സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ചരിത്രം ഓണേഴ്‌സ് വിദ്യാര്‍ത്ഥികള്‍ ഒന്നിനുപകരം രണ്ട് സെഷനുകളിലായാണ് പഠിക്കുകയെന്ന് ഒരു ദിവസം ഞങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. പ്രത്യേക കാരണങ്ങളൊന്നും പറഞ്ഞില്ല. ആരും ചോദിച്ചതുമില്ല.
ഏതാണ്ട് ഇതേസമയം തന്നെ കോളജ് സ്ഥിതി ചെയ്യുന്ന, രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി കമലാ നെഹ്‌റുവിന്റെ പേരിലുള്ള കുന്നിന്‍ മുകളിലെ രഹസ്യാത്മകതയില്‍ മറഞ്ഞെന്നോണം ഒരു പോലീസ് കാവല്‍പ്പുര വന്നു.
ആ വര്‍ഷം ജൂലൈയില്‍ അധ്യയനം തുടങ്ങിയതോടെ, കാമ്പസിലും ഇടനാഴികളിലും അവിടവിടെ പഠിക്കാനല്ലെന്ന് പ്രത്യക്ഷത്തില്‍തന്നെ തോന്നുന്ന ചില അപരിചിതര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇക്കാലത്തെ പോലീസുകാരെപ്പോലെ വലിയ ഗുണമൊന്നും ഉള്ളവരായിരുന്നില്ല ഇവര്‍.
കാമ്പസിനകത്തെ ‘അന്യ’രുടെ സാന്നിദ്ധ്യത്തെ സഹിക്കുന്നതല്ല സെന്റ് സ്റ്റീഫന്‍സിന്റെ പാരമ്പര്യം (ഇക്കൂട്ടരെ നുഴഞ്ഞുകയറ്റക്കാരായാണ് കാണുക). അതുകൊണ്ടുതന്നെ അസാധാരണമായ ഈ സംഭവവികാസത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നു.
ഇതിനുള്ള വിശദീകരണത്തില്‍നിന്ന് ‘നുഴഞ്ഞുകയറ്റക്കാരും’ രാഹുല്‍ ഗാന്ധി എന്നുപേരുള്ള നല്ല പ്രകൃതക്കാരനായ ഒന്നാംവര്‍ഷ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടു. (അന്ന് അദ്ദേഹം ചുരുക്കപ്പേരായ ‘രാഗ’ എന്നതില്‍നിന്ന് വളരെയേറെ അകലെയായിരുന്നു).
സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് അദ്ദേഹത്തിന് പ്രവേശനം കിട്ടിയതെന്നും, സുമുഖനും മാന്യനുമായ ആ യുവാവ് ഒരു ഷൂട്ടറാണെന്നും ഞാനറിഞ്ഞു. ഇംഗ്ലീഷ് അധ്യാപകനായിരുന്ന എനിക്ക് കോളജിലെ വിശേഷാവകാശങ്ങളുള്ള ഈ പുതുമുഖത്തെ പഠിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. രാഹുല്‍, അച്ഛന്‍ രാജീവിനെപ്പോലെ സാധുവാണ്. നെഹ്‌റു കുടുംബത്തിന്റെ ഭാഗമാണ് താനെന്ന് അറിയാത്തതുപോലെയായിരുന്നു പെരുമാറ്റം. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഓഫീസറെ ഞാന്‍ കാണാനിടയായി. ”സുരക്ഷയുടെ പേരില്‍ കോളജിലെ ആര്‍ക്കും അസൗകര്യമുണ്ടാക്കരുത്” എന്ന് കര്‍ശന നിര്‍ദ്ദേശമുള്ളതായി അദ്ദേഹത്തില്‍നിന്ന് അറിഞ്ഞു.
ഒരസൗകര്യവും അവരുണ്ടാക്കിയില്ല. (നേരെമറിച്ചായിരുന്നു ഒറീസയില്‍നിന്നുള്ള ഒരു രാഷ്‌ട്രീയ ഉന്നതന്റെ മകന്‍. 1970 കളില്‍ സെന്റ് സ്റ്റീഫന്‍സില്‍ പഠിച്ച അദ്ദേഹം താന്‍ ഉന്നതങ്ങളില്‍ പിടിപാടുള്ളവനാണെന്ന് ഒരൊറ്റയാളെയും അറിയിക്കാതിരുന്നില്ല. അദ്ദേഹവും കോണ്‍ഗ്രസ് കുലത്തിലുള്ളയാളായിരുന്നു).
രാഹുല്‍ വന്നതുപോലെതന്നെ പൊടുന്നനെ കോളജ് വിട്ടു. അദ്ദേഹം ഉന്നതപഠനത്തിനായി വിദേശത്തുപോയിരിക്കുന്നു എന്നാണ് ഞാന്‍ കേട്ടത്.
വളരെ കഴിഞ്ഞ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടശേഷമാണ് ഞാന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്. അക്കാലത്ത് ഞാനും ഇഴഞ്ഞുവലിഞ്ഞ് കോളജിന്റെ തലപ്പത്ത് എത്തിയിരുന്നു.
രാഹുല്‍ സെന്റ് സ്റ്റീഫന്‍സിനെ മോശമാക്കിക്കൊണ്ടുള്ള ദൗര്‍ഭാഗ്യകരമായ ഒരു പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നെ വിളിക്കുകയുണ്ടായി. ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള രോഗമെന്താണ് എന്നതിനെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ സെന്റ് സ്റ്റീഫന്‍സില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ ചോദ്യം ചോദിക്കാന്‍ തന്നെ അനുവദിച്ചിരുന്നില്ല എന്നാണ് രാഹുല്‍ പറഞ്ഞത്.
ഇത് എന്നെ അത്ഭുതപ്പെടുത്തി. പഠനത്തില്‍ മുഴുകിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങളൊന്നും ചോദിക്കാന്‍ സമയമുണ്ടായിരുന്നില്ല എന്നതാണ് എന്റെ അനുഭവം. പാഠങ്ങള്‍ എടുക്കുമ്പോള്‍ അതിലെ നിഗൂഢാര്‍ത്ഥങ്ങളെ വര്‍ത്തമാന സന്ദര്‍ഭങ്ങളുമായി ഞാന്‍ ബന്ധപ്പെടുത്തുമായിരുന്നു. ചര്‍ച്ചകളുണ്ടാവട്ടെ എന്നു കരുതിയാണിത്. എന്നാല്‍ ഇതും ആശിച്ച ഫലമുണ്ടാക്കിയില്ല.
ഞാന്‍ രാഹുലിനെ കാണാന്‍ തീരുമാനിച്ചു. ഞങ്ങള്‍ കണ്ടുമുട്ടി. രാഹുല്‍ കോളജ് സന്ദര്‍ശിച്ച് അവിടെയുള്ള എല്ലാവരുമായി ഒരു മണിക്കൂര്‍ നീളുന്ന സ്വതന്ത്രവും വ്യവസ്ഥാപിതവുമല്ലാത്ത സംവാദം നടത്താമെന്ന ധാരണയിലാണ് ഞങ്ങള്‍ പിരിഞ്ഞത്. ഈ യോഗത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ അതീവ ശ്രദ്ധയോടെയും വിമര്‍ശനാത്മകമായും ഞാന്‍ കേട്ടു. അദ്ദേഹത്തിന്റെ മുന്നൊരുക്കമില്ലാത്ത പ്രസംഗത്തില്‍ സാന്ദര്‍ഭികമായുണ്ടാവുന്ന ശുദ്ധഗതിയുടെയും അര്‍ത്ഥപൂര്‍ണതയുടെയും തന്ത്രമില്ലായ്‌മയുടേയും ചില കിരണങ്ങള്‍ ഞാന്‍ പിടിച്ചെടുത്തു.
