മഹർഷി അരബിന്ദോഘോഷിന്റെ ജൻമദിനമായ അഗസ്റ്റ് 15നു തന്നെ നമ്മുടെ സ്വാതന്ത്ര്യദിനമായത് യാദൃച്ഛികമല്ലെങ്കിലും, അതുതന്റെ ബാല്യത്തിലും, യൗവനത്തിലും നിരന്തരം സ്വപ്നംകണ്ട ഭാരതത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കമെന്നാണ് രാഷ്‌ട്രത്തോ ടുള്ള സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. ആധുനിക ഭാരതത്തിന്റെ മൂന്നു തനതു ചിന്തകരിൽ ഒരാളായ ഇദ്ദേഹം ഒരുചിന്തകനുപരി കവി മഹായോഗി, ബഹുഭാഷാപണ്ഡിതൻ എന്നീനിലകളിലും യശസ്സ് ആർർജ്ജിച്ചിട്ടുണ്ട്.
സാവിത്രി എന്ന ഇംഗ്ലീഷ് മഹാകാവ്യം അദ്ദേഹത്തിന്റെ സരസ്വതീപ്രസാദത്തിന്റെ തെളിവാണ്. ഇതിനൊക്കെ പുറമേ വേദ ഉപനിഷദ് ഗ്രന്ഥങ്ങളെ ഗഹനമായിപഠിച്ച് ആ വാഗ്മയത്തിന്റെ ആദ്ധ്യാത്മികവും പ്രതീകാത്മകവുമായ അർത്ഥവ്യാപ്തി ഇദംപ്രഥമമായി ലോകത്തിനുപരിചയപ്പെടുത്തി തന്റെ അസാമാന്യ പാണ്ഡിത്യം തെളിയിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലായിരുന്നു “ആര്യൻ ആക്രമണസിദ്ധാന്തമെന്ന” മിഥ്യ, ഭാരതത്തിന്റെ സാംസ്‌കാരികഐക്യം തകർക്കുക എന്ന ദുഷ്ടലാക്കോടെ പാശ്ചാത്യചരിത്രകാരൻമാർ പ്രചരിപ്പിച്ചത്. ഇതു ഏറ്റുപാടാൻ അവരോടു ബൗദ്ധികമായി വിധേയത്വമുള്ള ഇന്ത്യൻ ബുദ്ധിജീവികളും ഉണ്ടായിരുന്നു.
ഈ വാദമുഖത്തിന്റെ ബുദ്ധിശൂന്യത വെളിപ്പെടുത്തി അതിനെ വിമർശിച്ചവർ അരബിന്ദോഘോഷും വിവേകാനന്ദസ്വാമികളും മാത്രമായിരുന്നു. അരബിന്ദോഘോഷിന്റെ ഏറ്റവും വലിയ സംഭാവന സനാതനധർമ്മത്തിന്റെ സവിശേഷതയായ യോഗവിദ്യ പല ശ്രോതസ്സുകളിൽ നിന്നും സ്വീകരിച്ച്, അവയിലെ ആശയപരമായ ഐക്യം മനസ്സിലാക്കി, സ്വയം അനുഭവസിദ്ധമാക്കി സമ്പൂർണ്ണയോഗ എന്ന യോഗപദ്ധതി യാണ്. ഒരു വിപ്ലവകാരിയായി തുടങ്ങി പിൽക്കാലത്ത് രാഷ്‌ട്രീയം ഉപേക്ഷിച്ച് യോഗസാധനയിൽ മുഴുകിയെങ്കിലും, ആ തപചര്യയും രാഷ്‌ട്രഹിതത്തിനു സമർപ്പിതമായിരുന്നു.
ജനനം 1872ൽ ബംഗാളിലെ ഒരു സമ്പന്ന കുടുംബ ത്തിലായിരുന്നു. അച്ഛൻ പ്രശസ്തനായ സർജനായിരുന്നു. കുട്ടികൾ ഇംഗ്ലീഷുകാരെപ്പോലെ വളരണം എന്നാഗ്രഹിച്ചതുകൊണ്ട് വീട്ടിൽ ബ്രിട്ടീഷ് ഗവർണ്ണസ്സ് കൂടിയുണ്ടായിരുന്നു. പഠിക്കുവാൻ മൂന്നുമക്കളേയും ഇംഗ്ലണ്ടിലേക്കയച്ചു.മാഞ്ചസ്റ്ററിൽ പാതിരിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടികൾ.
കുട്ടികളെ മത കാര്യങ്ങൾ പഠിപ്പിക്കരുതെന്നും, അവർക്ക് പ്രായപൂർത്തിയാകുമ്പോൾ വഴിസ്വയം തിരഞ്ഞെടുക്കട്ടെ എന്നും ഡോ. കൃഷ്ണാധൻഘോഷ് നിഷ്‌കർഷിച്ചിരുന്നതുകൊണ്ട്, കുട്ടികൾ ഒരു മാർഗ്ഗത്തിലും വിശ്വസിക്കാതെ വളർന്നു. പഠിത്തത്തിന്റെ കാര്യത്തിൽ അരബിന്ദോ അച്ഛനെ നിരാശപ്പെടുത്തിയില്ല. ഐ.സി.എസ് പരീക്ഷ പാസ്സായി എങ്കിലും കുതിരസവാരിക്ക് തയ്യാറല്ലാത്തതു കൊണ്ട് ഉദ്യോഗം കിട്ടിയില്ല. അദ്ദേഹത്തിന്റെ ഉള്ളിലെ പോരാളിയെ തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണകൂടം, അദ്ധ്യാപകന്റെ ശുപാർശ കൂടി പരിഗണിക്കാതെ നിയമനം നിഷേധിക്കുക യായിരുന്നു.
രാഷ്‌ട്രീയ ജീവിതം.
അരബിന്ദോഘോഷ് 1892ൽ ഭാരതത്തിൽ തിരിച്ചെത്തി. ബറോഡയിൽ ആദ്യം ഫ്രഞ്ച് ഭാഷാ പ്രൊഫസറായും, പിന്നീട് ഇംഗ്ലീഷ് പ്രൊഫസറായും ജോലിനോക്കി. 1905ൽ അതേ കോളേജിന്റെ പ്രിൻസിപ്പൽആയി.ഇതിനകം ബ്രിട്ടീഷ് ഭരത്തിനെതിരെയുള്ള തീവ്രദേശീയ ബംഗാളിലെ ദേശീയപ്രസ്ഥാനവുമായി അരബിന്ദോഘോഷും സഹോദരൻ ബരൺഘോഷും അടുപ്പത്തിലായി. ബംഗാൾ വിഭജനത്തിനെതിരായി ശബ്ദിച്ച ദേശീയ നേതാക്കളിൽ അരബിന്ദോഘോഷ് പ്രമുഖനായി രുന്നു.
1906 ലെ കൊൽക്കത്താ കോൺഗ്രസ്സിൽ പൂർണ്ണസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചതും ഇദ്ദേഹമായിരുന്നു. ആ കോൺഗ്രസ്സിൽ സുരേന്ദ്രനാഥബാനർജിയുടെ നേതൃത്വത്തിലുള്ള മിതവാദികളെ അരബിന്ദോഘോഷ്, ബിപിൻചന്ദ്രപാൾ, തിലക് എന്ന മൂവർസംഘം സംഘട നാതലത്തിൽ നിഷ്പ്രഭരാക്കി. രാഷ്‌ട്രീയപ്രവർത്തനം കൂടുതൽ സജീവമാക്കുവാനുള്ള ഉദ്ദേശ ത്തോടെ ബറോഡയിലെ ഉദ്യോഗം ഉപേക്ഷിച്ച് കൊൽക്കത്തയിൽ തിരിച്ചെത്തി.
കൊൽക്കത്താ നഗരത്തിൽ മണിക്‌ടോലാ എന്ന സ്ഥലത്ത് ഘോഷ് കുടുംബത്തിനു വലിയ ബംഗ്ലാവുണ്ടായിരുന്നു. ഈ വീടും പരിസരവും സഹോദരൻ ബരൺഘോഷ് തന്റെ തീവ്രദേശീയവാദികളുടെ സംഗമസ്ഥലമാക്കി ഉപയോഗിച്ചിരുന്നു. ബോംബുനിർമ്മാണം സാമഗ്രികളും അവിടെതന്നെ ശേഖരിച്ചിരുന്നു. അരബിന്ദോഘോഷ് കർമ്മയോഗിൻ എന്ന പത്രത്തിന്റെ പ്രവർത്തനത്തിൽ മുഴുകിയിരുന്നതുകൊണ്ട് ഈ ചെറുപ്പക്കാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെ ഘോഷ് സഹോദരൻമാരുടെ യോഗഗുരുവായ ലെലെ ബറോഡയിൽ നിന്നും ബരൺഘോഷിന്റെ അഭ്യർത്ഥനപ്രകാരം ബംഗാളി യുവാക്കളെ യോഗ പഠിപ്പിക്കുവാൻ കൊൽക്കത്തയിലെത്തി. അദ്ദേഹത്തിന് ഈ ഹിംസാ സാമഗ്രികൾ ഇഷ്ടപ്പെട്ടിരുന്നില്ല.
