പിതാവ് പുത്രന്മാരെസ്‌നേഹിച്ച് സന്മാർഗത്തിൽ നയിച്ച് അവർക്ക് യാതൊരുവിധത്തിലുള്ള സങ്കടങ്ങളും ഉണ്ടായകാതെയിരിക്കുന്നതിനുവേണ്ടി പ്രയത്‌നിക്കുന്നതുപോലെ നാട്ടിലുള്ള ജനങ്ങളെയെല്ലാം ആപത്തുകൾക്കിടംപെടാതെ മേൽക്കുമേൽ ഐശ്വര്യം വർദ്ധിക്കത്തക്ക വിധത്തിൽ ഭരണംനടത്തുന്നത് ആരോ ആ ആളാണ് രാജാവ്. രാജാവിന് തന്റെ പ്രജകളെല്ലാം ഒന്നുപോലെതന്നെയാണ്. അദണ്ഡ്യന്മാരെ ദണ്ഡിപ്പിക്കാതെയും ദണ്ഡ്യന്മാരെ പ്രജാസുഖം എന്നുവിചാരിച്ചും ജീവിതം നയിക്കുന്നവനായിരിക്കണം രാജാവ്. ”രാജാ പ്രത്യക്ഷദൈവതം” എന്നാണ് ഭാരതീയരുടെ വിശ്വാസം.
ആദിയിൽ സൃഷ്ടി കഴിഞ്ഞപ്പോൾ ബ്രഹ്മാവ് തന്നാൽ സൃഷ്ടിക്കപ്പെട്ടവരെ ശരിയായി പരിപാലിപ്പിക്കുന്നതിനുവേണ്ടി അഷ്ടദിക് പാലകന്മാരുടെ അംഗങ്ങളെക്കൊണ്ട് രാജാവിനെ സൃഷ്ടിച്ചു. പ്രജകളെ രഞ്ജിപ്പിക്കുന്നതുകൊണ്ടാണ് രാജാവെന്ന അനർത്ഥ നാമം തന്നെ ഉണ്ടായത്. രാജാവിലുള്ള ഇന്ദ്രാംശംനിമിത്തമാണ് പ്രജകൾക്കെല്ലാം നന്മനൽകുന്നത്. അതുപോലെത്തന്നെ വായുവിന്റെ അംശംനിമിത്തമാണ് രാജ്യത്തിലുണ്ടാവുന്ന സകല കാര്യങ്ങളും അറിയുന്നത്. യമന്റെ അംശമുള്ളതുകൊണ്ടാണ് ധർമ്മമാർഗങ്ങളിൽ പ്രജകളെ സദാസഞ്ചരിപ്പിക്കുന്നതും ഭരിക്കുന്നതും. സൂര്യാംശംഉള്ളതുകൊണ്ടാണ് പ്രജകളിൽനിന്നും നികുതി മുതലായവ പരിച്ചെടുക്കുന്നത്. അഗ്നിയുടെ അംശംനിമിത്തം സദാതേജസ്വിയായി ശോഭിക്കുന്നു. വരുണാംശംകൊണ്ടാണ് നാടിന് സദാസുഭിക്ഷതയെ പ്രദാനംചെയ്യുന്നത്. ചന്ദ്രാംശമുള്ളതുകൊണ്ടാണ് രാജാവ് പ്രജകളെ സംരക്ഷിക്കുന്നത്. ധർമ്മസ്വരൂപിയായി പ്രജകളെ അടക്കിഭരിക്കുന്നതിനുവേണ്ടി ധർമ്മരൂപമായ ഒരു ദണ്ഡ് ബ്രഹ്മാവുതന്നെ രാജാവിനുനൽകിയിട്ടുണ്ട്.
അതിനാണ് ചെങ്കോൽ എന്നു പറയുന്നത്. ആദണ്ഡത്തിന്റെ മാഹാത്മ്യം നിമിത്തം നാട്ടിലുള്ള പ്രജകൾ ധർമ്മത്തെ കൈവിടാതെ ജീവിതം കഴിച്ചുകൂട്ടുന്നു.
രാജാവ് പ്രജകളിൽനിന്ന് ആറിലൊന്നല്ലാതെ കൂടുതലായി നികുതി ഈടാക്കിക്കൂടാ. കൂടുതലീടാക്കുന്നത് അധർമ്മമാണ്. അതുതന്നെ പ്രജകളുടെ ഗുണത്തിനുവേണ്ടി ഭൂരിഭാഗവും ചെലവാക്കുകയുംവേണം. സ്വാർത്ഥത രാജാവിന് ഒട്ടു പാടില്ലാത്ത ഒന്നുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: