യുദ്ധ ക്ഷേത്രം ശ്രീലങ്ക മാത്രമാണെങ്കിലും ത്രിലോകവും അതിന്റെ ഫലമായി വിറകൊള്ളുന്നു. ഒരു ബ്രഹ്മാണ്ഡ യുദ്ധമായി അരങ്ങേറുന്നതെന്ന് ചുരുക്കം. ധർമ്മം എന്നതിലാണ് സൃഷ്ടി നിലകൊള്ളുന്നത്. ധർമ്മം സത്യപാലനത്തിലും അതിനാൽ ധർമ്മയുദ്ധം മുഴുവൻ സൃഷ്ടിയുമായി ബന്ധമുള്ള കൃത്യമാണ്. രാവണന്റെ തലകൾ വീണ്ടും മുളയ്‌ക്കുന്നു. നൂറ്റൊന്ന്തലകൾ രാമൻ അരിഞ്ഞിട്ടു. അവയെല്ലാം മുളച്ചു. ശ്രീരാമനുപോലും തന്റെ അമ്പുകളിൽ വിശ്വാസം നശിച്ചു. അധർമ്മമങ്ങനെയാണ്, വീണ്ടും തലപൊക്കും.
അതിന്റെ തായ്‌വേരായ ‘അഹം’ ഇല്ലാതാകുന്നതുവരെ. ഘോരമായ യുദ്ധം മൂർച്ഛിച്ചതുകൊണ്ട് കാണികളെപ്പോലെ തന്നെ ഇരുഭാഗത്തെ പോരാളികളും സ്തംഭിച്ചു നോക്കിനിന്നു. സാരഥിയുടെ സാമർത്ഥ്യം കാണിച്ചുകൊണ്ട് മാതലി രാവണന്റെ രഥത്തിന്റെ ഗതിയെ തടഞ്ഞു. രാവണന്റെ രഥം ഇതാ സൂക്ഷിച്ച് ഓടിക്കണം. ഇന്ദ്രസാരഥിയോട് ഞാൻ ആജ്ഞാപിക്കുകയല്ല, ഓർമ്മപ്പെടുത്തിയെന്നുമാത്രം. തന്റെ കൂട്ടാളികളെ ഓർമപ്പെടുത്തുക നേതാവിന്റെ കർത്തവ്യമാണല്ലോ. മറ്റുള്ളവരിൽ രോമാഞ്ചമുണ്ടാക്കുന്ന, തീ പാറുന്ന പോരാട്ടം തുടർന്നു. ആകാശം മേഘാവൃതമായതു പോലെ. ഇടിമിന്നൽപോലെ അഗ്നിബാണങ്ങൾ ചീറിപ്പാഞ്ഞു.
ജയമുറപ്പായ രാമനും മരണമുറപ്പായ രാവണനും ഭയമേതുമില്ലാതെ പൊരുതി. രാവണൻ അയച്ച അമ്പൊന്നും ഇന്ദ്ര രഥത്തിലെ ദിവ്യ ശരീരികളായ കുതിരകൾക്കേറ്റില്ല. കോപത്തോടെ അയാൾ വാനരസൈന്യത്തെ അരിഞ്ഞുവീഴ്‌ത്തി. അടുത്തും അകന്നും നേർക്കുനേർ വന്നും മറഞ്ഞും രണ്ടുപേരും അടരാടി. തന്റെ മുറിവുകൾ സാരമാക്കാത്ത രാമൻ മാതലിക്ക് മുറിവേറ്റതു കണ്ട് കോപംകൊണ്ട് വിറച്ചു.
കാതുവരെ ഞാൺ വലിച്ച് ഒരു ദിവ്യാസ്ത്രംകൊണ്ട് രാവണന്റെ ഒരു തല കൊയ്തു. അതു വീണ്ടും മുളച്ചുവന്നു. വീണ്ടും വീണ്ടും തലകൊയ്യലും മുളച്ചുവരലും നടന്നു. ഇത് നൂറ്റൊന്ന് പ്രാവശ്യം ആവർത്തിച്ചപ്പോൾ മാതലി എന്താണങ്ങ് അറിവില്ലാത്തവനെപ്പോലെ പ്രവർത്തിക്കുന്നത്. അഗസ്ത്യൻ തന്ന തപഃപൂരിതമായ ബ്രഹ്മാസ്ത്രം എയ്ത് അവന്റെ കഥകഴിക്കൂവെന്ന് പറഞ്ഞതുകേട്ട് രാമൻ ബ്രഹ്മാസ്ത്രം എയ്തു. രാവണന്റെ മാറുപിളർന്ന് അയാളെ കൊന്നു. ശത്രുവിനെ ഇല്ലാതാക്കാൻ എപ്പോൾ എവിടെ എയ്യണമെന്ന് അറിയണം. അല്ലെങ്കിൽ ഫലമില്ലെന്നു വരും. സഹോദരന്റെ വീഴ്ചകണ്ട് വിഭീഷണൻ കരഞ്ഞു. ക്ഷത്രിയധർമ്മം സ്വീകരിച്ച് പൊരുതി മരിച്ച രാവണനെയോർത്ത് ദുഃഖിക്കരുത് എന്ന് രാമൻ ആശ്വസിപ്പിച്ചു.
രാവണനെക്കൊന്ന ബാണത്തെ വാൽമീകി വിവരിക്കുന്നത് വായുച്ചിറകുള്ള, മുനയിൽ അഗ്നിയും ആദിത്യനുമുള്ള, പിന്നിൽ ഘനമായി മാമലകളുള്ള എന്നതാണ്. ഘനമെന്നതുകണ്ട് ഏതൊരു ഭൂമിയുടെ രക്ഷയ്‌ക്കാണോ സംഗ്രാമം നടന്നത് അതിനായി എന്നാണ്. വായു സമ്മർദ്ദത്തിനാൽ മുന്നേറുന്നതിനാലാണ് വായു ചിറകായത്. അഗ്നിയും ആണവശക്തിയുമാണ് മുനയിലെ തീയും ആദിത്യനും.
രാക്ഷസികളും മണ്ഡോദരിയും വിലപിക്കുന്നു. രാവണന്റെ ഭൗതികദേഹം സംസ്‌കരിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിഭീഷണന്ചേട്ടൻ ആദരം അർഹിക്കുന്നുവോ എന്നു സംശയിച്ചു. മരണശേഷം വൈരം പാടില്ല എന്ന രാമവാക്യം ഇന്നുവരേക്കും യുദ്ധരംഗത്ത് പാലിക്കപ്പെട്ടുവരുന്ന ഒരു സിദ്ധാന്തമാണ്. രാവണ സംസ്‌കാരം കഴിഞ്ഞ് ലങ്കയിൽ വ്യവസ്ഥ പുനഃസ്ഥാപിക്കാൻ വിഭീഷണനെ ലങ്കേശ്വരനായി അഭിഷേകം ചെയ്തു. ഒരുനിമിഷംപോലും സ്വയം അത്തരമൊരു പദവിക്കുവേണ്ടി രാമൻ ആഗ്രഹിച്ചില്ല. ലക്ഷ്മണനും. അതിനുശേഷമേ സീതയെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടുവരാൻ ഹനുമാനോടും വിഭീഷനോടും പറയുന്നത്.
സർവാഭരണ വിഭൂഷിതയായി സീത വരുന്നതു കാണാൻ വാനരന്മാർ തിക്കിത്തിരക്കി. തടഞ്ഞ രാക്ഷസഭടന്മാരോട് ”നിങ്ങൾ എന്താണീ പ്രജകളെ ചൂരൽ ചുഴറ്റി ഭീഷണിപ്പെടുത്തുന്നത്? ആപത്തിൽപ്പെട്ട സ്ത്രീയെ പരപുരുഷന്മാർ കാണുന്നതിൽ തെറ്റൊന്നുമില്ല” രാമൻ പറഞ്ഞു. ഇതുകേട്ട ലക്ഷ്മണൻ, വിഭീഷണൻ, സുഗ്രീവൻ എന്നിവരുടെ മുഖം അപമാനംകൊണ്ട് ചുവന്നുതുടിച്ചു. സീത നാണിച്ചു ചുരുങ്ങിപ്പോയി. എന്നാൽ രാമൻ പരുഷഭാവത്തിൽ തുടർന്നു. ”സീതേ ദീർഘകാലം പരപുരുഷന്റെ തടവിൽ കഴിഞ്ഞ നീയിനി സ്വതന്ത്രയാണ്.
ഒരു പുരുഷനെന്ന നിലയിൽ പരാക്രമംകൊണ്ടുചെയ്യണ്ടതെല്ലാം നിനക്കുവേണ്ടി ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ഇഷ്ടംപോലെ ആരുടെയും കൂടെ പോകുക.” ഇതുകേട്ട സീത കണ്ണീർ ഒഴുക്കി. ”അങ്ങെന്താണ് ഒരു നീച പുരുഷൻ നീച സ്ത്രീകളോടു പറയുന്നതുപോലെ മിഥിലാ കുമാരിയായ എന്നോട് പറയുന്നത്? ലക്ഷ്മണാ! ചിതയൊരുക്കൂ. ദേവന്മാരെ ഞാനിതാ അഗ്നിപ്രവേശം ചെയ്യുന്നു. ഞാൻ രാമനെയല്ലാതെ ആരെയും സ്മരിച്ചിട്ടില്ലെങ്കിൽ എന്നെ കാക്കണം.” ഇതും പറഞ്ഞ് ലക്ഷ്മണൻ ഒരുക്കിയ ചിതയിൽ പ്രവേശിച്ചു. ഉടനെ അഗ്നിദേവൻ ഹവിഷ് ഭാഗംപോലെ ‘പവിത്രയായ സീതയുമായെത്തി രാമനോട് പവിത്രയായ ഇവളെ സ്വീകരിക്കൂ’എന്നുപറഞ്ഞു.
ദേവന്മാരും പരമശിവനും ശ്രീരാമനോട് പരമശക്തനും സർവവ്യാപിയുമായ മഹാവിഷ്ണുവാണ് അങ്ങ് എന്നു സ്തുതിച്ചു. ഇതൊന്നും എനിക്കറിയില്ല. നിങ്ങൾ പറഞ്ഞാൽ സീതയെ സ്വീകരിക്കാം. പരീക്ഷിക്കാതെ സ്വീകരിച്ചാൽ എന്നെ കാമത്തിന് അടിമയെന്നും സീതയെ കളങ്കിതയെന്നും മാത്രമേ ലോകം മനസ്സിലാക്കുകയുള്ളൂ. അല്ലാതെ സീതയെ സംശയിച്ചിട്ടല്ല ഞാനതിന് തയ്യാറായത് എന്നുപറഞ്ഞു ദേവന്മാരെ തൊഴുതു. പവിത്രമായ ദശരഥൻ മൂന്നുപേരെയും അനുഗ്രഹിച്ചു. എല്ലാവരും സ്വലോകങ്ങളിലേക്ക് യാത്രയായി.
സീതാപരിത്യാഗം എന്നത് ലോകരുടെ ദൃഷ്ടിയിൽ ശരിയായ ഒരു തീരുമാനമായിരുന്നു. ഇതിനെച്ചൊല്ലി ഇന്ന് രാമനെ പഴിക്കുന്നവർ വാൽമീകി മറ്റൊരുവിധത്തിലാണ് ഈ രംഗം ഒരുക്കിയിരിക്കുന്നതെങ്കിൽ രാമൻ പറയുന്നപോലെതന്നെ രാമന്‍ കാമത്തിന് അടിമയെന്നും സീതയെ കളങ്കിതയെന്നും പറഞ്ഞ് രാമഭക്തന്മാരെയും അധിക്ഷേപിച്ചേനെ.
ഇന്നത്തെ സുഭാഷിതം
ന ഗൃഹാണി ന വസ്ത്രാണി ന പ്രാകാരസ്ഥിരസ്‌ക്രീയാ
നേ ദൃശാ രാജസത്കരാ വൃത്തമാവരണം സ്ത്രിയാഃ
വീട്, വസ്ത്രം, നാലുകെട്ട് എന്നിവയാൽ സ്ത്രീ സുരക്ഷിതയാവുന്നില്ല. മറ്റുള്ളവരെ അവരിൽനിന്നും (തിരിച്ചും) അകറ്റിനർത്തലും സുരക്ഷോപായമല്ല. ഭർത്താവിന്റെ ഭാര്യയോടുള്ള ബഹുമാനവും സ്വന്തം സദാചാരവുമാണ് അവരുടെ യഥാർത്ഥ സംരക്ഷണം
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: