ശൃണു ഭാരത വക്ഷ്യാമി ഭാരാവതരണം തഥാ
കുരുക്ഷേത്രേ പ്രഭാസേ ച ക്ഷപിതം യോഗമായയാ
യദു വംശേ സമുത് പത്തിർ വിഷ്‌ണോരമിത തേജസ:
ഭൃഗു ശാപ പ്രതാപേന മഹാമായാ ബലേന ച
വ്യാസൻ പറഞ്ഞു: ആ യോഗമായ കുരുക്ഷേത്രത്തിലും പ്രഭാസതീർത്ഥത്തിലും വെച്ച് ഭൂഭാരം എങ്ങനെയാണ് കുറച്ചതെന്ന് ഞാൻ ഇനി പറയാം. ഭൃഗുമുനി ശപിച്ചതിനാലും മഹാമായയുടെ ശക്തിയും മൂലം അതി തേജസ്വിയായ ഭഗവാൻ ഹരി യദുവംശത്തിൽ ജന്മമെടുത്തു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെ തന്റെ ഇച്ഛയ്‌ക്കൊത്ത് വട്ടം കറക്കുന്ന മഹാമായ ഭൂഭാരം കുറയ്‌ക്കാൻ വിഷ്ണുവിനെ നിയോഗിച്ചതിൽ അത്ഭുതമൊന്നുമില്ല. ത്രിമൂർത്തികൾ പോലും സ്വതന്ത്രരല്ലെങ്കിൽപ്പിന്നെ ത്രിഗുണങ്ങളാൽ സാധാരണക്കാർ വലയുന്നതിലും നാം അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ ഭൂമിയിൽ ജനിക്കുന്നതിനായി ഗർഭവാസക്ലേശവും ദുരിതവും സാക്ഷാൽ വിഷ്ണുവും അനുഭവിക്കുകയുണ്ടായി.
പണ്ട് രാമാവതാരകാലത്ത് ദേവന്മാർ വാനരന്മാരായി വന്നു. മാത്രമല്ല ഭഗവാനും മായയാൽ മോഹിതനായിട്ട്, ‘ഞാൻ’, ‘എന്റെ’, എന്ന തോന്നലുകൾ ഉള്ളിൽ വെച്ച് പുലർത്തി ദുഃഖം ഏറെ അനുഭവിച്ചു. നിസ്സംഗരും മോക്ഷമാഗ്രഹിക്കുന്നവരും ഭോഗേച്ഛയുള്ളവരും ആ മഹാമായയെത്തന്നെ ഭജിക്കുന്നു. ആ ഭഗവതിയോടുള്ള ഭക്തി ലവലേശം അല്ലെങ്കിൽ അതിന്റെ ലക്ഷത്തിൽ ഒരംശം ഒരുവനിൽ ഉണ്ടെങ്കിൽപ്പോലും അവന് മുക്തിലഭിക്കും. ‘ഭുവനേശ്വരീ’ എന്ന് മനസ്സറിഞ്ഞു വിളിച്ചാൽ മൂന്നു ലോകവും സാധകനു സ്വന്തം! അതിനൊപ്പം ‘അമ്മേ, രക്ഷിക്കണേ!’ എന്ന് മനം നീറി വിളിക്കുകകൂടി ചെയ്താൽ അമ്മ അവന് കടപ്പെട്ടവളാകും.
വിദ്യാവിദ്യാ സ്വരൂപിണിയാണ് ദേവി. വിദ്യകൊണ്ട് മോചനവും അവിദ്യകൊണ്ട് ബദ്ധതയും ഉണ്ടാവും. ബ്രഹ്മാവിഷ്ണുമഹേശന്മാർ ദേവിയുടെ ഇംഗിതത്തിനൊത്ത് വർത്തിക്കുന്നു. അതുകൊണ്ട് വിഷ്ണുവിന്റെ അവതാരങ്ങളുടെയെല്ലാം നിയന്ത്രണം ദേവിയുടെ കയ്യിലാണ് എന്ന് നാമറിയണം. എല്ലാ അവതാരങ്ങളും കയറിനാൽ പാവ എന്നതുപോലെ ദേവിയുടെ കയ്യിൽ ഭദ്രമായി നിയന്തണത്തിലാണ്. വിഷ്ണുവാണെങ്കിൽ ചിലപ്പോൾ യാഗം ചെയ്യും, ചിലപ്പോൾ ദൈത്യരോടു പോരാടും. ചിലപ്പോൾ അദ്ദേഹം തപസ്സിലാണ്.
മറ്റുചിലപ്പോൾ അദ്ദേഹം യോഗനിദ്രയിലുമാണ്. ഇതെല്ലാം സ്വന്തം ഇഷ്ടമനുസരിച്ച് ചെയ്യാൻ വിഷ്ണുവിനാവില്ല, ഇത് തന്നെയാണ് വിരിഞ്ചന്റെയും മഹേശ്വരന്റെയും കഥയും. യമൻ, കുബേരൻ, ചന്ദ്രൻ, വസിഷ്ഠൻ മുതലായ മുനിമാരും മായയുടെ കയ്യിലിരിക്കുന്ന കയറിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ കയർ അയച്ചുവിടുന്നതിനനുസരിച്ച് അത് വലിക്കുന്നതിന്റെ ക്രമത്തിലാണ് ഇവരുടെയെല്ലാം പ്രവൃത്തികൾ.
അത് മൂക്ക് കയറിട്ട പശുവിനു സമമാണ്. ഹർഷം, ശോകം, ആലസ്യം, എന്നീ അവസ്ഥകൾ ദേഹികൾക്കെല്ലാം സഹജമായുള്ളവയാണ്. അമരന്മാർ, ജരയില്ലാത്തവർ എന്നൊക്കെ ചിലരെ നാം വിളിച്ചേക്കാം എന്നാൽ അതൊക്കെ വെറും വാക്കുകൾ മാത്രം. ശരിയായി പറഞ്ഞാൽ അങ്ങനെയുള്ള ദേഹികളായി ആരുമില്ല. ഉൽപ്പത്തി, സ്ഥിതി, നാശം എന്നിവ ഇവർക്കെല്ലാമുണ്ട്. ദുഃഖത്താൽ വലയുന്നവരെ ബോധോത്തമന്മാർ എന്ന് പറയാൻ പറ്റുമോ?
അവരെ ദേവന്മാർ എന്നെങ്ങനെ വിളിക്കും? ദുഃഖിതർക്ക് കളികളിൽ ഏർപ്പെടാൻ പറ്റുമോ? ദേഹമെടുത്ത എല്ലാവരുടെ സ്ഥിതിയും കൃമികീടങ്ങൾക്ക് സമമല്ലേ? അമരന്മാരും ആയുസ്സ് തീർന്നാൽ ‘മരന്മാർ’ തന്നെയാണ്. ചിലർക്ക് ആയുസ്സൽപ്പം കൂടും എന്നേയുള്ളു. കൃമികളെക്കാൾ മനുഷ്യന്, മനുഷ്യനേക്കാൾ ദേവന്മാർക്ക്, അവരേക്കാൾ ബ്രഹ്മാവിന്, അങ്ങനെ പോകുന്നു ആയുസ്സിന്റെ വലുപ്പം. വിഷ്ണുവിനും രുദ്രനും ആയുസ്സ് കൂടുതലാണ്. അതിനാൽ അവർ കൂടുതൽ കാലം ജീവിക്കും എന്നാലും ആ ജീവിതത്തിനും അവസാനമുണ്ട്. ജീവനുള്ളവർ മരിക്കും. മരിച്ചവരോ വീണ്ടും ജനിക്കും. ഇങ്ങനെ ചാക്രികമാണ് ലോകക്രമം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: