത്രമോ ഗോവർദ്ധനപർവ്വതമെടുത്ത് ഉയർത്തി കൃഷ്ണൻ എല്ലാവരെയും ആശ്ചര്യപ്പെടുത്തി. ഈ വാർത്തകളെല്ലാം കംസന്റെ ഉള്ളിൽ തീ കോരിയിട്ടു.
തന്റെ മരണം ആസന്നമായോ എന്നയാൾ ഭയന്നു. തന്റെ വിശ്വസ്തനായ കേശിയും കൃഷ്ണന്റെ കൈകൊണ്ടു മരണപ്പെട്ടു എന്നറിഞ്ഞ കംസൻ സൂത്രത്തിൽ കൃഷ്ണനെയും ബലരാമനെയും മഥുരയിൽ എത്തിക്കാൻ പദ്ധതിയിട്ടു. ധനുർയാഗം നടത്തുന്നു എന്ന വ്യാജേന അവരെ അയാൾ ആളയച്ചു വിളിപ്പിച്ചു. ദൂതു പോയത് മഹാഭക്തനായ അക്രൂരനായിരുന്നു. അദ്ദേഹം ബാലന്മാരെ ഗോകുലത്തിൽ നിന്നും കൂട്ടിക്കൊണ്ടുവന്നു.
നഗരത്തിൽ ചെന്നപ്പോൾ അവിടെക്കണ്ട നീചനായ അലക്കുകാരനെയും ചാണൂരൻ, മുഷ്ടികൻ, എന്നീ മല്ലന്മാരെയും നിഷ് പ്രയാസം കാലപുരിക്കയച്ച ശേഷം കൃഷ്ണൻ വെറും ലീലയായി ധനുർഭംഗം നടത്തി. ശലനെയും തോശലനെയും വധിച്ച ശേഷം കൃഷ്ണൻ കംസനെയും കാലപുരിക്കയച്ചു. അമ്മയെയും അച്ഛനെയും കാരാഗ്രഹത്തിൽ നിന്നും മോചിപ്പിച്ചിട്ട് രാജ്യം ഉഗ്രസേനനുതന്നെ ഭരിക്കാൻ വിട്ടുകൊടുത്തു. കൊട്ടാരത്തിൽ വച്ച് വസുദേവർ ബലരാമന്റെയും കൃഷ്ണന്റെയും ഉപനയനം നടത്തി.
അവർ പിന്നീട് ഗുരുവായ സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ നിന്നും എല്ലാവിധ വിദ്യകളും അഭ്യസിച്ചു. പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ രണ്ടാളും മഥുരയിൽ രാജകുമാരന്മാരായി വിളങ്ങി. തന്റെ ഭാര്യാപിതാവിനെ വധിച്ചതിൽ ക്രുദ്ധനായ ജരാസന്ധൻ പോര് വിളിച്ചുകൊണ്ട് പലതവണ മഥുരാപുരിയിലേയ്‌ക്ക് വന്നു. അയാളെ കൃഷ്ണൻ പതിനേഴു തവണ പരാജയപ്പെടുത്തി ഒടിക്കുകയുണ്ടായി.
ജരാസന്ധൻ വീണ്ടും മ്ലേച്ഛാധിപതിയായ കാലയവനന്റെ സഹായത്തോടെ മഥുരാപുരിയെ വെല്ലു വിളിച്ചു. ‘ഇത്തവണ നാം കരുതിയിരിക്കണം’ എന്ന് കൃഷ്ണൻ ബലരാമനോടു പറഞ്ഞു. ‘വേണ്ടിവന്നാൽ വീടും ധനവും എല്ലാമുപേക്ഷിച്ച് പ്രാണൻ രക്ഷിക്കണം എന്നുണ്ടല്ലോ! അല്ലലില്ലാതെ കഴിഞ്ഞുകൂടാൻ പറ്റുന്ന ഇടം തന്നെയാണ് നമുക്ക് നല്ലത്. സുഖം കാംക്ഷിക്കുന്നവൻ മലമ്പ്രദേശത്തോ കടലോരത്തോ ജീവിക്കണം.
ശത്രുഭയം ഉണ്ടാവരുത് എന്നതാണ് പ്രധാനം. സാക്ഷാൽ വിഷ്ണു കടലിൽ ആണല്ലോ കഴിയുന്നത്? ശംഭുവാണെങ്കിൽ ഹിമവൽശൈലനിവാസിയാണ്. നമുക്ക് ഈ നാടുവിട്ടു ദ്വാരകയിലേക്ക് പോകാം. ഗരുഡൻ അവിടം നോക്കി വന്നു പറഞ്ഞത് ദ്വാരക രമണീയമായ ഒരിടമാണെന്നാണ്.’
















