കണ്ണൂര്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് അതിവിപുലമായ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തന പദ്ധതി താമസിയാതെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ നവീകരിച്ച ആനക്കുളം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കാനും പുതിയ മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാനും കഴിയണം. സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം ജനങ്ങളുടെ ബോധത്തിലും മാറ്റം വരണം. കരയിലെ മാലിന്യങ്ങള്‍ മാത്രമല്ല, വെള്ളവും ശുദ്ധീകരിക്കേണ്ടതുണ്ട്. നദിയും കായലും തോടുകളും മാത്രമല്ല, ഭൂഗര്‍ഭജലം പോലും മലിനമാകുകയാണ്. ജലം സുരക്ഷിതമല്ല എന്നതിനാലാണ് കുപ്പിവെള്ളം കുടിക്കുന്ന ശീലത്തിലേക്ക് മലയാളികള്‍ എത്തിയത്.
മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംസ്‌കരണം, വീടുംനാടും വൃത്തിയായി സൂക്ഷിക്കുക എന്ന നിലയില്‍ മുന്നോട്ടു പോയാല്‍ കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് ശുദ്ധമായ വെള്ളം ലഭിക്കും.
എല്ലാ ഗ്രാമങ്ങളിലും കുളങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിലെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ ഉറപ്പാക്കും. പുതുതായി നിര്‍മ്മിക്കുന്ന എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പാക്കാന്‍ നടപടിയെടുക്കും. നിര്‍മ്മാണ അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. നിയമപരമായി ഇക്കാര്യം ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ള വീടുകളിലും മഴവെള്ള സംഭരണി നിര്‍മ്മിക്കാനാവശ്യമായ കാര്യങ്ങളും ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ലോമാസ്റ്റ് ലാമ്പിന്റെ സ്വിച്ചോണ്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പി.കെ.ശ്രീമതി എംപി അദ്ധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ നവ്‌ജ്യോത് ഖോസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മ്മിതികേന്ദ്രക്കുള്ള ഉപഹാരം മേയര്‍ ഇപി ലത സമ്മാനിച്ചു.
കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കേണല്‍ ബല്‍വീന്ദര്‍സിംഗ്, ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വെള്ളോറ രാജന്‍, അഡ്വ.ടി.ഒ.മോഹനന്‍, സി.സീനത്ത്, ഡെപ്യൂട്ടി കലക്ടര്‍ ടി.രാമചന്ദ്രന്‍, കൗണ്‍സിലര്‍ ഇ.ബീന, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















