‘ഞങ്ങള്‍ ‘പീഡനം’ മതിയാക്കുന്നു’ എന്ന മുഖപ്രസംഗം വായിച്ച പ്രചോദനത്തിലാണ് ഇതെഴുന്നത്. ‘ജന്മഭൂമി’യുടെ തീരുമാനം, മറ്റു പത്രങ്ങളും അനുകരിച്ചെങ്കില്‍ എന്നാശിക്കുന്നു. അങ്ങനെ ചെയ്താല്‍, അത്, കുട്ടികളെ സ്‌കൂളിലും കോളജിലും വിട്ട്, വീട്ടില്‍ ആകുലരായി ഇരിക്കുന്ന മാതാപിതാക്കള്‍ക്ക്, വലിയ ആശ്വാസമായിരിക്കും.
നാട്ടില്‍ നടക്കുന്ന എല്ലാ തോന്ന്യാസങ്ങളും പൊതുസ്ഥലത്തേക്ക് വലിച്ചിഴക്കേണ്ടതില്ല. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍, ‘ചീത്ത വാര്‍ത്ത’ (യമറ ിലം)െ എന്നു വിളിക്കുന്നതിനെ, ഏതെങ്കിലും മൂലയില്‍ ഒതുക്കാറാണു പതിവ്; മറ്റെല്ലാ കാര്യത്തിലും പടിഞ്ഞാറിനെ അനുകരിക്കുന്ന നമുക്ക്, ഇക്കാര്യത്തില്‍ എന്തുകൊണ്ട് പടിഞ്ഞാറിനെ അനുകരിച്ചു കൂടാ? അങ്ങനെ ചെയ്താല്‍, സമൂഹത്തിന് കൂടുതല്‍ മാന്യതയും ഒതുക്കവും കിട്ടും.
എന്നാല്‍, അത്തരം നിയമങ്ങളൊന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പാലിക്കുന്നില്ല. കച്ചവടത്തിനായി തോന്ന്യാസങ്ങളെ വലിയ വാര്‍ത്തകളാക്കരുത്. നാം പ്രതികരിക്കണം; എന്നാല്‍, പ്രതികരിക്കേണ്ടിടത്തു മതി. അതിനാല്‍, അത്യാവശ്യഘട്ടങ്ങളില്‍ പ്രതികരിക്കും എന്നു മുഖപ്രസംഗത്തില്‍ പറഞ്ഞതു നന്നായി.
പീഡനവാര്‍ത്തകളുടെ കാര്യത്തില്‍ എപ്പോഴും, ഇരയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥയാണ് കണക്കിലെടുക്കേണ്ടത്. അത് രസിച്ചു വായിക്കാവുന്ന ഒരു കച്ചവടച്ചരക്ക് അല്ല. കുടുംബത്തെയും കുട്ടിയെയും രക്ഷിക്കാനുള്ള പൗരബോധമാണ് പ്രകടമാകേണ്ടത്. കുട്ടികളുടെ പേര് വാര്‍ത്തയില്‍ പറയുന്നില്ലെങ്കിലും, നാടിന്റെ പേരുള്ളതിനാല്‍, നാട്ടുകാര്‍ അന്വേഷിച്ചറിയും. ആ കണ്ണില്‍ നാം രസിക്കരുത്.
നമുക്ക് പൊള്ളുമ്പോഴേ നാം വിവരമറിയൂ. ഇത് ആര്‍ക്കും സംഭവിക്കും. കുടുംബം നമ്മുടേതായിരുന്നെങ്കില്‍ എന്തായിരുന്നേനെ എന്നുകൂടി ആലോചിക്കണം.
പീഡകന്, സംഭവം നിസ്സാരമായിരിക്കാം. പെണ്‍കുട്ടിക്ക് ജീവിതം അതോടെ നഷ്ടപ്പെട്ടു. എന്തൊക്കെ സുഖസൗകര്യങ്ങള്‍ പിന്നീടുണ്ടായാലും, ആ പ്രശ്‌നം മനസ്സില്‍ നീറിക്കിടക്കും. സംഭവം നടക്കുമ്പോള്‍, കുട്ടിക്ക് ലൈംഗികതയെപ്പറ്റി ഒന്നും അറിവുണ്ടാവില്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍, കുറ്റബോധത്തോടെ, പല രോഗലക്ഷണങ്ങളുമുണ്ടാകാം.
കുട്ടി വളരുമ്പോള്‍, അന്നു നടന്നത് ഇതായിരുന്നു എന്നു തിരിച്ചറിയുമ്പോള്‍, വലിയ നടുക്കമാണ്. ‘പുത്ര ദുഃഖം ദിനേ, ദിനേ’ എന്നുപറയുംപോലെയാണ്. തേച്ചാലും മാച്ചാലും കുളിച്ചാലും പോകാത്ത ദണ്ണമാണ്, അത്.
കുഞ്ഞുങ്ങളുടെ ജീവിതത്തെ നൈമിഷിക വികാരംകൊണ്ടു തട്ടിത്തെറിപ്പിക്കണോ എന്നു പുരുഷന്മാര്‍ ആലോചിക്കണം. സ്ത്രീ ശാക്തീകരണമല്ല, പുരുഷ ശാക്തീകരണമാണ് വേണ്ടത്. അവനവന്റെ വികാരവിചാരങ്ങള്‍ സഭ്യമായ രീതികളിലേക്കു തിരിച്ചുവിടാനുള്ള ആലോചനയും സംഗതികളുമാണ് വേണ്ടത്.
അങ്ങനെ തിരിച്ചുവിട്ടാല്‍, വികാരശമനമുണ്ടാകും. തലമുറകളെ നിലനിര്‍ത്താന്‍ പ്രകൃതി നല്‍കിയ അനുഗ്രഹമാണ്, ലൈംഗിക വികാരം. അത്, അത്യാവശ്യം അല്ല. അത്, ജൈവിക ആവശ്യമാണ്.
സിഗ്മണ്ട് ഫ്രോയ്ഡിനേയും യുങ്ങിനെയും പോലുള്ള മനഃശാസ്ത്രജ്ഞര്‍, ലൈംഗികത അടിച്ചമര്‍ത്തിയാല്‍, കുഴപ്പമാണെന്നു സിദ്ധാന്തിച്ചിട്ടുണ്ട്. ഭാരതത്തിലെ ഋഷീശ്വരന്മാരാകട്ടെ, ആ വികാരത്തെ ഉദാത്തവല്‍ക്കരിക്കാന്‍, വിശ്രാന്തിയിലെത്തിക്കാന്‍ (sublimate) ആണ് പഠിപ്പിച്ചത്. അതിനെ, അനുകൂല ഊര്‍ജമായി (positive energy) പരിവര്‍ത്തിപ്പിക്കുക എന്നര്‍ത്ഥം. ഇതിന്, നമുക്കിടയില്‍, ജീവിക്കുന്ന മാതൃകകള്‍ തന്നെയുണ്ട്.
പക്ഷേ, ഇന്ന് ആണുങ്ങളില്‍ കാണുന്നത്, ഇത്തരം ക്രൂരതകളോട് മൃദുസമീപനമാണ്. പണ്ടൊക്കെ ഇതിനെ ചങ്കൂറ്റത്തോടെ ചോദ്യംചെയ്യുമായിരുന്നു. ഇപ്പോള്‍, കണ്ടില്ലെന്നു വയ്‌ക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ നല്‍കുന്ന വിവരണം പോലും, ആസ്വദിച്ചു കേട്ടിരിക്കും. ഒന്നും ചെയ്യാത്തവനും, കഥ പറയും.
അന്തസ്സുള്ള പുരുഷന്‍, ഈ പ്രവണത വച്ചുപൊറുപ്പിക്കരുത്. സ്ത്രീ ശാക്തീകരണംകൊണ്ടല്ല, പണ്ടൊക്കെ ഈ നാട്ടില്‍ പെണ്ണുങ്ങള്‍ മര്യാദയ്‌ക്കു ജീവിച്ചത്. ഇപ്പുറത്ത്, പിന്‍ബലമുണ്ടായിരുന്നു. അതിരുകള്‍ ലംഘിക്കാതിരിക്കാന്‍, പുരുഷന്റെ ശ്രദ്ധയുണ്ടായിരുന്നു. മാന്യന്മാരായ പുരുഷന്മാര്‍ ശക്തമായി ഇടപെടുകയും ചോദ്യം ചെയ്യുകയും വേണം. അപ്പോള്‍ സമൂഹത്തിനു ബലം കിട്ടും. ഇപ്പോള്‍, സമൂഹത്തിന്റെ കെട്ടുറപ്പ് അയഞ്ഞിരിക്കുന്നു. അയലത്ത് ആരൊക്കെ വരുന്നുവെന്ന് ആരും അന്വേഷിക്കുന്നില്ല. അയല്‍ക്കാര്‍ തമ്മില്‍ കൂട്ടായ്‌മയുണ്ടാകണം. അയല്‍ക്കാരനാണ് നാളെ നമ്മെ സഹായിക്കുക എന്ന ആലോചന വേണം.
മാനസിക വൈകൃതങ്ങള്‍ മാത്രമല്ല, പീഡനങ്ങള്‍ക്കു കാരണം. ലഹരി മരുന്നും മദ്യവും അശ്ലീലചിത്രങ്ങളുടെ കാഴ്ചയും അതിനു കാരണമാണ്. ക്ലാസിലും ഓഫീസിലും, നിയമസഭയില്‍ പോലും, അശ്ലീല ചിത്രങ്ങള്‍ കാണുന്നു. വീട്ടില്‍, ഏകാന്തതയില്‍ മദ്യപിച്ചയാള്‍, താന്‍ പ്രാപിക്കുന്നത് സഹോദരിയെ ആണോ എന്നുപോലും നോക്കില്ല. അശ്ലീലചിത്രങ്ങള്‍ നിരോധിക്കുന്നതിനെപ്പറ്റി ഭരണകൂടങ്ങള്‍ ആലോചിക്കണം.
ഇതുകാണുന്നത്, സ്ത്രീകള്‍ ഇഷ്ടപ്പെടുകയില്ല. കാണുന്നവര്‍ക്കാകട്ടെ, ലൈംഗികതയോടുതന്നെ വെറുപ്പുതോന്നും. എല്ലാറ്റിനും മീതെ എന്നു കരുതുന്ന സ്ത്രീകള്‍ അവ ആസ്വദിക്കുന്നുണ്ടാകാം. ചങ്ങാതി സമ്മര്‍ദ്ദം ലഹരി ഉപയോഗത്തിന് വഴിവെച്ചേക്കാം. അത്തരം കുട്ടികള്‍ക്ക്, ആത്മധൈര്യം വീട്ടില്‍ കിട്ടണം.
നാടോടി ജീവിതം നമ്മുടെ ശൈലിയല്ല. ആ ജീവിതത്തില്‍ നിന്നാണ്, കുടുംബത്തിലേക്കും ശാലീനതയിലേക്കും ശുദ്ധിയിലേക്കും മനുഷ്യകുലം വളര്‍ന്നത്. തിരിച്ച് അരാജകത്വത്തിലേക്ക് പോകേണ്ടവരല്ല, നമ്മള്‍. സംസ്‌കൃത ചിത്തരായി ജീവിക്കാന്‍ ആത്മനിയന്ത്രണം ഉണ്ടാകണം.
പത്രം ഉല്‍പ്പന്നമാണ്; കച്ചവടമുണ്ട്. അത്, ആകര്‍ഷകമാക്കാന്‍ പല തന്ത്രങ്ങളുമുണ്ടാകും. അതില്‍ പരസ്യങ്ങളുണ്ടാകും. എന്നിട്ടും, പടിഞ്ഞാറന്‍ പത്രങ്ങള്‍, അടക്കവും ഒതുക്കവും കാട്ടുന്നു. പലയിടത്തുമുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ ശേഖരിച്ച്, ഏകോപിപ്പിച്ച്, അവര്‍ വിളമ്പുന്നില്ല. പത്തുകൊല്ലം മുന്‍പ്, നാം ലൈംഗികതയെപ്പറ്റി സംസാരിക്കാറില്ലായിരുന്നു; എല്ലാം ഗോപ്യമായിരുന്നു.
എല്ലാം കഴിഞ്ഞാല്‍ പിന്നെ, എന്താണു ത്രില്‍? പൊതു ലൈംഗിക വിദ്യാഭ്യാസത്തിനു തന്നെ വ്യക്തിപരമായി, ഞാന്‍ അനുകൂലമല്ല. സംശയമുള്ളവരെ മാത്രം പഠിപ്പിച്ചാല്‍ മതി. ആണുങ്ങളെ ആണുങ്ങളും പെണ്ണുങ്ങളെ പെണ്ണുങ്ങളും പഠിപ്പിച്ചാല്‍ മതി. മുന്‍പൊക്കെ, അന്യരുടെ അടുത്തുനിന്ന് ഒന്നും വാങ്ങരുതെന്ന് നാം കുട്ടികളോടു നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ന്, ആരാണ് കുട്ടിക്ക് സെല്‍ഫോണ്‍ നല്‍കിയതെന്നു മാതാപിതാക്കള്‍ അറിയുന്നില്ല.
എല്ലാറ്റിലും വിരുദ്ധാഭിപ്രായം പറയുന്നതു ശീലമായിരിക്കുന്നു: അമാവാസി, പൗര്‍ണമിയാണെന്നു സ്ഥാപിച്ചാലേ, പലര്‍ക്കും തൃപ്തിയാകുന്നുള്ളൂ. ഒരിക്കല്‍, മനഃശാസ്ത്രജ്ഞരുടെ ഒരു സമ്മേളനത്തില്‍, ചര്‍ച്ചാ വിഷയമായി, പീഡനംപോലെ ഒന്ന് ഒരാള്‍ നിര്‍ദ്ദേശിച്ചു. അതു ചര്‍വിത ചര്‍വണമാണെന്നു ഞാന്‍ പറഞ്ഞു. ”ഇതു വച്ചാലേ ആളു കൂടൂ” എന്നായിരുന്നു, പറഞ്ഞയാളുടെ ന്യായം. ആ ന്യായമാണ്, മുഖ്യധാരാ പത്രങ്ങള്‍ക്കുമുള്ളത്. ഇക്കിളിപ്പെടുത്തിയാലേ കച്ചവടം കിട്ടൂ എന്ന മിഥ്യയിലാണ്, അവര്‍. വഷളന്‍ സിനിമ എടുക്കുമ്പോഴാണ്, അതിന് അളുകൂടുന്നത്. നല്ല സിനിമ മാത്രമെടുത്താല്‍, അതു പ്രേക്ഷകന്‍ കണ്ടോളും.
നല്ല പാനീയങ്ങള്‍ കൊടുത്തുകൊണ്ടിരുന്നാല്‍, കള്ളു കുടിക്കില്ല. ലഭ്യതയാണ്, ഉപയോഗ കാരണം, ചില സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും, പെണ്ണുങ്ങള്‍ മദ്യപിക്കുന്ന രംഗങ്ങളും കാണാം; പെണ്ണുങ്ങള്‍കൂടി അതു തുടങ്ങിയാല്‍ അത് കച്ചവടം കൂട്ടും എന്നു കരുതിയിട്ടുണ്ടാകും. അതു വെട്ടിക്കളയാനാണ്, സംവിധാനം വേണ്ടത്. അതുവഴിയേ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ.
എല്ലായിടത്തും കൗണ്‍സലിങ് കേന്ദ്രം എന്ന മുഖപ്രസംഗത്തിലെ നിര്‍ദ്ദേശം നന്നായി: ക്ലിനിക്കല്‍ സൈക്കോളജി യൂണിറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വേണം. എന്റെ മാതാപിതാക്കള്‍ക്ക് ഞങ്ങള്‍ 13 കുട്ടികളായിരുന്നു; ആറു പെണ്ണും ഏഴ് ആണും. ഞങ്ങള്‍ ‘മാര്‍ത്താണ്ഡവര്‍മ’യിലെ കടുകട്ടി ഖണ്ഡികകള്‍ ഉറക്കെ പറഞ്ഞും, അക്ഷരശ്ലോകങ്ങള്‍ ചൊല്ലിയുമൊക്കെ വളര്‍ന്നു.
ആ കൂട്ടുകുടുംബ അന്തരീക്ഷം ഇന്നില്ല. കുട്ടികള്‍ പരമാവധി രണ്ടേയുള്ളൂ. അതുകൊണ്ട്, കുട്ടി മടങ്ങിവരും വരെ ഉല്‍കണ്ഠയുണ്ട്. മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞനെ കണ്ട് കാര്യങ്ങള്‍ പഠിച്ച് പറഞ്ഞുകൊടുക്കാവുന്നതേയുള്ളൂ. കൂട്ടുകുടുംബം പോയെങ്കിലും, അയല്‍ക്കാരെക്കൂടി കൂട്ടി ഒരു കൂട്ടുകുടുംബമുണ്ടാക്കുക; സ്‌നേഹം കൊടുത്ത് സ്‌നേഹം നേടുക.
ഇത്രയും വിചാരിക്കാന്‍ പ്രേരണ നല്‍കിയ ‘ജന്മഭൂമി’ക്ക് നന്ദി.
















