ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍
അങ്കാറ: തുര്‍ക്കിയിലെ ഗാസിയാന്റെപ് നഗരത്തില്‍ വിവാഹ വീട്ടില്‍ കൂട്ടക്കൊല. ചാവേര്‍ ബോംബാ്രകമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 12-14 വയസുള്ള കുട്ടിയാണ് ചാവേറായതെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നു കരുതണമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ആക്രമണ പരമ്പരകളും കൊണ്ട് സാധാരണക്കാര്‍ക്കും പൊറുതി മുട്ടിയിരിക്കുകയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ഭീകര സംഘടനകള്‍ക്കും മുഹമ്മദ് ഫത്തുള്ള ഗുലന്‍ എന്ന പ്രതിപക്ഷ സംഘടനാ നേതാവിന്റെ പിന്തുണയുണ്ട്.
കുര്‍ദ്ദിഷ് വിവാഹാഘോഷ വേളയിലായിരുന്നു ആക്രമണം. വിവാഹ യാത്ര വിലാപയാത്രയാക്കിയ സംഭവ സ്ഥലം സിറിയ അതിര്‍ത്തിയിലാണ്. പരിക്കേറ്റ 69 പേരില്‍ 17 പേരുടെ നില ഗുരുതരമാണ്. വിവാഹാഘോഷത്തിന്റെ നൃത്താഘോഷങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. ഈ കൂട്ടക്കൊല മുമ്പുണ്ടായിട്ടില്ലാത്തത്ര കിരാതമാണെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹ്‌മെത് സിംസെക് പറഞ്ഞു. പ്രധാനമന്ത്രി ബിനാലി യില്‍ദിറം സംഭവത്തെ അപലപിച്ചു. ചെകുത്താന്മാരുടെ ആക്രമണമെന്ന് യില്‍ദിറം വിശേഷിപ്പിച്ചു.
ജൂണ്‍ 29-ന് ഇസ്താംബുളിലെ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 13-ന് അങ്കാറയില്‍ കുര്‍ദിഷ് ഭീകരര്‍ 37 പേരെ കൂട്ടക്കൊല ചെയ്തു. ജനുവരി 12-ന് എട്ട് ജര്‍മ്മന്‍ സഞ്ചാരികള്‍ ഉള്‍പ്പെടെ 10 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അങ്കാറയില്‍ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടത്.
