രാഷ്‌ട്രം സ്വതന്ത്രമാകുമെന്നും അതിനുവേണ്ടി ഹിംസാമാർഗ്ഗത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ഉപദേശിച്ചു. എങ്കിലും, ചെറുപ്പക്കാർ അതു ചെവിക്കൊണ്ടില്ല. അതുകൊണ്ട് അദ്ദേഹം തിരിച്ചുപോയി. ഒടുവിൽ ഖുദിരാംബോസ്, പ്രഫുല്ലാചക്കി എന്ന രണ്ടു വിപ്ലവകാരികൾ കിംഗ്‌സ്‌ഫോർഡ് എന്ന മജിസ്രേട്ടിന്റെ കുതിരവണ്ടിയിലേക്ക് ബോംബെറിഞ്ഞു. കെന്നഡിയെന്ന ഇംഗ്ലീഷുകാരനും ഭാര്യയും കൊല്ലപ്പെട്ടു. അതിന്റെ പ്രത്യാഘാതമെന്നോണം മണിക്‌ടോലയിലെ വീടും പരിസരവും തിരച്ചിലിനിരയാക്കി. അരബിന്ദോഘോഷ് മെയ് രണ്ടാംതീയ്യതി 1908ന് അറസ്റ്റിലായി.
ആ കേസ്സിനുവേണ്ടി വാദിഭാഗം ഇരുനൂറിലധികം സാക്ഷികളേയും ആയിരത്തിലധികം രേഖകളും ഹാജരാക്കി. ഒരു കൊല്ലത്തിനുശേഷം അരബിന്ദോഘോഷിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. അദ്ദേഹത്തിനുവേണ്ടി ഹാജരായത് ദേശബന്ധു ചിത്തരഞ്ജൻ ദാസായിരുന്നു. പക്ഷേ ഈ വിധി ബ്രിട്ടീഷ് ഭരണകൂടത്തിനു സ്വീകാര്യമായിരുന്നില്ല. അവരുടെ ഉദ്ദേശം ഏതെങ്കിലും കേസ്സിൽകുടുക്കി ഇദ്ദേഹത്തെ നാടുകടത്തുകയായിരുന്നു.
അവർ അതിനുള്ള അവസരം നോക്കിയിരിക്കുമ്പോൾ 1910ന് ഷാംസുൾ ആലം എന്ന സിഐഡി സൂപ്രണ്ടിനെ, ബീരേന്ദ്രനാഥ്ദത്ത്ഗുപ്ത എന്ന ചെറുപ്പക്കാരൻ കൊൽക്കത്താ ഹൈക്കോടതിയുടെ പടികളിൽ വെച്ച് വെടിവെച്ചു കൊന്നു. അതിനും കുറച്ചുദിവസം മുന്നേ അരബിന്ദോഘോഷിന്റെ ലേഖനം ബ്രിട്ടീഷുകാരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
അതുകൊണ്ട് ഈ സംഭവം മുൻനിർത്തി അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്ത് വിചാരണ ചെയ്യുവാൻ തീരുമാനിച്ചു. ഈ വിവരം എങ്ങിനേയോ ചോർന്ന് സിസ്റ്റർ നിവേദിതക്കു കിട്ടി. അവർ തക്കസമയത്തു അരബിന്ദോഘോഷിനോട് ചന്ദ്രനാഗോറിലേക്ക് രക്ഷപ്പെടുവാൻ ഉപദേശിച്ചു. പോലീസ് എത്തുന്നതിനുമുന്നേ അരബിന്ദോഘോഷും സംഘവും ഫ്രഞ്ച് ഭരണപ്രദേശമായ ചന്ദ്രനാഗോറിൽ എത്തിയിരുന്നു. അവിടെനിന്നും പോണ്ടിച്ചേരിയിലേക്കും യാത്രയായി. അതോടെ ശ്രീ അരബിന്ദോഘോഷിന്റെ രാഷ്‌ട്രീയജീവിതം അവസാനിച്ചു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: