കലികാലം തമസ്സിന്റെ യുഗമായാണ് അറിയപ്പെടുന്നത്. പക്ഷേ അത് നാശത്തിനുവേണ്ടിയുള്ള യുഗമാണെന്ന് പറയുന്നത് ശരിയല്ല. പ്രപഞ്ച പരിണാമവും മനുഷ്യപരിണാമവും ഒരു പുതിയ മേഖലയിലേക്ക് കാലെടുത്തുവയ്ക്കാന്‍ വെമ്പി നില്ക്കുന്ന കാലഘട്ടമാണ് കലികാലം. കലികാലം നാശത്തിന്റെയല്ല മാറ്റത്തിന്റെ കാലമാണ്.
മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യബോധം മനോതലത്തില്‍ നിന്ന് അപ്പുറത്തേയ്ക്ക് പ്രവേശിക്കാനുള്ള സമയമായിരിക്കുന്നു. ആ പരിണാമത്തിനുള്ള വെമ്പല്‍ അതാണ് എല്ലാവരിലും ഇന്ന് കാണുന്ന അസ്വസ്ഥതയുടെ പൊരുള്‍. ഗര്‍ഭപാത്രത്തിനകത്ത് ഒരു കുഞ്ഞ് വളരുന്നതുപോലെ മനുഷ്യബോധത്തിന്റെ ക്രമമായ വികാസത്തിലൂടെയാണ് ഈ പരിണാമം സംഭവിക്കുന്നത്. അപ്പോള്‍ കലികാലം ഒരു മാറ്റത്തിന്റെ കാലമാണെന്ന് മനസ്സിലാക്കിയാല്‍ പിന്നെ നാം വെപ്രാളം കൂട്ടേണ്ട കാര്യമില്ലല്ലോ.
മറിച്ച് കാലം ആവശ്യപ്പെടുന്ന ഈ മാറ്റത്തെ അറിഞ്ഞ് അപ്പുറം കടക്കാനുള്ള സന്നദ്ധതയാണ് ആവശ്യം തിരിച്ചറിവോടെ ജീവിക്കുക ഇതാണ് കലികാലത്തിന്റെ ആദര്‍ശം. മനുഷ്യബോധത്തില്‍ നിന്ന് ഈ തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ധര്മ്മത്തിന് ഗ്ലാനി ഉണ്ടാവുന്നു. ധര്‍മ്മം എവിടെയും മറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല.
പക്ഷേ ധര്‍മ്മാധര്‍മ്മങ്ങളുടെ തിരിച്ചറിവ് നഷ്ടമാകുന്നതോടെ തമോചലനങ്ങളുടെ തീക്ഷ്ണതയ്ക്ക് വശംവദനായി ദുരാഗ്രഹങ്ങളുടേയും ദുര്വൃത്തികളുടേയും മലിനമായ വഴികളിലൂടെ മനുഷ്യന് സഞ്ചരിക്കുന്നു. മനുഷ്യബോധം ഇപ്രകാരം നശിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം പ്രകൃതിയിലും ദൃശ്യമാകുന്നു. പ്രകൃതിശക്തികള്‍ ക്ഷോഭിച്ച് നാശത്തിന്റെ ചലനങ്ങളും പ്രകൃതിദുരന്തങ്ങളും പ്രത്യക്ഷ പ്പെടുന്നു.
നിര്‍ണ്ണായകമായ ഇത്തം പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യബോധത്തെ തമസ്സിന്റെ ആവരണത്തില്‍ നിന്നും പുറത്തു കൊണ്ടുവരാനും പ്രപഞ്ചഗതിയുടെ സമതുലാനവസ്ഥ വീണ്ടെടുക്കാനും ഈശ്വരന്റെ മഹിമകള്‍ ശ്രേഷ്ഠരായ ആചാര്യന്മാരുടെ രൂപത്തില്‍ ഈ ഭൂമണ്ഡലത്തില്‍ പ്രകടമാകുന്നു.
സനാതന മൂല്യങ്ങളും വേദധര്‍മ്മങ്ങളും ഇവരിലൂടെ ലോകം മുഴുവന്‍ വ്യാപിക്കുന്നു. പരിണാമത്തിന് പക്വത പ്രാപിച്ച ജീവന്മാര് ഈ ആചാര്യന്മാരുടെ കടാക്ഷത്താല്‍ ധര്‍മ്മമാര്‍ഗം സ്വീകരിച്ച് ധര്‍മ്മത്തിന്റെ അലകള്‍ നാട്ടിലും വീട്ടിലും വ്യാപിപ്പിക്കുന്നതിലൂടെ പ്രകൃതിയുടെ രൗദ്രതകുറയ്ക്കാനും ജീവിതം പ്രകാശ പൂര്‍ണ്ണമാക്കുവാനും നാശങ്ങളില്‍നിന്ന് രക്ഷ പ്രാപിക്കുവാനും കഴിയുന്നു. അധര്‍മ്മികള്‍ക്ക് ഏറ്റവും ഉന്നതമായ അവസ്ഥയെ പ്രാപിക്കാനും അവസരമൊരുക്കുന്ന കാലമാണിതെന്ന തിരിച്ചറിവോടെ എല്ലാവരും ജീവിക്കു….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: