ദേവേന്ദ്രൻ വളരെ ധൃതിയിൽ എങ്ങോട്ടാണ് പോകുന്നത്. അതുകണ്ടു ദേവന്മാരും കൂടെ പാഞ്ഞു. എല്ലാവരും ദ്വാരകയിൽ എത്തിച്ചേർന്നു. ദേവേന്ദ്രൻ ഐരാവതത്തിൽ നിന്നിറങ്ങി. നഗ്നപാദനായി ശ്രീകൃഷ്ണ ഭഗവാന്റെ മാളികയിൽ എത്തിച്ചേർന്നു. ശ്രീകൃഷ്ണൻ ആചാര്യമര്യാദയോടെ ദേവേന്ദ്രനെ ആനയിച്ചിരുന്നു. വന്ന കാര്യം അന്വേഷിച്ചു. അരിഷ്ടൻ, ധേനുകൻ, കേശി, കംസൻ, കുവലയാപീഠം, പൂതന എന്നിവരെ സംഹരിച്ച കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ഇന്ദ്രൻ പറയുന്നു. പ്രാഗ്‌ജ്യോതിഷം എന്ന നഗരത്തിൽ നരകാസുരൻ എന്ന അസുരന്റെ ഉപദ്രവം സഹിക്കാനാവാതെ സങ്കടം ഉണർത്തിക്കാൻ വന്നതാണ്.
ഇപ്പോൾ നരകാസുരൻ വരുണന്റെ കുടയും മന്ദര പർവതത്തിന്റെ ശിഖരമായ രത്‌നപർവതത്തെയും കൊണ്ടുപോയി. പിന്നെ എന്റെ അമൃത് ചൊരിയുന്നതായ കുണ്ഡലങ്ങളെയും കവർന്നെടുത്തുകൊണ്ടുപോയി. എന്റെ ഐരാവതത്തെയും നോട്ടമിട്ടു. നരകാസുരന്റെ അക്രമത്തിൽ നിന്നും ഞങ്ങളെയും ഋഷിമാരെയും ബ്രാഹ്മണരെയും എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു അപേക്ഷിച്ചു. ഉടനെ തന്നെ സിംഹാസനത്തിൽനിന്നും എഴുന്നേറ്റ് സത്യഭാമയെയും കൂട്ടി ഗരുഡ സമേതനായ് പ്രാഗ്‌ജ്യോതിഷം എന്ന നഗരത്തിലേക്ക് പുറപ്പെട്ടു.
കൃഷ്ണൻ വരുന്നതറിഞ്ഞ നരകാസുരന്റെ മന്ത്രി ആ പ്രദേശം കൂർത്ത ആയുധങ്ങൾ തറച്ചു കയറുകൊണ്ടു കെട്ടി സംരക്ഷണ വലയം തീർത്തു. ഇതുകണ്ട സ്വാമി ചക്രായുധം ഉപയോഗിച്ചു എല്ലാത്തിനെയും നശിപ്പിച്ചു. നരകാസുരന്റെ മന്ത്രി മുരനെയും സൈന്യത്തെയും ഞൊടിയിൽ നശിപ്പിച്ച ഭഗവാൻ കൃഷ്ണന്റെ നരകാസുരന്റെ അടുത്തെത്തി. ചക്രായുധത്താൽ നരകാസുരനെയും വകവരുത്തി. ആ സമയം ഭൂമിദേവി കൃഷ്ണനോടു വന്നു പറയുന്നു.
നരകാസുരൻ നമ്മുടെ മകൻ തന്നെ-എങ്ങനെയെന്നാൽ അങ്ങ് വരാഹാവതാരത്തിൽ എന്റെ മേൽ സ്പർശിച്ചു. അതിൽനിന്നുണ്ടായതാണ് ഈ ദുഷ്ടപുത്രൻ. അവനെ വധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. ഒരമ്മയുടെ വാക്കുകൾ-താന്തോന്നിയായാൽ മകനായാലും നശിപ്പിക്കണം. അതിനുശേഷം. വരുണന്റെ മഴപൊഴിയും കുടയും, ഇന്ദ്രന്റെ കുണ്ഡലവും ആ മാതാവ് കൃഷ്ണനു നൽകുന്നു. അവ ദേവലോകത്തെത്തി കൃഷ്ണൻ ദേവേന്ദ്രനു നൽകി.
