തല്‍സ്ഥിതിയെ ‘വെല്ലുവിളിക്കുകയും മാറ്റുകയും’ ചെയ്യുക, ചോദ്യംചെയ്യല്‍ ശീലം വളര്‍ത്തിയെടുക്കുക-ഇതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. ”നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയത്തില്‍ നേരിയൊരു മാറ്റമെങ്കിലും വരുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?”, അദ്ദേഹം വാചാലനായി. ഒരു നിമിഷംപോലും കളയാതെ അദ്ദേഹം പ്രഖ്യാപിച്ചു, ‘ഇല്ല.’ എന്നെ നിഷ്‌കളങ്കമായി ഒന്ന് പാളിനോക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു, ”ഇതുപോലത്തെ ചെറിയൊരു കോളജില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ നിങ്ങളുടെ പ്രിന്‍സിപ്പാളിനാവുമോ? ഇല്ല…”
ഞാന്‍ ആശ്ചര്യപ്പെട്ടു. കാരണം ചുമതലയേറ്റതുമുതല്‍ കോളജിന്റെ സ്വഭാവത്തിലും വീക്ഷണത്തിലും യാഥാസ്ഥിതികരുടെ കണ്ണില്‍ മൗലികവും സംഭ്രമജനകവുമായ, വളരെക്കാലമായി നടക്കാതിരുന്ന ചില മാറ്റങ്ങള്‍ വരുത്താന്‍ ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു, ”തീര്‍ച്ചയായും, ഏതൊരു സംവിധാനത്തെയും സ്ഥാപനത്തെയും ചോദ്യം ചെയ്യാനും മാറ്റാനുമാവും; അതിനുള്ള വില കൊടുക്കേണ്ടിവരുമെന്ന് മാത്രം.”
കോളജിലെ ശ്രോതാക്കള്‍ പക്ഷെ രാഹുലിന്റെ തുറന്ന മനഃസ്ഥിതിയിലും എളിമയിലും മയങ്ങിപ്പോയി. ആശയവിനിമയം രണ്ട് മണിക്കൂറിലേറെ നീണ്ടതുതന്നെ ഇതിന് തെളിവ്. (പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ സൗന്ദര്യവുമായി ചില കളിതമാശകള്‍ പറഞ്ഞുവെന്നാണ് ഞാന്‍ ഊഹിക്കുന്നത്).
പ്രത്യേകിച്ച് തിരക്കൊന്നുമില്ലെങ്കിലും സാധാരണ വിവിഐപികള്‍ ചെയ്യാറുള്ളതുപോലെ ഉടന്‍ സ്ഥലംവിടുന്നതിനുപകരം രാഹുല്‍ രസംപിടിച്ച് പിന്നെയും അവിടെ തങ്ങി. ഈ മനുഷ്യന്‍ രാഷ്‌ട്രീയത്തിന് പറ്റില്ലെന്ന് ഈ ഒറ്റസംഭവംകൊണ്ട് എനിക്ക് ബോധ്യമായി. അദ്ദേഹം നല്ല മനുഷ്യനാണ്. തന്നെയടക്കം എല്ലാം മെച്ചപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു!
പതിവ് രാഷ്‌ട്രീയത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടയാളല്ല രാഹുല്‍. വാക്കിലും പെരുമാറ്റത്തിലും ഒഴിവാക്കാനാവാത്ത ശൗര്യമില്ല. കൗശലവും നയവുമില്ല. അപ്രതിരോധ്യമായ വാക്‌സാമര്‍ത്ഥ്യമില്ല. കുത്തുവാക്ക് പറയാനുള്ള ശേഷിപോലുമില്ല. ശ്രോതാക്കളുടെ ഹൃദയം കവര്‍ന്ന് അവരെ കൈയിലെടുക്കാനുള്ള കഴിവുമില്ല.
ചെന്നായ്‌ക്കള്‍ക്കിടയിലെ ചെമ്മരിയാടാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി (ദൈവത്തെയോര്‍ത്ത് ഇതൊരു രൂപകമാണ്, പ്രസ്താവനയായെടുക്കരുത്). കോമണ്‍വെല്‍ത്ത് ഗെയിംസ് (2010) അഴിമതിയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ ഏറ്റവുമൊടുവില്‍ രാഹുലിനെ സന്ദര്‍ശിച്ചത്. ഈ അഴിമതിയുടെ നീണ്ട നഖം സെന്റ് സ്റ്റീഫന്‍സിനെയും വേദനിപ്പിച്ചിരുന്നു. പരസ്യമായി പുറത്തുവന്ന് അഴിമതിക്കെതിരായ നിലപാടെടുക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ”അവര്‍ താങ്കളുടെ ഭാവിയും അല്‍പ്പഭക്ഷണവും വില്‍ക്കുകയാണ്. ഇതാണവസരം, ഇനിയുണ്ടാവില്ല,” ഞാന്‍ മുന്നറിയിപ്പ് നല്‍കി.
ഞാന്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിന് കാത്തു. ഒരുവേള ചിന്താധീനനായി, ഭവിഷ്യത്ത് ഭാവനയില്‍ കണ്ടെന്നതുപോലെ വിറകൊണ്ടു. ഒരു മനുഷ്യനെ വിരുദ്ധദിശയിലേക്ക് വേദനാജനകമായി വലിച്ചിഴച്ചുകൊണ്ടുപോകുന്നത് ഞാന്‍ കണ്ടു. പ്രതികരിക്കണമെന്നും പ്രതിരോധിക്കണമെന്നും ആഗ്രഹിച്ചിരിക്കാം. പക്ഷേ, അന്ന് ലഭിച്ചിരുന്ന പരിശീലനം, രാഷ്‌ട്രീയത്തില്‍ മുങ്ങാന്‍ വിധിക്കപ്പെട്ടവന്റെയുള്ളിലെ മനുഷ്യനെ കൊല്ലുന്ന പരിശീലനം അദ്ദേഹത്തിന്റെ മനഃസാക്ഷിയ്‌ക്കെതിരെ കൂവിവിളിച്ചു.
നമ്മിലോരോരുത്തരുടെയും ഉള്ളിലിരുന്ന് സംസാരിക്കുന്ന ‘ചെറിയ ശബ്ദം’, 2004 ല്‍ സോണിയ ഗാന്ധിക്ക് ശ്രദ്ധിക്കാനായ അതേ ‘ഉള്‍വിളി’ പക്ഷേ പിന്നീടൊരിക്കലും ഉണ്ടായില്ല.
അപ്പോഴത്തെ ആന്തരിക സംഘര്‍ഷം ദീര്‍ഘവും അനശ്വരവുമായ ഒരു നിമിഷത്തില്‍ അവസാനിച്ചു. ഒടുവില്‍ രാഹുല്‍ എന്നോടു ചോദിച്ചു, ”ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയെ കാണാന്‍ ആഗ്രഹമുണ്ടോ?”
‘ഇല്ല’ എന്നുപറഞ്ഞ് ഞങ്ങള്‍ വിടചൊല്ലി. പിന്നീടൊരിക്കലും നമ്പര്‍ 10 ജന്‍പഥിന്റെ കവാടം ഞാന്‍ കണ്ടിട്ടില്ല.
എനിക്കറിയാം, ആകര്‍ഷകമായ വിധത്തില്‍ കരുക്കള്‍ നീക്കിയിരിക്കുന്നു. വിധി നിര്‍ണയിപ്പെട്ടിരിക്കുന്നു. പടിഞ്ഞാറെവിടെയോ അനിഷ്ടങ്ങളുടെ കടലില്‍ സൂര്യന്‍ മുങ്ങിത്താഴുകയായിരുന്നു.
(ന്യൂദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പലായിരുന്ന വത്സന്‍, പത്തനംതിട്ട സ്വദേശിയാണ്)
















