മാവേലിക്കര: 670 നിക്ഷേപകരുടെ മൂന്നരക്കോടിയോളം രൂപയുമായി ചിട്ടി നടത്തിപ്പുകാര്‍ മുങ്ങിയെന്ന് പരാതി. നിക്ഷേപകരും സ്ഥാപനത്തിലെ ജീവനക്കാരും ഇതു സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി.
മാവേലിക്കര കല്ലുമല ബിഷപ്പ് മൂര്‍ കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കേരളാ ഗ്രാമീണ വനിതാ വെല്‍ഫയര്‍ സൊസൈറ്റി നടത്തിപ്പുകാരാണ് വന്‍തുകയുമായി മുങ്ങിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2007 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ സൊസൈറ്റി ആരംഭിച്ചത് കറ്റാനം കേന്ദ്രീകരിച്ചായിരുന്നു. പിന്നീടാണ്് കല്ലുമലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
മാവേലിക്കര കണ്ടിയൂര്‍ വൃന്ദാവനത്തില്‍ എസ്. രതിയായിരുന്നു സ്ഥാപനത്തിന്റെ പ്രസിഡന്റ്. ഇവരെക്കൂടാതെ ഇവരുടെ സഹോദരിമാരായ രാധാജയചന്ദ്രന്‍, സ്ഥാപനത്തിന്റെ സെക്രട്ടറി തട്ടാരമ്പലം പനക്കല്‍ തെക്കതില്‍ രേഖാഭായി, ഇവരുടെ അമ്മ സരസ്വതിയമ്മ, ബന്ധു ആര്‍.രജി, രാധയുടെ മകള്‍ ആര്‍ വൃന്ദ എന്നിവരും ബാങ്കിന്റെ ബോര്‍ഡംഗങ്ങളായിരുന്നു.
2014 ഒക്ടോബര്‍ മുതലാണ് സ്ഥാപനത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നിക്ഷേപകരും ജീവനക്കാരും നിരവധി തവണ വിളിച്ചിട്ടും ഉടമസ്ഥരാരും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് ജിവനക്കാരുടേതും നിക്ഷേപകരുടേതുമായി നിരവധി പരാതികളാണ് വിവിധ തലങ്ങളില്‍ നല്‍കിയത്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലെത്തിയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ നേരിട്ടു കണ്ടും പരാതികള്‍ നല്‍കി. ഉന്നത പോലീസ് മേധാവികള്‍ മുതല്‍ താഴോട്ട് മാവേലിക്കര എസ്‌ഐ വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
വനിതാ കമ്മീഷിനില്‍ നല്‍കിയ പരാതികളിന്മേലും അന്വേഷണമുണ്ടായില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനൊരുങ്ങുകയാണ് നിക്ഷേപകരും ജീവനക്കാരും.
















