അഥ കാലേതു സമ്പ്രാപ്തേ ദേവകീ ദേവരൂപിണീ
ഗര്‍ഭം ദധാര വിധിവദ്വസുദേവേന സംഗതാ
പൂര്‍ണ്ണേfഥദശമേ മാസേ സുഷുവേ സുതമുത്തമം
രൂപാവയവസമ്പന്നം ദേവകി പ്രഥമം യദാ
വ്യാസന് പറഞ്ഞു: യഥാകാലം ദേവകി ഗര്‍ഭിണിയായി. പത്തുമാസം തികഞ്ഞപ്പോള്‍ അഴകുറ്റ ഒരു ബാലന് അവള് ജന്മം നല്കി. ആനകദുന്ദുഭി എന്ന് പേരുള്ള വസുദേവന് തന്റെ വാക്ക് പാലിക്കാനായി ദേവകിയെ വിവാഹവേളയില്‍ ഉണ്ടായ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി.
‘നിന്റെ ജീവന് രക്ഷിക്കാനായി ഞാനന്ന് നമുക്കുണ്ടാകുന്ന മക്കളെയെല്ലാം കംസനെ ഏല്‍പ്പിച്ചു കൊള്ളാമെന്നു വാക്ക് നല്‍കിയിട്ടുണ്ട്. ദുഷ്ടനായ കംസന് ഈ കുഞ്ഞിനെ കൊന്നുകളയും എന്നതില്‍ സംശയമില്ല. ശുഭമാണെങ്കിലും അല്ലെങ്കിലും നമ്മുടെ വിധിവിഹിതം അനുഭവിച്ചു തന്നെ തീരണം. ഇത് നമ്മുടെ പ്രാരാബ്ധം തന്നെയാണ്. ദൈവഹിതം മാനിക്കാതെ വയ്യല്ലോ!’
അപ്പോള്‍ ദേവകി എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കണം എന്നാ ഉദ്ദേശ്യത്തോടെ പറഞ്ഞു: ‘സ്വാമിന്, പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ തപോദാനങ്ങള്‍ കൊണ്ട് പാപഫലം ഇല്ലാതാക്കാന്‍ പറ്റുമെന്നല്ലേ പറയുന്നത്?
ബ്രഹ്മഹത്യാപാപം ചെയ്തവന്, സ്വര്ണ്ണമോഷ്ടാവ്, ഗുരുപത്നിയെ പ്രാപിച്ചവന്, മദ്യപന്, എന്നിവര്‍ക്കെല്ലാം പന്ത്രണ്ടു വര്‍ഷത്തെ പ്രായശ്ചിത്തം മതിയല്ലോ! യാജ്ഞവല്‍ക്യനെപ്പോലുള്ള മാമുനികള് വെറും വാക്ക് പറയുമോ? എല്ലാക്കാര്യങ്ങളും നേരത്തെ വിധിച്ചിട്ടുള്ളതാണ് എന്ന് വരികില്‍ മന്ത്രവും ഔഷധവും എന്തിനാണ്? എല്ലാം വിധിക്ക് വിട്ടുകൊടുത്താല്‍ മതിയല്ലോ.
എന്തിനാണ് നാം യജ്ഞാദികര്മ്മങ്ങളും അഗ്നിഷ്ടികളുമൊക്കെ നടത്തുന്നത്? നാമീ കേട്ടിട്ടുള്ള പ്രമാണങ്ങള്‍ എല്ലാം കള്ളമാണെന്ന് വരുമോ? പ്രമാണങ്ങള്‍ കള്ളമാണെങ്കില്‍ ധര്മ്മനാശം വരുമെന്ന് നിശ്ചയം. അതുകൊണ്ട് എന്റെ കുഞ്ഞിനു സൗഖ്യമണയ്ക്കാന് പറ്റുന്ന എന്തെങ്കിലും നമുക്ക് ചെയ്തേ പറ്റൂ. പ്രയത്നം ചെയ്താല്‍ നടക്കാത്തതായി എന്തുണ്ട്? ഇനി ഇക്കാര്യത്തില്‍ അല്പം കള്ളം പറഞ്ഞാലും അതില്‍ ദോഷമില്ല എന്നാണു ജ്ഞാനികള്‍ പറയുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: