കാട്ടാക്കട: മേളം മുറുകുമ്പോള്‍ കാണികള്‍ ആവേശത്തോടെ പറയുമായിരുന്നു, ചെണ്ടയില്‍ തങ്കരാജ് ആശാന് പകരക്കാരനില്ലെന്ന്. പക്ഷേ വിധിയുടെ ക്രൂരതയില്‍ ജീവിത താളം പിഴച്ചു ഈ കലാകാരന്.
പൂവച്ചല്‍ മൈലോട്ടുമൂഴി ചായ്ക്കുളത്ത് തങ്കരാജ് (50) ഇന്ന് രോഗം തളര്‍ത്തിയ ശരീരവുമായി ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. എട്ട് മാസം മുന്‍പ് അര്‍ബുദ രോഗം ഈ കലാകാരനെ പിടിമുറുക്കിയതോടെ കുടുംബം കൊടിയ ദാരിദ്ര്യത്തില്‍ വഴുതിവീഴുകയായിരുന്നു. കീമോതെറപ്പിയും വീര്യമേറിയ മരുന്നുകളുടെ വിലയും ഇവര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും അഞ്ചുമാസത്തോളം ചികിത്സ നടത്തി.
ഇനി മുട്ടാന്‍ വാതിലുകളില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. ആകെയുള്ള മൂന്നു സെന്റില്‍ നാട്ടുകാരിലൊരാള്‍ ദാനമായി നല്കിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ ചെറുകുടിലിലാണ് നാടറിഞ്ഞ കലാകാരന്റെ ഇപ്പോഴത്തെ നരകജീവിതം. ഭാര്യ അനീഷ് ബേബി, മക്കളായ പത്താം ക്ലാസുകാരി സുബി, എട്ടാം ക്ലാസുകാരന് സുബിന് എന്നിവരടങ്ങുന്ന തങ്കരാജിന്റെ കുടുംബം വിധിയെ പഴിച്ച് കഴിയുകയാണിന്ന്.
അമച്വര്‍ നാടക വേദികളില്‍ തിളങ്ങിയ നടന് കൂടിയാണ് തങ്കരാജ്. സ്കൂളുകളില്‍ കുട്ടികളെ നാടകം പരിശീലിപ്പിച്ചു. ജില്ലാ,സംസ്ഥാന കലോത്സവങ്ങളില്‍ തങ്കരാജ് പരിശീലിപ്പിച്ച കുട്ടികള്‍ സമ്മാനവും നേടി. ഒരു നാടകത്തില്‍ അര്‍ബുദ രോഗിയായി വേഷമിട്ട് അരങ്ങുതകര്‍ത്തു തങ്കരാജ്. പഞ്ചായത്ത് അധികൃതരോട് പല പ്രാവശ്യം അപേക്ഷിച്ചിട്ടും തങ്കരാജിനും കുടുംബത്തിനും തലചായ്ക്കാന്‍ ഒരു വീട് നല്‍കിയില്ല. തങ്കരാജിനെ ആരാധനയോടെ നോക്കിയിരുന്ന നാട്ടുകാര്‍ മാത്രമാണ് ഈ കുടുംബത്തിന് സഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: