ശ്രീരാമകൃഷ്ണ ഭക്തവനിതാ സമ്മേളനത്തില്‍ ശ്രീഎം സംസാരിക്കുന്നു.
തൃശൂര്‍: സനാതന ധര്‍മ്മസന്ദേശം ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമെന്ന് ശ്രീശാരദാമഠം ട്രസ്റ്റിയും തൃശൂര്‍ ശാരദാമഠം പ്രസിഡന്റുമായ അജയപ്രാണമാതാജി. ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ആദ്ധ്യാത്മിക പുരോഗതിയാണ് സര്വതോന്മുഖമായ പുരോഗതിക്കടിസ്ഥാനം. കാമിനി കാഞ്ചന പരിത്യാഗത്തിലൂടെ മനുഷ്യമനസ് നിര്മലീകരിച്ചാല് ഇതു കൈവരുമെന്നും അവര്‍ പറഞ്ഞു. തപപ്രാണ മാതാജി, ഭവിനിപ്രാണ മാതാജി, ചേതനപ്രാണ മാതാജി, ബോധസ്വരൂപാനന്ദ മഹാരാജ്, പ്രൊഫ.ടി.ആര്. ഹരികുമാര്‍, പ്രൊഫ.എസ്. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ശ്രീരാമകൃഷ്ണ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി വിശ്വമാനവികതയുടെ സന്ദേശവാഹകരാവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണമെന്ന് ശ്രീഎം പറഞ്ഞു. തപസ്യാനന്ദ സ്വാമികളില്‍ നിന്നു മന്ത്രദീക്ഷ സ്വീകരിച്ച് ശ്രീരാമകൃഷ്ണ ദേവനെ ഉപാസിക്കാന്‍ തുടങ്ങിയ ശേഷമാണ് തന്റെ ജീവിതദൗത്യത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറനാട്ടുകര ശ്രീശാരദാപ്രസാദം ഹാളില്‍ നടക്കുന്ന രാമകൃഷ്ണ ഭക്തസമ്മേളനം ഇന്ന് സമാപിക്കും. രാവിലെ ഒമ്പതിന് കോയമ്പത്തൂര്‍ രാമകൃഷ്ണ മിഷന് വിദ്യാലയം സെക്രട്ടറി സ്വാമി അഭിരാമാനന്ദ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം മനോജ് മനയിലിന് സമ്മാനിക്കും. സന്യാസീസന്യാസിനിമാര് പങ്കെടുക്കുന്ന യതിപൂജയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: