വിജയവാഡ ശ്രീകൃഷ്ണജില്ലയില്‍ ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ബുദ്ധരൂപങ്ങളും തൂണുകളും കണ്ടെത്തിയതായി ജന്മഭൂമിയില്‍ (02-08-2016) വായിച്ചു. ബൗദ്ധവും ചരിത്രപരവുമായ വസ്തുതകളെ ഇവിടെ വിട്ടുകളഞ്ഞിട്ട് ഇക്ഷ്വാകുവംശത്തിലെ ദശരഥന്റെ കാലത്തെ ചുണ്ണാമ്പുകല്ലിന്റെ ഉപയോഗത്തെക്കുറിച്ച് വാല്മീകി രാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് അറിയിക്കുകയാണ്. ദശരഥന്റെ കൊട്ടാരം ‘വൈറ്റ്ഹൗസാ’യിരുന്നു. അയോദ്ധ്യയിലെ ഗൃഹങ്ങള്‍ പലതും വെള്ളതേച്ച് വെടിപ്പാക്കിയിട്ടുള്ളതായിരുന്നു.
അവിടെ അക്കാലത്ത് ധാരാളമായി കിട്ടിക്കൊണ്ടിരുന്ന ചുണ്ണാമ്പുകല്ലുകൊണ്ടായിരുന്നു അവര്‍ വെണ്മയുടെ കൊട്ടാരങ്ങള്‍ തീര്‍ത്തത്.
വനത്തിലേക്ക് രാമനെത്തേടി പോയ ഭരതന്‍ സര്‍വസൈന്യവ്യൂഹങ്ങളോടെയായിരുന്നു യാത്രതിരിച്ചത്.
അയോദ്ധ്യ മുഴുവനും ആ യാത്രയില്‍ പങ്കുചേര്‍ന്നു. രാമനെ തിരിച്ചുവിളിച്ചുകൊണ്ടുവരുമ്പോള്‍ ആഘോഷപൂര്‍വമായിരിക്കണം ആ വരവെന്ന് ഭരതന്‍ ഉറച്ചിരുന്നു. സേനകളുടെയും രഥഘോഷങ്ങളുടെയും യാത്രക്ക് അനുയോജ്യമായ രീതിയില്‍ വനത്തില്‍ക്കൂടി ഒരു ഹൈവേ സൃഷ്ടിച്ചുകൊണ്ടാണ് ഭരതാദികളുടെ യാത്ര. വനത്തില്‍ പലയിടങ്ങളിലും തുരങ്കങ്ങള്‍ സൃഷ്ടിക്കേണ്ടിവന്നു.
തുരങ്കങ്ങളുടെ നിര്‍മ്മാണവേളയില്‍ ചിലസ്ഥലങ്ങളില്‍ ചുണ്ണാമ്പുകല്ലുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതായും ചിലയിടങ്ങളില്‍ വെള്ളപൂശിയതായും വാല്മീകി രേഖപ്പെടുത്തിയിരിക്കുന്നു. രാമനെ തിരികെക്കൊണ്ടുവരാനുള്ള സന്നാഹങ്ങള്‍ ചെയ്തുകൊണ്ടുള്ള ഭരതന്റെ യാത്ര രാമസന്നിധിയിലെത്താന്‍ അങ്ങനെ മൂന്നു മാസമെടുത്തു.
ദശരഥന്റെ കാലത്ത് (ഇക്ഷ്വാകുവംശം) ബുദ്ധമതക്കാരുണ്ടായിരുന്നുവെന്ന് വാല്മീകി രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല.
തനി ഇടതുപക്ഷചിന്താഗതിക്കാരനായ (ചാര്‍വാകമതം) ജാബാലിയെന്ന ഒരു ബ്രാഹ്മണന്‍ അക്കൂട്ടത്തിലുണ്ടായിരുന്നതായി വാല്മീകി പറയുന്നുണ്ട്. അക്കാലം എ.ഡി. മൂന്നാം ശതകമായിരുന്നെന്ന് ഒരു പണ്ഡിതനും അഭിപ്രായപ്പെട്ടതായിട്ടുമറിവില്ല. ഇക്കാലത്തെ പല ഗവേഷണങ്ങളും ചരിത്രപര്യവേക്ഷണങ്ങളും നമ്മെ ഇരുട്ടിലേക്ക് നയിക്കാനും കാലത്തിന്റെ ഇടനാഴികളില്‍ വഴിപിഴപ്പിക്കാനും വേണ്ടികരുതിക്കൂട്ടിയുള്ളതാണെന്ന് പലപ്പോഴും തോന്നാറുണ്ട്.
കവനമന്ദിരം പങ്കജാക്ഷന്‍,
ഏറ്റുമാനൂര്‍
















