ബെയ്‌റൂട്ട്: ഇസ്ലാമിക ഭീകരതയുടെ ശാപം ഒഴിഞ്ഞപ്പോള്‍ അവര്‍ താടിമുറിച്ചു, പുകവലിച്ചു, കുട്ടികളും യുവതികളും ബുര്‍ഖ കത്തിച്ചു. കുട്ടികള്‍ പൊതു സ്ഥലങ്ങളില്‍ പന്തുകളിച്ചു. അങ്ങനെയവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു.
മോചനത്തിന്റെ ആഘോഷമാണ് സിറിയന്‍ നഗരമായ മന്‍ബിജില്‍. പുരുഷന്‍മാക്ക് താടിയും പുകവലിയും കുട്ടികള്‍ക്ക് കളിയും രാജ്യത്ത് 2014 മുതല്‍ ഐഎസ് ഭീകരര്‍ നിരോധിച്ചിരിക്കുകയായിരുന്നു.
ഐഎസിനെ പേടിച്ച് പലായനം ചെയ്തവരും തിരിച്ചെത്തി. ചില സ്ത്രീകള്‍ ബുര്‍ഖ പൊതുനിരത്തിലിട്ട് കത്തിച്ചു. ഉടല്‍ മുഴുവന്‍ മറയ്‌ക്കുന്നതരത്തിലുളള ഈ വസ്ത്രം എല്ലാ സ്ത്രീകളും ധരിക്കണമെന്ന് ഐഎസ് നിഷ്‌കര്‍ഷിച്ചിരുന്നു. ഐഎസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു മന്‍ബിജ് നഗരം. ഇവരുടെ കരങ്ങളാലും അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിലും പെട്ട് കൂട്ടികളടക്കം നൂറ് കണക്കിന് പേര്‍ മരിച്ചു.
അറബ്-കുര്‍ദിഷ് സഖ്യമാണ് അമേരിക്കയുടെ സേനയുടെ സഹായത്തോടെ ഈ നഗരം തിരിച്ച് പിടിച്ചത്. രണ്ട് മാസം മുമ്പാണ് ഈനഗരം പൂര്‍ണമായും ഐഎസിന്റെ നിയന്ത്രണത്തിലായത്. ഇവിടുത്തെ ജനങ്ങളെ കവചമാക്കിയാണ് സഖ്യസേനയെ ഐഎസ് നേരിട്ടത്. രണ്ടായിരത്തോളം പേരെയാണ് ഐഎസ് മനുഷ്യകവചമാക്കിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമടക്കമുളളവരുണ്ട്.
ഇവരില്‍ ചിലരെ ഐഎസ് വിട്ടയച്ചു.
ബാക്കിയുളളവരെക്കുറിച്ച് വിവരമില്ല. മാന്‍ബിജിയില്‍ ഇപ്പോള്‍ ഐഎസുകാരില്ലെന്നും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് വ്യക്തമാക്കി. എങ്കിലും ഐഎസുകാര്‍ ഇവിടെ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ഐഎസിനെതിരെയുളള പോരാട്ടം ഏറെ കടുത്തതായിരുന്നെന്ന് എസ്ഡിഎഫ് പറഞ്ഞു.
ഇവിടെ നടന്ന വ്യോമാക്രമണത്തില്‍ 437 സാധാരണക്കാര്‍ മരിച്ചു. ഇതില്‍ നൂറ് പേര്‍ കുട്ടികളാണ്. 300 എസ്ഡിഎഫ് പോരാളികളും മരിച്ച് വീണു. ആയിരത്തില്‍ കൂടുതല്‍ ജിഹാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഐഎസിന്റെ ധാരാളം ആയുധങ്ങളും അമേരിക്ക പിടിച്ചെടുത്തിട്ടുണ്ട്. അമ്പതോളം ഹെവി ആയുധങ്ങളും 600 ഫോര്‍ട്ടിഫൈഡ് ആക്രമണ കേന്ദ്രങ്ങളും ഇവര്‍ നശിപ്പിച്ചു.
















