അടുത്തിടെ മതപണ്ഡിതൻ എന്ന് അനുയായികളാൽ വാഴ്‌ത്തപ്പെടുന്ന കേരളത്തിലെ ഒരു മാന്യദേഹം, മറ്റു മതങ്ങളെ കുറിച്ച് ‘പഠിച്ച്’ എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങളെക്കുറിച്ച് കേൾക്കാനിടയായി. താമസിയാതെ അതിലൊരെണ്ണം വായിക്കാനും അവസരം കിട്ടി. തന്റെ വിശ്വാസ പ്രമാണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വഴങ്ങാത്ത എന്തെല്ലാം മറ്റെവിടെയെല്ലാം പറഞ്ഞിട്ടുണ്ടോ അതൊക്കെയും അടിസ്ഥാന രഹിതമെന്ന് കുറഞ്ഞപക്ഷം തന്റെ അനുയായികളെയെങ്കിലും വിശ്വസിപ്പിച്ചെടുക്കാനുള്ള ഒരു തത്രപ്പാട് മാത്രമായിട്ടാണ് അദ്ദേഹത്തിന്റെ ഈ മത താരതമ്യപഠനം കാണപ്പെട്ടത്. മതങ്ങളേയും സിദ്ധാന്തങ്ങളെയുമെല്ലാം താരതമ്യ പഠനത്തിന് വിധേയമാക്കേണ്ടത് അവയിൽ അന്തർലീനമായ പൊതു തത്വങ്ങളെ ഉയർത്തിക്കാട്ടാനും ജനമനസ്സുകളിൽ അവയെ കൂടുതൽ ഉറപ്പിച്ചെടുക്കാനുമായിരിക്കണം. അതിനു പകരം തങ്ങൾക്ക് മാത്രമേ ഒറിജിനൽ മതം കിട്ടിയിട്ടുള്ളൂ എന്നു തെളിയിക്കാൻ മറ്റെല്ലാറ്റിനെയും വികലമായി ചിത്രീകരിക്കുന്നതും കുയുക്തികൾ കൊണ്ട് സാമാന്യ ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നതും വിശ്വാസ വൈകൃതമാണ്.
ഏതു മതവിശ്വാസവും അത് പിന്തുടരുന്ന വ്യക്തിക്കും അയാൾ ഇടപഴകുന്ന സമൂഹത്തിനും ശാന്തിയും സമാധാനവും പ്രത്യാശയും നല്കുന്നുണ്ടോ എന്നതാണ് അതിലെ ദൈവികതയുടെ മാനദണ്ഡം. ആ മാനദണ്ഡം സ്വീകരിച്ചാൽ ഈ പണ്ഡിതനും അനുയായികളും ഉയർത്തിപ്പിടിക്കുന്ന വിശ്വാസങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നില്ല. പ്രണയച്ചതിയിൽ കുടുക്കി യുവതീ യുവാക്കളെ മതം മാറ്റുന്നത് സംബന്ധിച്ച് കേസുകളിൽ ചിലതിന്റെ അന്വേഷണം അദ്ദേഹത്തിന്റെസ്ഥാപനത്തിനു നേരെ തിരിഞ്ഞിരിക്കുകയാണ്. ‘സമാധാനം’ എന്നും ‘സത്യം’ എന്നുമൊക്കെ പേരിട്ടിരിക്കുന്ന പല സ്ഥാപനങ്ങളും ഭീഷണിയും ബ്ലാക്ക് മെയ്‌ലിങ്ങും, വഞ്ചനയും ഒക്കെ ഉപയോഗിച്ച് നടത്തുന്ന മതംമാറ്റത്തിന്റെ കേന്ദ്രങ്ങളാണ് അവ സത്യത്തിനും സമാധാനത്തിനും ഒക്കെ ഭീഷണിയായാണ് പ്രവർത്തിക്കുന്നത്. ഹിപ്‌നോട്ടിസവും മയക്കു മരുന്നുകളും ഒക്കെ ഇപ്പോൾ മതം മാറ്റത്തിനായി ഉപയോഗിക്കുന്നു എന്ന് വാർത്തകൾ വരുന്നു. അങ്ങനെയൊക്കെ മതം മാറിയവർ പോകുന്നതോ കൊടിയ ഭീകരത നടമാടുന്ന രാജ്യങ്ങളിൽ വിശുദ്ധയുദ്ധത്തിനും !
സ്വന്തം വിശ്വാസത്തിൽ പെട്ട ആളുകൾ ഡസൻ കണക്കിന് വിഭാഗങ്ങളായി പിരിഞ്ഞ് ‘വിശ്വാസശുദ്ധിയുടെ’ പേരും പറഞ്ഞ് ലോകമെങ്ങും തമ്മിലടിച്ച് തലകീറുമ്പോൾ അതിന് പരിഹാരമൊന്നും നിർദ്ദേശിക്കാൻ ഇല്ലാത്തപ്പോഴും, ഇത്തരക്കാരുടെ ഇഷ്ടവിഷയം മറ്റു വിശ്വാസങ്ങളെ വിമർശിക്കലാണ്. ഹിന്ദുധർമ്മത്തെക്കുറിച്ചുള്ള തന്റെ ഒരു പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു… ‘ഭൂമിയിലുള്ള സകലതിനേക്കാളും വലുതാണ് സ്വർഗ്ഗമെന്നും ആ സ്വർഗ്ഗത്തിലേക്കുള്ള വഴിയിൽ പെറ്റമ്മയോ പിറന്ന നാടോ ആരുതന്നെ വിലങ്ങടിച്ചു നിന്നാലും ആ വിലങ്ങുകളെ തട്ടിമാറ്റുകയോ പിഴുതെറിയുകയോ ചെയ്ത് സ്വർഗ്ഗത്തിലേക്കുള്ള പ്രയാണം തുടരുക തന്നെ വേണമെന്നും പഠിപ്പിക്കുന്നത് ആ സ്രഷ്ടാവാണ്. ‘പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തെക്കാൾ മഹത്തരം’ എന്ന മുദ്രാവാക്യത്തെ അതിന്റെ ഏറ്റവും ലളിതമായ മാനത്തിൽ പോലും അംഗീകരിക്കാൻ വിശ്വാസികൾക്ക് കഴിയാതിരിക്കുന്നതിന്റെ കാരണം ഇതൊന്നു മാത്രമാണ്.’ ഇതൊക്കെ കേട്ട് മതാന്ധത മുഴുത്ത വിശ്വാസികൾ പോറ്റി വളർത്തുന്ന സ്വന്തം സമൂഹത്തിനെ പിന്നിൽ നിന്ന് കുത്തിയിട്ട് ആടുമേയ്‌ക്കാൻ പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ? ‘സർവ്വം ഖല്വിദം ബ്രഹ്മ’ എന്ന ദർശനത്തിൽ ഊന്നി ജീവിതം നയിക്കുന്ന ഈ രാജ്യത്തെ സമാധാന പ്രിയരായ ഭൂരിപക്ഷത്തെ മതാതീത ആത്മീയതയെക്കുറിച്ച് ഉദ്‌ബോധിപ്പിക്കാൻ ശ്രമിക്കുന്ന വിപ്ലവകാരികൾ ആത്മീയതയുടെ ലാഞ്ഛന പോലുമില്ലാത്ത ഇതുപോലുള്ള മതദുർബോധനകളെ കണ്ടതായി പോലും നടിക്കുന്നില്ല.
തങ്ങളുടെ അന്ധതയുടെ ആഴങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലാത്തപ്പോഴും, മറ്റുള്ളവരെയെല്ലാം ഏതു വിധേനയും മാർഗം കൂട്ടുകയാണ് തന്റെ നിയുക്ത കർമ്മമെന്ന വെളിപാടുമായി നടക്കുന്ന ഒട്ടനവധിപേർ ഇന്നുണ്ട്. അടുത്ത ഇരുപതോ മുപ്പതോ കൊല്ലങ്ങൾക്കുള്ളിൽ എപ്രകാരം ഈ ലോകം മുഴുവൻ തങ്ങളുടെ വിശ്വാസപ്രമാണങ്ങളിലേക്ക് മാറ്റപ്പെടും എന്ന തരത്തിലുള്ള ദിവാ സ്വപ്നങ്ങളിൽ മുഴുകിക്കഴിയുകയാണ് അവരിൽ പലരും. ഈ ലക്ഷ്യത്തിന് വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്യാൻ തങ്ങൾക്ക് ദൈവികമായ അനുമതിയും നിയോഗവും കിട്ടിയിട്ടുണ്ടെന്ന് അവർ സ്വയം വിശ്വസിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കിരാതത്വം മുതൽ അസത്യപ്രചരണം, വഞ്ചന എന്നു വേണ്ട എന്ത് മാർഗവും അവലംബിക്കാൻ അവർ തയ്യാറാവുന്നു. എല്ലാം സർവശക്തനും, ജഗത്പിതാവുമായ ഒരീശ്വരന്റെ ജോലി എളുപ്പമാക്കി തീർക്കാനെന്ന മട്ടിൽ !
ഈ പണ്ഡിതൻ കൈവയ്‌ക്കുന്ന ഒരു വിഷയം ഹൈന്ദവ, ബൗദ്ധ ദർശനങ്ങൾ ഉൾപ്പെടെ പ്രാചീനമായ ഒട്ടനവധി മതങ്ങളിലെ പ്രധാന വിശ്വാസങ്ങളിലൊന്നായ പുനർജ്ജന്മം ആണ്. അതു തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വകയൊന്നും കൈവശമില്ലെന്ന് ബോദ്ധ്യമുള്ള അദ്ദേഹം, അതൊക്കെ ചൂഷണത്തിന് സ്ഥാപിത താത്പര്യക്കാർ പടച്ചുണ്ടാക്കിയ ആശയങ്ങളാണെന്ന് സിദ്ധാന്തിക്കാൻ ശ്രമിക്കുന്നു. ഇന്ന് ലോകമെങ്ങുമുള്ള ശാസ്ത്രഗവേഷകരുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി എന്നതും, അത് മനശാസ്ത്രചികിത്സാ രംഗത്ത് വൻ തോതിൽ ഉപയോഗപ്പെടുത്തി വരുന്നു എന്നതുമൊന്നും അദ്ദേഹം അറിഞ്ഞ മട്ടില്ല. പൂർവജന്മസ്മരണകൾ ഉണ്ടെന്നു അവകാശപ്പെടുന്ന ഒട്ടനവധി സംഭവങ്ങൾ ആധുനിക പഠനങ്ങൾക്ക് വിഷയമാക്കപ്പെട്ടിട്ടുണ്ട്. അവയിൽ പല കേസുകളും ശാസ്ത്രജ്ഞർക്ക് മുന്നിൽ ഇന്നും പ്രഹേളികകളായി നിൽക്കുന്നു. അങ്ങനെയൊന്ന് ഇല്ല എന്ന് പറയാൻ ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭർ ഇന്ന് തയ്യാറല്ല. ഡോ. ബ്രിയാൻ വേയിസ്സിന്റെ ‘മെനി ലൈവ്‌സ്, മെനി മാസ്റ്റേഴ്‌സ്’ എന്ന ലോകപ്രശസ്ത ഗ്രന്ഥം ഇക്കാര്യത്തിൽ എടുത്തു പറയേണ്ട ഒന്നാണ്.
ഈശ്വരനെ തന്റെ വിശ്വാസത്തിനും സങ്കൽപ്പത്തിനും അനുസരിച്ച് എങ്ങനെ വേണമെങ്കിലും ആരാധിക്കാം എന്ന ഭാരതീയ ദർശനമാണ് ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരാശയം. ശ്രീരാമകൃഷ്ണ പരമഹംസനും, വിവേകാനന്ദനും, രമണ മഹർഷിയും ഒക്കെ സ്വജീവിതങ്ങളിലൂടെ ഈയടുത്ത കാലത്തുപോലും പ്രയോഗിച്ചു സാക്ഷാത്കരിച്ചു കാട്ടിതന്ന ഈ സത്യം അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നത് സത്യത്തെക്കാളേറെ സ്വന്തം വിശ്വാസപ്രമാണങ്ങളോട് അന്ധമായ വിധേയത്വം പുലർത്തുന്നതു കൊണ്ടാണ്. ഈശ്വരാരാധന ഈശ്വരാന്വേഷണമാണ്. എല്ലാ അന്വേഷണവും അനുഭവത്തിലെത്തി ചേരുന്നതിനു വേണ്ടിയാണ്. അനുഭവത്തിലെത്തി ചേർന്നവന് വിശ്വാസത്തിന്റെ ഊന്നു വടി പിന്നീടൊട്ടു ആവശ്യമില്ല താനും. അതുവരെയും അവലംബമാക്കിയിരുന്ന വിശ്വാസങ്ങളുടെ പരിമിതികളും അപൂർണതകളും അനുഭവത്തോടെ അപ്രസക്തമായി തീരുന്നു. ഈ ലോക ജീവിതമാകുന്ന ഇന്ദ്രജാലത്തിൽ നിന്നു പുറത്തു കടക്കാൻ വിശ്വാസങ്ങളുടെ ഈ മന:ശാസ്ത്ര രഹസ്യത്തെ ഉപയോഗപ്പെടുത്തി വിജയം വരിച്ചവരായിരുന്നു ഭാരതീയ ഋഷിമാർ.
‘ന തസ്യ പ്രതിമാ അസ്തി’ (അവന് പ്രതിമ ഇല്ല) തുടങ്ങിയ വേദ മന്ത്രങ്ങളിലെ ചിലവരികളെ മാത്രം അടർത്തിയെടുത്ത് അതിനപ്പുറവും ഇപ്പുറവും അനേകായിരം മന്ത്രങ്ങളിലൂടെ പറഞ്ഞിരിക്കുന്ന ആത്മതത്വത്തെ അൽപ്പവും സ്പർശിക്കാതെ, സാധാരണക്കാരെ വഴിപിഴപ്പിക്കുന്ന സംവാദ കുതന്ത്രത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത് ? ഋഗ്വേദം പറയുന്നു….
ഇന്ദ്രം മിത്രം വരുണമഗ്‌നിമാഹു
രഥോ ദിവ്യസ സുപർണ്ണോ ഗരുത്മാൻ
ഏകം സത് വിപ്രാ ബഹുധാ വദന്ത്യ
ഗ്‌നിം യമം മാതരി ശ്വാനമാഹു:
‘ഇന്ദ്രനും മിത്രനും വരുണനും അഗ്‌നിയും ഗരുഡനുമായി പറയുന്നത് ഒരേ മൂലതത്വത്തെ തന്നെയാണ് . ആ ഒരേ സദ്വസ്തുവിനെ തന്നെ വിദ്വാന്മാർ അഗ്‌നിയെന്നും യമനെന്നും മാതരിശ്വാവ് എന്നും പറയുന്നു.’ തങ്ങളുടെ വിശ്വാസങ്ങളുടെ പ്രാമാണ്യം ഉറപ്പിക്കാൻ മറ്റു മതഗ്രന്ഥങ്ങളിലെ ചില വരികളെ മാത്രം അടർത്തിയെടുക്കാൻ നടക്കുന്നവർ യഥാർത്ഥത്തിൽ വിഡ്ഢിവേഷം കെട്ടുകയല്ലേ ചെയ്യുന്നത് ? മറ്റു മതങ്ങളും സ്വർഗ്ഗത്തെ വാഴ്‌ത്തുന്നു (?) എന്നു പറഞ്ഞ് സ്വമത വിശ്വാസികളെയും, മറ്റുള്ള സാധാരണക്കാരെയും വഴിതെറ്റിക്കുന്നവർ, ഹിന്ദു ധർമ്മം മാനവരാശിക്ക് ഉപദേശിക്കുന്ന മോക്ഷം എന്ന ആത്യന്തിക ലക്ഷ്യത്തെ കുറിച്ച് മൗനം പാലിക്കുന്നതെന്ത് ?
ആബ്രഹ്മ ഭുവനാല്ലോകാ:
പുനരാവര്‍ത്തിനോര്‍ജ്ജുന
മാമുപേത്യ തു കൗന്തേയ
പുനര്‍ജന്മ ന വിദ്യതേ (ഭഗവദ്ഗീത 8:16)
‘ഹേ അർജ്ജുനാ, ഭൂലോകം മുതൽ ബ്രഹ്മ ലോകം വരെയുള്ള എല്ലാ ലോകങ്ങളും പുനരാവർത്തിക്കുന്നവയാണ്. എന്നാൽ എന്നെ പ്രാപിച്ചാലാകട്ടെ പുനർജ്ജന്മം ഉണ്ടാകുന്നില്ല.’ (ഏറ്റവും ഉയർന്ന ബ്രഹ്മ ലോകം വരെ പ്രാപിച്ചാലും പുനർ ജന്മത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല. ഭഗവാനെ നേടുന്നവർക്കൊഴികെ എല്ലാവർക്കും ജനന മരണ ദുഃഖം ആവർത്തിച്ചു കൊണ്ടിരിക്കുന്നു)
സ്വർഗ്ഗ പ്രാപ്തി എന്ന ലോട്ടറി ആത്യന്തികമായ ദുഃഖ നിവൃത്തി വരുത്തുന്നില്ല എന്ന കാര്യം പുരാണങ്ങളിലും, ഉപനിഷത്തുക്കളിലും, ഗീതയിലും ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. എന്നാലും നിങ്ങളുടെ പുസ്തകത്തിലെ ഒന്നാം അധ്യായം മാത്രമേ ശരിയുള്ളൂ എന്ന വാദവുമായി നടക്കുന്നവരെ കുറിച്ച് എന്തു പറയാനാണ്. (കാരണം ‘നമ്മുടെ’ പുസ്തകത്തിൽ ആ അധ്യായം മാത്രമേ ഉള്ളൂ. അതിന് ബാക്കിയുള്ളവർ എന്തു പിഴച്ചു ?)
സാർവ്വ ലൗകികമാണ് ഈശ്വരാനുഭവം. വായുവും, സൂര്യപ്രകാശവും പോലെ ആർക്കും എപ്പോഴും എവിടേയും സുലഭമാണത്. അങ്ങനെയായിരിക്കണം. എങ്കിലും തങ്ങൾക്ക് മാത്രമാണ് ഈശ്വരന്റെ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പ് കിട്ടിയിട്ടുള്ളതെന്ന മട്ടിലുള്ള ബാലിശമായ അവകാശവാദങ്ങൾ പല തെമ്മാടിക്കൂട്ടങ്ങളും വച്ചു പുലർത്തുന്നു. അത്തരം അവകാശവാദങ്ങൾ ലോകത്തെ വീണ്ടും വീണ്ടും കലുഷിതമാക്കി കൊണ്ടിരിക്കുന്നു.
ഏതാനും വർഷങ്ങൾക്കു മുൻപ് വായിച്ച ഒരു ആത്മകഥ ഓർമ വരുന്നു. ‘ഒരു സാധകന്റെ സഞ്ചാരം’ എന്നും ‘സാധകൻ സഞ്ചാരം തുടരുന്നു’ എന്നും രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതി, അഹങ്കാരത്തിന്റെ തരിമ്പു പോലും ഏശാത്ത ശുദ്ധ മനസ്സിനുടമയായ ഒരു സാധാരണ ഭക്തന്റെ ഈശ്വരാന്വേഷണത്തിന്റെ കഥയാണ്. റഷ്യക്കാരനായ ഈ അജ്ഞാതൻ ആഴ്ച തോറുമുള്ള ബൈബിൾ ക്ലാസ്സുകളിലൊന്നിൽ കേട്ടറിഞ്ഞ ഒരു ആത്മീയ തത്വത്തിന്റെ പൊരുൾ തേടി ഇറങ്ങുന്നു. അത് അദ്ദേഹത്തെ ഗുരുത്വം, വിനയം, ക്ഷമ, പ്രേമം, സത്യം തുടങ്ങിയ സാർവ്വ ലൗകിക ഗുണങ്ങളിലേക്കും തുടർന്ന് അത്ഭുതകരമായ അന്തർ ദർശനങ്ങളിലേക്കും നയിക്കുന്നു. മത ചട്ടക്കൂടുകളുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും മനസ്സിലാക്കിയെടുക്കുന്ന ഇടുങ്ങിയതും, വികലവുമായ ആശയങ്ങളിൽ നിന്ന് എത്രയോ വ്യത്യസ്തമായി പ്രത്യക്ഷാനുഭവങ്ങളുടെ വിശാല ലോകത്തേക്ക് അദ്ദേഹം കടന്നു ചെല്ലുന്നു. ആ കൃതി നൽകുന്ന സാർവ ലൗകികതയുടെ ഈ സന്ദേശം തന്നെയാണ് ഒരു ക്രിസ്ത്യൻ ഭക്തന്റെ ആത്മീയാന്വേഷണത്തിന്റെ ഈ കഥയെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഹൈന്ദവ മിഷണറി സംഘടനയായ ശ്രീരാമകൃഷ്ണമിഷന് പ്രചോദനമായത്. മതപരവും വിശ്വാസപരവുമായ അതിർ വരമ്പുകൾ ഇവിടെ മാഞ്ഞു പോകുന്നു.
ഈശ്വരനെന്ന സാർവ ലൗകികാനുഭവത്തെ സ്വജീവിതത്തിലൂടെ ഏറ്റവുമധികം പ്രകാശിപ്പിച്ചു കാട്ടിയ ഒരു മഹാപുരുഷനായിരുന്നു ഷിർദിയിലെ സായി ബാബ. പാഴടഞ്ഞ ഒരു മസ്ജിദിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാസം. വേഷവിധാനത്തിലും, പ്രവൃത്തികളിലും ഒരു മുസ്ലിം ഫക്കീറിന്റെ ലക്ഷണങ്ങൾ. എന്നാൽ ജാതിമഹിമയുടെ കെട്ടുപാടുകളിൽ ബന്ധിതരായിരുന്ന ഒട്ടനവധി യാഥാസ്ഥിതിക ബ്രാഹ്മണർക്ക് ആ പാദങ്ങളിൽ തങ്ങളുടെ ‘അഹത്തെ’ ബലിയർപ്പിക്കേണ്ടി വന്നു! ആടിൻ മാംസം ചേർത്ത പുലാവ് പാകം ചെയ്ത് പ്രസാദമായി വിതരണം ചെയ്തിരുന്ന ആ ഫക്കീറിനെ അവർ ഈശ്വരനും അവതാരവുമായി ഹൃദയങ്ങളിൽ പ്രതിഷ്ടിച്ച് ആരാധിച്ചു. ആത്മാനുഭവത്തിന്റെ പൂർണത മാത്രമാണ് ഈശ്വരൻ എന്ന ലളിത സത്യത്തിൽ പ്രതിഷ്ടിതനായിരുന്ന അവിടുന്നാകട്ടെ സനാതനമായ ഈ ഈശ്വരഭക്ത ബന്ധത്തെ സർവാത്മനാ അംഗീകരിക്കുകയും ചെയ്തു. തങ്ങളുടെ ഗ്രന്ഥജ്ഞാനത്തെയും, ബൗദ്ധിക പരിമിതികളേയും അതിലംഘിക്കുന്നതാണ് ഒരു മഹാത്മാവിന്റെ സാക്ഷാത്കാരാനുഭവതലം എന്ന് ആ ജാത്യഭിമാനികൾ എളുപ്പത്തിൽ തിരിച്ചറിഞ്ഞു. സ്ഥലകാലങ്ങളുടെ പരിമിതികളെ ലംഘിച്ചു നിൽക്കുന്ന തന്റെ ആത്മബോധത്തിന്റെ ഒളിമിന്നലുകൾ ആ പാഴടഞ്ഞ മസ്ജിദിലിരുന്നു കൊണ്ട് അദ്ദേഹമവർക്ക് കാട്ടിക്കൊടുത്തു.
‘അള്ളാ മാലിക്ക്’ എന്നുച്ചരിച്ച്, ഭക്തരെ ആശീർവദിച്ചിരുന്ന, മസ്ജിദ് വാസിയായ ബാബയെ, മുസ്ലിംകളും അകമഴിഞ്ഞ് വിശ്വസിച്ചതിൽ അത്ഭുതമില്ല. എന്നാൽ ഇടുങ്ങിയ മതാന്ധതയിലേക്ക് വീഴാൻ അദ്ദേഹമവരെ അനുവദിച്ചില്ല. ജന്മാന്തരങ്ങളിലൂടെ കടന്നു വരുന്ന ജീവന്റെ രഹസ്യങ്ങൾ ബാബയുടെ ദിവ്യവാണികളിലൂടെ അവർ പഠിച്ചു. ഗുരു എന്ന സങ്കൽപ്പത്തെയും, അവതാരം എന്ന ആത്മീയ പ്രതിഭാസത്തെയും അവർ അടുത്തറിഞ്ഞു. ആരാധനയ്‌ക്ക് വിഗ്രഹങ്ങളുടെയും, പ്രതീകങ്ങളുടെയും ആവശ്യകത അവർക്ക് ബോധ്യപ്പെട്ടു. ഏതു ദേവീ ദേവന്മാരുടെ നാമരൂപങ്ങളിലും രൂപരഹിതമായ തത്വമെന്ന നിലയ്‌ക്കും ആരാധിക്കപ്പെടുന്നത് ഒരേ ഒരു പരമാത്മാവ് തന്നെയെന്നു വിനയപൂർവ്വം അവർ തിരിച്ചറിഞ്ഞു. പരിമിത ബുദ്ധികളായ തന്റെ ഭക്തന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയായിരുന്നു ബാബ ഈ അത്ഭുത പരിവർത്തനം സാധിച്ചത്. ആർക്കും ഒരിക്കലും ഉടമസ്ഥതയോ ഏജൻസിയോ അവകാശപ്പെടാൻ കഴിയാത്ത ഈശ്വരത്വത്തിന്റെ പ്രത്യക്ഷ പ്രകാശനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ക്വാണ്ടം ഫിസിക്‌സിന്റെ ഉപജ്ഞാതാവായ മാക്‌സ് പ്ലാങ്ക് മുതൽ സേണിലെ ശാസ്ത്രജ്ഞർ വരെയുള്ളവർ , ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും കേവലം ചൈതന്യ സംഘാതങ്ങൾ ആണെന്ന് സമർഥിക്കുന്നു. അതിവിശാലമായ സമുദ്രത്തിൽ ഒഴുകി നടക്കുന്ന ഐസു കട്ടകളെപ്പോലെ, അനന്തമായ ചൈതന്യ സമുദ്രത്തിൽ വിഹരിക്കുന്ന, ആ ചൈതന്യം തന്നെ ഘനീഭവിച്ച വസ്തുക്കളാണ് എല്ലാം എന്ന തിരിച്ചറിവിലേക്ക് ശാസ്ത്രം മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അർത്ഥമെന്താണ്? ‘തത്വമസി’ എന്ന ഭാരതീയ ദർശനം തന്നെ. എല്ലാം ഏകോദര സഹോദരങ്ങളാണെന്നു മാത്രമല്ല, എല്ലാം ഒന്നാണെന്ന് കൂടിയാണ്. ഒന്നിനുണ്ടാകുന്ന വേദനയും, നാശവും എല്ലാറ്റിനെയും ബാധിക്കുന്നു. ‘മറ്റെല്ലാറ്റിനെയും ഇല്ലായ്‌മ ചെയ്ത് ഞങ്ങൾ മാത്രം നിലനിൽക്കും’ എന്നുള്ളത് വെറും മതഭ്രാന്തു നിറഞ്ഞ മൂഡ വിശ്വാസമാണ്. അത് ഒരിക്കലും ഈശ്വരേച്ഛ അല്ല.
















